ബി ജെ പിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെ സി വേണുഗോപാല്‍; അമിഷായ്ക്ക് രാജവെമ്പാലയേക്കാള്‍ വിഷം; വയനാട്ടില്‍ പ്രചരണം കൊഴുപ്പിക്കാന്‍ ജോതിരാത്യസിന്ധ്യയും, സച്ചില്‍പൈലറ്റും നവജ്യോത് സിംഗ് സിദ്ദുവുമെത്തും
കല്‍പ്പറ്റ: ബി ജെ പിക്കെതിരെ രൂക്ഷവിമര്‍ശനവുമായി എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ബി ജെ പി അധ്യക്ഷന്‍ അമിത്ഷാക്ക് രാജവെമ്പാലയേക്കാള്‍ വിഷമാണെന്ന് അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാനില്‍ ക്ഷണിക്കാതെ ചായ കുടിക്കാന്‍ പോയയാളാണ് മോദി. വയനാടിനെ പാക്കിസ്ഥാനോട് ഉപമിച്ചുകൊണ്ടുള്ള അമിത്ഷായുടെ പ്രസംഗം കേരളത്തെ അപമാനിക്കുന്നതിന് തുല്യമാണ്.
വയനാട്ടില്‍ ഒരു പാവപ്പെട്ട പെണ്‍കുട്ടിക്ക് സിവില്‍സര്‍വീസ് പരീക്ഷയില്‍ റാങ്ക് ലഭിച്ചപ്പോള്‍ ഒരുമിച്ച് ആഘോഷിച്ചവരാണ് നാം. അമിത്ഷായുടെ അന്ധത നിറഞ്ഞ കണ്ണുകള്‍ക്ക് ഇത്തരം കാഴ്ചകള്‍ കാണാന്‍ സാധിക്കില്ലെന്നും വേണുഗോപാല്‍ വ്യക്തമാക്കി. റഫേലില്‍ റിവ്യൂഹര്‍ജി പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയ സാഹചര്യത്തില്‍ മോദി പ്രതിസ്ഥാനത്തായി കഴിഞ്ഞു.

റാഫേലില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ അഫിഡവിറ്റ് ശരിയായിരുന്നില്ലെന്ന് ഇതോടെ വ്യക്തമായെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു. നോട്ട് നിരോധനത്തിന്റെ പേരിലും രാജ്യത്ത് നടന്നത് വന്‍ അഴിമതിയാണ്. രണ്ട് കോടി തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്ത മോദി സര്‍ക്കാര്‍ ജി എസ് ടി അടക്കമുള്ള നികുതി ശരിയല്ലാത്ത രീതിയില്‍ നടപ്പിലാക്കി യുവാക്കളുടെ ഉള്ളജോലി കൂടി കളഞ്ഞെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
ശബരിമലവിഷയവുമായി ബന്ധപ്പെട്ട് ബി ജെ പിയുടെ പ്രകടനപത്രിക കണ്ടപ്പോള്‍ ശരിക്കും അത്ഭുതമാണ് തോന്നിയത്. നിയമനിര്‍മ്മാണം നടത്താമെന്നാണ് ഇപ്പോള്‍ പറയുന്നത്. ലോക്‌സഭയില്‍ ശബരിമല വിഷയത്തില്‍ നിയമനിര്‍മ്മാണം വേണമെന്ന് താന്‍ ആവശ്യപ്പെട്ടപ്പോള്‍ ബി ജെ പി മൗനം പാലിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രചരണത്തിനായി രാഹുല്‍ഗാന്ധി ഒരിക്കല്‍ കൂടി വയനാട്ടിലെത്തും. ജോതിരാധിത്യ സിന്ധ്യ, സച്ചില്‍ പൈലറ്റ്, നവജ്യോത് സിംഗ് സിദ്ദു തുടങ്ങിയ നേതാക്കള്‍ രാഹുല്‍ജിക്കായി ജില്ലയില്‍ പ്രചരണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ മൂന്ന് വര്‍ഷത്തെ ഭരണം ക്വട്ടേഷന്‍സംഘങ്ങളെ സംരക്ഷിക്കുന്നതാണെന്നും സര്‍ക്കാരിന്റെ ധിക്കാരത്തിനും ധാര്‍ഷ്ട്യത്തിനുമുള്ള മറുപടി കൂടിയായിരിക്കും ഈ തിരഞ്ഞെടുപ്പെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ സാമ്പത്തികമേഖലയിലായാലും, ജി എസ് ടി, തൊഴിലവസരങ്ങള്‍, കാര്‍ഷികമേഖല, പിന്നോക്കവിഭാഗങ്ങളുടെ വികസനം എന്നിങ്ങനെ ഏത് കാര്യത്തിലായാലും മോദിക്ക് പറഞ്ഞ വാക്കുപാലിക്കാനായില്ലെന്ന് എ ഐ സി സി സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് പറഞ്ഞു.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications