വയനാട്ടില്‍ കനത്ത മഴ; ബസ് സ്റ്റോപ്പിന് മുകളില്‍ തെങ്ങ് വീണു, വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്
കല്‍പ്പറ്റ: വയനാട്ടില്‍ പെയ്ത കനത്ത മഴയില്‍ വന്‍ നാശനഷ്ടം. ശക്തമായ മഴയിലും കാറ്റിലും ബസ് സ്റ്റോപ്പിന് മുകളിലേക്ക് തെങ്ങ് മറിഞ്ഞുവീണ്. വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. കല്‍പ്പറ്റ പുളിയാര്‍മല ഐ ഡി ഐ കോളേജിന് സമീപത്താണ് അപകടമുണ്ടായത്. ഐ ടി ഐ വിദ്യാര്‍ത്ഥി കാട്ടിക്കുളം സ്വദേശി നന്ദുവിനാണ് ഗുരുതരമായി പരിക്കേറ്റത്. ബസ് കാത്ത് നില്‍ക്കുന്ന സമയത്താണ് തെങ്ങ് മറിഞ്ഞ് ബസ് സ്റ്റോപ്പിന് മുകളിലേക്ക് വീണത്.
ഉടന്‍ തന്നെ നന്ദുവിനെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കല്‍പ്പറ്റ കൈനാട്ടി സിഗ്നലിന് സമീപത്തുവച്ചും മരം റോഡിലേക്ക് ഒടിഞ്ഞുവീണു. ഫയര്‍ഫോഴ്‌സ് എത്തിയാണ് മരം മുറിച്ചുമാറ്റിയത്. ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്. അതേസമയം, അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മെയ് 23 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മെയ് 24ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ അപകടകാരികളാണെന്നതിനാല്‍ കാര്‍മേഘം കണ്ടു തുടങ്ങുന്ന സമയം മുതല്‍ തന്നെ മുന്‍കരുതല്‍ സ്വീകരിക്കണം.
ഈ സാഹചര്യത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഇടിമിന്നല്‍ ലക്ഷണം കണ്ടാല്‍ തുറസായ സ്ഥലങ്ങളില്‍ നില്‍ക്കുന്നത് ഒഴിവാക്കണം. ജനലും വാതിലും അടച്ചിടണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം. വൈദ്യുതി ഉപകരണങ്ങളുമായുള്ള സാമിപ്യം ഒഴിവാക്കണം.
തുണികള്‍ എടുക്കാന്‍ ടെറസിലോ, മുറ്റത്തോ ഇടിമിന്നലുള്ള സമയത്ത് പോകരുത്. അന്തരീക്ഷം മേഘാവൃതമെങ്കില്‍ കുട്ടികളെ തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കാന്‍ അനുവദിക്കരുത്. ഇടിമിന്നല്‍ സമയത്ത് ടെറസിലോ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്. പട്ടം പറത്തുന്നത് ഒഴിവാക്കണം
പ്രത്യേക ജാഗ്രതാ നിർദേശം
23.05.2023 മുതൽ 24.05.2023: തമിഴ്‌നാട് തീരത്തും ഗൾഫ് ഓഫ് മാന്നാർ പ്രദേശങ്ങളിലും മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.
മേല്‍പ്പറഞ്ഞ തീയതിയിലും പ്രദേശങ്ങളിലും മത്സ്യബന്ധനത്തിന് പോകുവാന്‍ പാടുള്ളതല്ല ഉയർന്ന തിരമാല ജാഗ്രതാ നിർദേശം കേരള തീരത്ത് 20-05-2023 ഉച്ചക്ക് 02.30 മുതൽ 21.05.2023 രാത്രി 11.30 വരെ 1.2 മുതൽ 2.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും, ആയതിന്റെ വേഗത സെക്കൻഡിൽ 35 cm നും 70 cm നും ഇടയിൽ മാറിവരുവാനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുക












Click it and Unblock the Notifications