വയനാട്ടില്‍ കാട്ടാനകള്‍ ജനവാസകേന്ദ്രത്തില്‍: പൊറുതിമുട്ടി ജനങ്ങള്‍, ഭയന്നോടിയ നാല് പേർക്ക് പരിക്ക്
മാനന്തവാടി: കാട്ടാനകള്‍ പതിവായി ജനവാസകേന്ദ്രത്തിലിറങ്ങുന്നത് വയനാട്ടുകാരുടെ സൈ്വര്യജീവിതത്തിന് വിഘാതമാവുന്നു. ഓരോ സ്ഥലങ്ങളിലും മാറി മാറി കാട്ടാനകള്‍ കൂട്ടത്തോടെ ജനവാസകേന്ദ്രത്തിലെത്തുന്നത് നാട്ടുകാര്‍ക്കും വനംവകുപ്പിനും ഒരു പോലെ തലവേദനയായിരിക്കുകയാണ്. ഞായറാഴ്ച കാടിറങ്ങിയ കൊമ്പന്മാര്‍ മണിക്കൂറുകളോളം മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ സി സി, പാലക്കുറ്റി, പൂതാടി ഗ്രാമപഞ്ചായത്തിലെ വാകേരി എന്നിവിടങ്ങളിലെ ജനങ്ങളെ ഭീതിയിലാഴ്ത്തി. വനപാലകരുടെയും പൊലീസിന്റെയും നാട്ടുകാരുടെയും കഠിനപ്രയത്‌നത്തിനൊടുവിലാണ് ആനകളെ കാടുകയറ്റി വിട്ടത്. ഇന്ന് ആനയിറങ്ങിയത് മാനന്തവാടി വള്ളിയൂര്‍ക്കാവ് ആറാട്ടുതറ പ്രദേശത്തെ ജനവാസമേഖലയിലായിരുന്നു. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍ ആനയിറങ്ങിയത് പ്രദേശവാസികളെ ശരിക്കും പരിഭ്രാന്തരാക്കി. ആനകള്‍ പാഞ്ഞടുത്തതിനെ തുടര്‍ന്ന് ഭയന്നോടിയ നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിഭ്രാന്തരായി ഓടുന്നതിനിടെയാണ് കണ്ണി വയല്‍, പള്ളിയാര്‍ക്കൊല്ലി, പച്ചനാല്‍ മാര്‍ട്ടിന്‍ (46) മേട്ടുപുരക്കല്‍ സ്റ്റെഫിന്‍(19) കാവും കുന്ന് കാവണ കോളനി ബിനു (23) വള്ളിയൂര്‍ക്കാവ് മതിത്താനി വീട് ഷിജോ (24) എന്നിവര്‍ക്ക് പരിക്കേറ്റത്.
സാരമായി പരിക്കേറ്റ മാര്‍ട്ടിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. നാട്ടുകാര്‍ക്ക് നേരെ ചിന്നം വിളിച്ച് പാഞ്ഞെടുത്ത കൊമ്പനാണ് കണ്ണി വയലില്‍ വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ട ബേഗുര്‍ റെയ്ഞ്ചിന്റ് ജീപ്പ് ആക്രമിച്ചത്.കൊമ്പ് കൊണ്ടുള്ള ആക്രമണത്തില്‍ ജീപ്പിന്റ് ഹെഡ് ലൈറ്റ്, ബമ്പര്‍, ബോണറ്റ് എന്നിവക്ക് സാരമായി കേട് പാടുകള്‍ സംഭവിച്ചു.ജിപ്പിനുള്ളില്‍ ജീവനക്കാരില്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. കാവണ സഹദേവന്റ് വീടിന്റ് മതിലും പൈപ്പുകളും കാട്ടാനകള്‍ തകര്‍ത്തു.ജനവാസ കേന്ത്രത്തിന് സമീപവും തൊട്ടടുത്ത് വനം ഇല്ലാത്തതിനാലും പകല്‍ സമയത്ത് ആനകളെ തുരത്തുന്നത് ഏറെ അപകടം നിറഞ്ഞതായാല്‍ രാത്രി വരെ വനപാലകര്‍ കാട്ടാനകളെ നിരീക്ഷിക്കുകയായിരുന്നു.
പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഞായറാഴ്ച മീനങ്ങാടി പഞ്ചായത്തിലെ സി സിയില്‍ ആനയിറങ്ങുന്നത്. തേക്ക്പ്ലാന്റേഷനല്ലാതെ വനവുമായി അതിര്‍ത്തി പങ്കിടുന്ന ഒരു പ്രദേശമല്ലയിത്. തെളിഞ്ഞുകിടക്കുന്ന ഈ പ്രദേശത്ത് പോലും ആനയിറങ്ങിയതോടെ തൊട്ടടുത്ത പ്രദേശമായ വാകേരി നിവാസികളും ഭയത്തിലാണ്. വെറും മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ കിടക്കുന്ന വാകേരി, രണ്ടാംനമ്പര്‍, കക്കടംകുന്ന്, മഞ്ഞക്കണ്ടി, മഞ്ഞനംകൈത തുടങ്ങിയ പ്രദേശങ്ങളെല്ലാം തന്നെ ഇപ്പോ ആനപ്പേടിയിലാണ്. ഈ പ്രദേശങ്ങളില്‍ ഒരാഴ്ചക്കിടെ ആന വ്യാപക നാശനഷ്ടങ്ങളാണുണ്ടാക്കിയത് ആന കടന്നുപോകുന്ന ഭാഗത്തെ തെങ്ങുകളും, വാഴകളുമെല്ലാം നശിപ്പിക്കുന്നത് പതിവായിരിക്കുകയാണ്. ഞായറാഴ്ച ഇറങ്ങിയ കാട്ടാന കൃഷിയും കമ്പിവേലിയും വരെ നശിപ്പിച്ചാണ് കാട് കയറിയത്. കാട്ടാനകള്‍ കാടിറങ്ങി വാകേരി ടൗണിലെ ഗ്രാമീണ്‍ബാങ്കിന് മുന്നില്‍ വരെയെത്തിയതോടെ സന്ധ്യക്ക് പുറത്തിറങ്ങാനും അങ്ങാടിയില്‍ വരാനും ഭയന്നിരിക്കുകയാണ് പ്രദേശവാസികള്‍. അടിയന്തര പരിഹാരം ആവശ്യപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് പ്രദേശവാസികള്‍.