റിസോര്‍ട്ട് നടത്തിപ്പുകാരന്റെ കൊലപാതകം: രണ്ടാം പ്രതിയും അറസ്റ്റില്‍, തെളിവെടുപ്പ് ഞായറാഴ്ച്ച
കല്‍പ്പറ്റ: റിസോര്‍ട്ട് നടത്തിപ്പുകാരനെ കുത്തേറ്റ് മരിച്ച സംഭവത്തില്‍ രണ്ടാംപ്രതിയും അറസ്റ്റിലായി. സുല്‍ത്താന്‍ബത്തേരി മലവയല്‍ സ്വദേശി കൊച്ചുവീട്ടില്‍ നെബു എന്ന വിന്‍സെന്റ് സാമുവലി(52)നെയാണ് കൊല ചെയ്ത കേസിലാണ് രണ്ടാംപ്രതിയായ മീനങ്ങാടി കൊളഗപ്പാറ ആവയല്‍ കല്ലുവെട്ടത്ത് കെ ആര്‍ അനിലിനെ (38) അറസ്റ്റ് ചെയ്തത്. ഡി വൈ എസ് പി പ്രിന്‍സ് അബ്രഹാമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒന്നാംപ്രതി മീനങ്ങാടി ജയാനിവാസില്‍ രാജു(60)വിനെ വെള്ളിയാഴ്ച രാത്രി തന്നെ അറസ്റ്റ് ചെയ്തിരുന്നു. വ്യാഴാഴ്ച്ച രാത്രി പതിനൊന്നരയോടെയായിരുന്നു കൊലപാതകം.
ശബരിമല കയറാൻ മനിതി സംഘടനയിലെ യുവതികൾ; കയറ്റില്ലെന്ന് ശശികല, വീണ്ടും പ്രതിഷേധം...
രാജുവിന്റെ ഭാര്യയെ നെബു നഗ്‌നചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി ചൂഷണം ചെയ്യുകയും കുടുംബത്തെ സാമ്പത്തികമായി തകര്‍ക്കുകയും ചെയ്തതിലുള്ള വൈരാഗ്യത്തിലാണ് കൊലനടത്തിയതെന്നാണ് പ്രതികള്‍ പൊലീസിന് നല്‍കിയ മൊഴി. കൊലപാതകതതിന് ശേഷം രാജു വെള്ളിയാഴ്ച്ച രാവിലെ തന്നെ പൊലീസില്‍ കീഴടങ്ങുകയായിരുന്നു. കത്തിക്കുത്തിനിടെ കൈക്ക് പരിക്കേറ്റ അനില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പൊലീസ് കസ്റ്റഡിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യുകയും തുടര്‍ന്ന് കല്‍പ്പറ്റയിലെത്തിച്ച് രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
ഒന്നാം പ്രതി രാജുവിനെ പൊലീസ് കൊലപാതകം നടത്തിയ റിസോര്‍ട്ടിലെത്തിച്ച് ശനിയാഴ്ച തെളിവെടുത്തു. ഞായറാഴ്ച്ച അനിലിനേയും റിസോര്‍ട്ടിലെത്തിച്ച് തെളിവെടുക്കും. പിന്നീട് രണ്ടുപ്രതികളെയും കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് വ്യക്തമാക്കി. കേരളാസ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്പ്‌മെന്റ് കോര്‍പറേഷന്‍ മുന്‍ജീവനക്കാരനാണ് അറസ്റ്റിലായ ഒന്നാംപ്രതി രാജു. രാജുവിന്റെ ഭാര്യയുമായി നെബുവിനുണ്ടായിരുന്ന ബന്ധമാണ് കൊലപാതകത്തില്‍ കലാശിച്ചത്. അധ്യാപികയായ രാജുവിന്റെ ഭാര്യയുമൊത്ത് നെബു രാത്രി ഏഴര മണിയോടെയാണ് കല്‍പ്പറ്റ മണിയങ്കോട് വിസ്പറിംഗ് വുഡ്‌സ് എന്ന റിസോര്‍ട്ടിലെത്തുന്നത്.
ഈ റിസോര്‍ട്ട് നടത്തുന്നതിനായി ലീസിനെടുത്ത നെബു അവിടെ അറ്റകുറ്റപ്പണികളും മറ്റും നടത്തിവരികയായിരുന്നു. കല്‍പ്പറ്റ ടൗണില്‍ നിന്നും അധികം ദൂരമില്ലെങ്കിലും ആള്‍താമസമില്ലാത്ത പ്രദേശത്താണ് ഈ റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. റിസോര്‍ട്ടിന്റെ വരാന്തയിരുന്ന് നെബുവും, രാജുവിന്റെ ഭാര്യയും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് രാത്രി പതിനൊന്നരയോടെ രാജുവും അനിലും കാറില്‍ അവിടേക്കെത്തുന്നത്. ഈ സമയത്ത് മറ്റാരും അവിടെയുണ്ടായിരുന്നില്ല. ഗെയിറ്റ് അടച്ചിട്ടിരുന്നതിനാല്‍ ചാടികടന്ന് അകത്തെത്തിയ രാജു നെബുവിനെ കുത്തുകയും അനില്‍ പിടിച്ചുവെക്കുകയുമായിരുന്നു. ഈ സമയത്താണ് അനിലിന് കൈക്ക് പരിക്കേറ്റത്.
കൃത്യം നടത്തിയതിന് ശേഷം ഭാര്യയും അനിലിനെയും കൂട്ടി രാജു അവിടെ നിന്നും മടങ്ങുകയും ചെയ്തു. പിന്നീടാണ് അനില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടുന്നത്. സംഭവം നടന്ന റിസോര്‍ട്ടിന്റെ മുറ്റത്തും മതിലും, തൂണുകളിലും രക്തം കട്ടപിടിച്ചുകിടന്നിരുന്നു. കസേരയില്‍ ഇരിക്കുന്ന നിലയിലായിരുന്നു നെബുവിന്റെ മൃതദേഹം കണ്ടെത്തിയത്. നെബുവിന് മുപ്പതിലധികം കുത്തേറ്റിരുന്നുവെന്നും വ്യക്തമായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ ഇയാള്‍ മരിച്ചിരുന്നു. നെബുവിന് സുല്‍ത്താന്‍ബത്തേരി മലവയലില്‍ സ്വന്തമായി റിസോര്‍ട്ടുണ്ട്. കൂടാതെ വാടകക്കെടുത്തും റിസോര്‍ട്ടുകളും ഹോംസ്‌റ്റേകളും നടത്തിവരുന്നുണ്ട്. കൊലനടത്താനുപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ ഏഴരയോടെ റിസോര്‍ട്ട് സൂപ്പര്‍വൈസറാണ് വിന്‍സെന്റിനെ കത്തികുത്തേറ്റ് മരിച്ച നിലയില്‍ നിലയില്‍ കണ്ടെത്തിയത്.