നടപടി കടുപ്പിച്ചിട്ടും ലഹരിയൊഴുകുന്നു; വയനാടിൽ കഞ്ചാവ് സുലഭം... വയനാട്ടില്‍ ചൊവ്വാഴ്ച പിടികൂടിയത് രണ്ട് കിലോ കഞ്ചാവ്; രണ്ട് പേര്‍ പിടിയില്‍
കല്‍പ്പറ്റ: ലഹരിവസ്തുക്കള്‍ക്കെതിരായ എക്‌സൈസ് വകുപ്പിന്റെ നടപടി ശക്തമാക്കിയിട്ടും വയനാട്ടിലേക്ക് ലഹരിവസ്തുക്കള്‍ ഒഴുകുന്നു. 27ന് ചൊവ്വാഴ്ച മാത്രം ജില്ലയില്‍ നിന്നും പിടികൂടിയത് രണ്ട് കിലോ കഞ്ചാവാണ്. ഈയാഴ്ച ഇതിന് മുമ്പും നിരവധി പേര്‍ കഞ്ചാവുമായി പിടിയിലായിരുന്നു. ജില്ലയിലേക്ക് കഞ്ചാവെത്തിക്കുന്ന ബത്തേരി വടക്കനാട്ട് സ്വദേശി ആര്യംപുളിക്കല്‍ എ.വി ജോണി (50) യാണ് പിടിയിലായവരില്‍ ഒരാള്‍.
വയനാട് എക്‌സൈസ് ഇന്റലിജന്‍സിന്റെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ പനമരത്ത് വെച്ചാണ് ജോണി പിടിയിലാകുന്നത്. ഇയാളില്‍ നിന്നും ഒന്നരകിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. ആന്ധ്രയില്‍ നിന്നും കേരളത്തിലേക്ക് കഞ്ചാവെത്തിക്കുന്നവരില്‍ പ്രധാനിയാണ് ജോണിയെന്ന് എക്സൈസ് അധികൃതര്‍ വ്യക്തമാക്കുന്നു, കഞ്ചാവ് തീവണ്ടി മാര്‍ഗം തമിഴ്നാട്ടിലെത്തിച്ച് സ്ത്രീകളടക്കമുള്ളവരെ ഉപയോഗിച്ച് കേരളത്തിലേക്ക് വിവിധ വഴികളിലൂടെ കഞ്ചാവെത്തിക്കുന്നതാണ് ജോണിയുടെ രീതിയെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

വര്‍ഷങ്ങളായി പിടികൊടുക്കാതെ കഞ്ചാവ് കടത്തിക്കൊണ്ടുവരുകയും വിവിധ ജില്ലകളില്‍ മൊത്തമായി വില്പന നടത്തുകയും ചെയ്യുന്നയാളാണ് ജോണി. മാനന്തവാടി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ ജെ ഷാജി, ഇന്റലിജന്‍സ് പ്രിവന്റീവ് ഓഫീസര്‍ കെ.രമേഷ്, മാനന്തവാടി എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ സജീവന്‍ തരിപ്പ, അനില്‍കുമാര്‍, സി ഇ ഒ മാരായ സുരേഷ് വെങ്ങാലിക്കുന്നേല്‍, സി സുരേഷ്, അരുണ്‍ പ്രസാദ് ്രൈഡവര്‍ സുഭാഷ് എന്നിവരാണ് പരിശോധനാസംഘത്തിലുണ്ടായിരുന്നത്.
കേരള-കര്‍ണാടക അതിര്‍ത്തി പ്രദേശമായ മുത്തങ്ങ ചെക്ക്പോസ്റ്റില്‍ വാഹന പരിശോധനക്കിടെ കെ.എസ്.ആര്‍.ടി.സി. ബസിലെ യാത്രികനില്‍ നിന്നാണ് അരക്കിലോ കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് കടത്തിയ എറണാകുളം കുന്നുകര കത്തനാര് പള്ള വീട്ടില്‍ അരുണ്‍ (25)നെയാണ് എക്സൈസ് ഇന്‍സ്പെക്ടര്‍ ബെന്നി ജോര്‍ജ്ജും സംഘവും അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച പുലര്‍ച്ചെ 1.30ന് കര്‍ണാടക ഭാഗത്തു നിന്നും വന്ന കെ.എസ്.ആര്‍.ടി.സി. ബസില്‍ നിന്നുമാണ് കഞ്ചാവ് പിടിച്ചത്.
റെയ്ഡില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ ബെന്നി ജോര്‍ജ്ജ്, പ്രിവന്റീവ് ഓഫീസര്‍മാരായ അബ്ദുള്‍ അസീസ്, പ്രകാശ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ലത്തീഫ്, റഷീദ് എന്നിവര്‍ പങ്കെടുത്തു. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളുമായി അതിര്‍ത്തിപങ്കിടുന്ന വയനാട്ടില്‍ ലഹരിക്കടത്ത് നിത്യസംഭവമാകുകയാണ്. നിരോധിത പാന്‍മസാലയടക്കമുള്ള ലഹരിവസ്തുക്കള്‍ ജില്ലയില്‍ നിന്നും പിടികൂടുന്നതും പതിവായിട്ടുണ്ട്. ഒക്‌ടോബര്‍ മാസത്തില്‍ 256 പരിശോധനകളാണ് എക്‌സൈസ് വകുപ്പ് ജില്ലയില്‍ നടത്തിയത്. 42 അബ്കാരി കേസുകളും 37 എന്‍ഡിപിഎസ് കേസുകളും 234 കോട്പാ കേസുകളും രജിസ്റ്റര്‍ ചെയ്തു. നവംബര്‍ 30ന് ശേഷമുള്ള കണക്കുകള്‍ പുറത്തുവന്നാല്‍ ഇതിലും അധികമാവുമെന്നതാണ് കണക്കുകള്‍.












Click it and Unblock the Notifications