തിരഞ്ഞെടുപ്പ് സര്‍വെകള്‍ക്ക് യാഥാര്‍ഥ്യവുമായി ബന്ധമില്ല; വയനാട്ടില്‍ രാഹുല്‍ഗാന്ധിയോട് ഏറ്റുമുട്ടാന്‍ എല്ലാത്തരത്തിലും സുനീര്‍ ശക്തനെന്ന് ബിനോയി വിശ്വം
കല്‍പ്പറ്റ: തെരഞ്ഞെടുപ്പ് സര്‍വെകള്‍ക്ക് യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ല. കമ്പോള ശക്തികളാണ് സര്‍വേ നടത്തുന്നത്. എല്‍ഡിഎഫിനെ ഭയപ്പെടുത്തുകയാണ് ഇവരുടെ ലക്ഷ്യമെന്നും വയനാട് പ്രസ്സ് ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ്സ് പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സി പി ഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം ബിനോയി വിശ്വം എം പി പറഞ്ഞു. ഇടതുപക്ഷത്തെ ജയിപ്പിച്ചിട്ട് എന്താണ് കാര്യമെന്നാണ് ചിലര്‍ ചോദിക്കുന്നത്.
ജയിച്ചു പോവുന്ന ഓരോ എംപിമാരും ബിജെപിയെ തടയാന്‍ കരിമ്പാറ പോലെ പാര്‍ലിമെന്റില്‍ ഉണ്ടാകും. മിക്കവാറും ഇത്തവണ കൂട്ടു മന്ത്രിസഭയാവും ഉണ്ടാവുക. ബിജെപി എംപിമാര്‍ക്ക് വില പറയുമ്പോള്‍ ഞങ്ങള്‍ കോണ്‍ഗ്രസ് വിടില്ലെന്ന് പറയുന്ന ഒറ്റയാള്‍ പോലും ഉണ്ടാകില്ല. എന്നാല്‍ ആദര്‍ശങ്ങളെയും വിശ്വാസങ്ങളെയും തള്ളിക്കളയാന്‍ ഒരു ഇടതുപക്ഷ എംപിമാരെയും കിട്ടില്ല.

കോണ്‍ഗ്രസ് ബിജെപിയുടെ റിക്രൂട്ടിംഗ് ഏജന്‍സിയായി മാറി. 1991-ലെ ബേപ്പൂര്‍ വടകര മണ്ഡലങ്ങളിലെ സഖ്യം പോലെ യുഡിഎഫും ബിജെപിയും സംസ്ഥാനത്ത് സഖ്യമുണ്ടാക്കിയതായും അദ്ദേഹം പറഞ്ഞു. മഹാത്മാഗാന്ധിയുടെ പാര്‍ട്ടിക്ക് ഗോഡ്സെയുടെ പാര്‍ട്ടിയുമായുള്ള അകലം ഇല്ലാതായെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശക്തമായ പ്രചാരണമാണ് കേരളത്തില്‍ മുഴുവന്‍ എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ നടത്തിയത്.
വയനാട് മണ്ഡലത്തില്‍ രാഹുല്‍ഗാന്ധിയോട് ഏറ്റുമുട്ടാന്‍ എല്ലാത്തരത്തിലും സുനീര്‍ ശക്തനാണ്. വയനാട് മണ്ഡലത്തില്‍ ഞായറാഴ്ച ഒരു ലക്ഷം വളണ്ടിയര്‍മാരാണ് ക്യാംപയിന്‍ നടത്തിയത്. ഇന്ത്യന്‍ രാഷ്ട്രീയ മൂല്യം തിരിച്ചറിയാതെയാണ് രാഹുല്‍ഗാന്ധി വയനാട്ടില്‍ ഇടതുമുന്നണിക്കെതിരെ സ്ഥാനാര്‍ത്ഥിയായത്. ബിജെപി വെറും രാഷ്ട്രീയ പാര്‍ട്ടിയല്ല. ആര്‍എസ്എസ് പ്രത്യയ ശാസ്ത്രം തുടരുന്ന പാര്‍ട്ടിയാണ്, ഫാസിസ്റ്റുമാണ്. ഇവരിലേക്ക് ഭരണം പോകരുത്.
ബിജെപിക്ക് സ്വാധീനമില്ലാത്ത വയനാട് മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ ത്ഥിയായതോടെ തങ്ങളുടെ മുഖ്യശത്രു ബിജെപിയല്ലെന്ന് കോണ്‍ഗ്രസ് തെളിയിച്ചു. കോണ്‍ഗ്രസുകാര്‍ വീണ്ടും നെഹ്റുവിനെ പഠിക്കണം. അവര്‍ക്കപ്പോള്‍ മനസിലാകും ഇടതല്ല ആര്‍എസ്എസ് ആണ് ശത്രുവെന്ന്. കോണ്‍ഗ്രസും ബിജെപിയും ഇടതു വിരുദ്ധ പ്ലാറ്റ്ഫോമില്‍ സഖ്യം ഉണ്ടാക്കിയിരിക്കുകയാണെന്നും ബിനോയി വിശ്വം പറഞ്ഞു.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications