ഒന്നര പതിറ്റാണ്ടായി ഡിടിപിസി നിര്‍മ്മിച്ച ഫെസിലിറ്റേഷന്‍ സെന്റര്‍ അടഞ്ഞുകിടക്കുന്നു; നിര്‍മ്മാണത്തിന് ചിലവിട്ടത് ഒരു കോടിയിലേറെ രൂപ, സർക്കാരിന് സമ്മാനിക്കുന്നത് കടുത്ത സാമ്പത്തിക നഷ്ടം!
മാനന്തവാടി: ഒന്നര പതിറ്റാണ്ടായി തിരുനെല്ലി ക്ഷേത്രത്തോട് ചേര്‍ന്ന് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ നിര്‍മ്മിച്ച ടൂറിസം ഫെസിലിറ്റേഷന്‍ സെന്റര്‍ അടഞ്ഞുകിടക്കുന്നു. 2013ലാണ് 75 ലക്ഷം രൂപ മുടക്കി തിരുനെല്ലിയില്‍ ഡി ടി പി സി ഫെസിലിറ്റേഷന്‍ സെന്റര്‍ നിര്‍മ്മിക്കുന്നത്. പിന്നീട് 30 ലക്ഷം രൂപ ചിലവിട്ട് ഫര്‍ണിച്ചറുകള്‍ അടക്കമുള്ള സാധനസാമഗ്രികളെത്തിച്ചു.
വനംവകുപ്പാകട്ടെ, ലക്ഷങ്ങള്‍ ചിലവിട്ട് തിരുനെല്ലി റോഡില്‍ നിന്നും നാനൂറ് മീറ്റര്‍ ദൂരത്തില്‍ റോഡ് ഇന്റര്‍ ലോക്കും പൂര്‍ത്തിയാക്കി. വര്‍ഷങ്ങള്‍ക്ക് മുമ്പ് രണ്ട് തവണ മന്ത്രിമാര്‍ ഉള്‍പ്പെടെ പങ്കെടുത്ത ഉദ്ഘാടനച്ചടങ്ങുകളും നടത്തി. എന്നാല്‍ ഇത് തുറന്നുകൊടുക്കാന്‍ ഇതുവരെ തയ്യാറാകാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. രണ്ട് ഡോര്‍മെറ്ററികള്‍, ഹാള്‍, ഓഫീസ് മറ്റ് സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ഫെസിലിറ്റേഷന്‍ സെന്റര്‍.

ഒന്നര പതിറ്റാണ്ടായിട്ടും ഫെസിലിറ്റേഷന്‍ സെന്റര്‍ തുറന്നുകൊടുക്കാത്തത് മൂലം സര്‍ക്കാരിനുണ്ടായത് കനത്ത സാമ്പത്തിക നഷ്ടമാണ്. ഡോര്‍മിറ്ററി സെന്റര്ഡ സംബന്ധിച്ചുള്ള തര്‍ക്കമാണ് ഇത് തുറക്കാതിരിക്കാനുള്ള പ്രധാന കാരണം. തിരുനെല്ലി ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് പ്രസ്തുത സ്ഥലം. 20 വര്‍ഷം മുമ്പ് ബസ്റ്റാന്റ് നിര്‍മ്മിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഗ്രാമപഞ്ചായത്ത് സ്ഥലം വിലക്ക് വാങ്ങിയത് പിന്നീട് ഡി.ടി. പി.സി. 2003 ല്‍ഫെസിലിറ്റേഷന്‍ സെന്റര്‍ നിര്‍മ്മിക്കുകയും 2013 വരെ തിരുനെല്ലി ഗ്രാമപഞ്ചായത്തില്‍ കെട്ടിട നികുതി അടക്കുകയും ചെയ്തു.
പിന്നീട് നികുതി സ്വീകരിച്ചില്ല. പഞ്ചായത്തിന്റെ സ്ഥലത്ത് ഡി.ടി.പി.സി.നിര്‍മ്മിച്ച ഫെസിലിറ്റേഷന്‍ സെന്റര്‍ പഞ്ചായത്തിന്റെതാണെന്ന കാരണം പറഞ്ഞാണ് കെട്ടിടനികുതി സ്വീകരിക്കാതിരുന്നത്. സെന്റര്‍ നടത്തിപ്പ് അവകാശം ആര്‍ക്ക് നല്‍കണമെന്ന് തീരുമാനിക്കാനായി പഞ്ചായത്ത് അധികൃതരും, ഡി.ടി.പി.സി.യും തിരുനെല്ലി ക്ഷേത്രം അധികൃതരും തമ്മില്‍ പലതവണ ചര്‍ച്ച നടത്തിയെങ്കിലും ഒരു തീരുമാനത്തിലെത്താന്‍ കഴിഞ്ഞില്ല. ഇതാണ് ഒരുകോടിയിലേറെ രൂപ മുടക്കി നിര്‍മ്മിച്ച ഫെസിലിറ്റേഷന്‍ സെന്റര്‍ ഇപ്പോഴും അടച്ചിടാനുള്ള കാരണം. ഫെസിലിറ്റേഷന്‍ സെന്റര്‍ തുറന്നാല്‍ ജില്ലയിലെ ഏറ്റവുമധികം ആളുകളെത്തുന്ന തിരുനെല്ലി ക്ഷേത്രത്തിലെത്തുന്നവര്‍ക്ക് അത് ഏറെ ഉപകാരപ്രദമാവും.












Click it and Unblock the Notifications