നഞ്ചന്‍ഗോഡ്-വയനാട്-നിലമ്പൂര്‍ റെയില്‍പാത അട്ടിമറിക്ക് പിന്നില്‍ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമെന്ന് കണ്ണന്താനം
കല്‍പ്പറ്റ: വയനാടിന്റെ സ്വപ്നപദ്ധതിയായ നഞ്ചന്‍ഗോഡ്-വയനാട്-നിലമ്പൂര്‍ റെയില്‍പാത അട്ടിമറിക്ക് പിന്നില്‍ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. വയനാട് പ്രസ്സ്‌ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ്സ് പരിപാടിയിലാണ് കണ്ണന്താനത്തിന്റെ സംസ്ഥാന സര്‍ക്കാരിനെതിരായ വിമര്‍ശനം.
ഇടതുസര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത് വരെ നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റെയില്‍പാതയെന്ന സ്വപ്നം പ്രാവര്‍ത്തികമാകുമെന്ന പ്രതീക്ഷയിലായിരുന്നു വയനാട്ടുകാര്‍. എന്നാല്‍ നടപ്പിലാകാന്‍ വലിയ സാധ്യത കല്‍പ്പിക്കാത്ത തലശ്ശേരി-മൈസൂര്‍ റെയില്‍പാതക്കായി ശക്തമായി നിലകൊള്ളുകയായിരുന്നു സര്‍ക്കാര്‍. പദ്ധതിയുടെ പ്രാരംഭ സര്‍വ്വേ നടത്തിയ ഡി.എം. ആര്‍.സിക്ക് സര്‍വ്വേ നടത്താന്‍ എട്ട് കോടി രൂപ അനുവദിച്ച് യു.ഡി.എഫ് സര്‍ക്കാര്‍ പദ്ധതിക്ക് വേഗം കൂട്ടുകയും ചെയ്തിരുന്നു.

വിശദ പദ്ധതി രേഖക്കുള്ള(ഡി.പി.ആര്‍) അനുമതി ലഭിച്ച പാതയായിട്ടും സര്‍ക്കാര്‍ അനുവദിച്ച തുകപോലും നല്‍കാതെ പ്രസ്തുത റെയില്‍പാത അട്ടിമറിക്കാന്‍ ശ്രമിക്കുകയായിരുന്നു ഇടത് സര്‍ക്കാര്‍. നിയമസഭയില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നടത്തിയ സബ്മിഷന് റെയില്‍വേയുടെ ചാര്‍ജ്ജുള്ള മന്ത്രി ജി.സുധാകരന്‍ നല്‍കിയ മറുപടി ഇതിന് തെളിവായിരുന്നു. കര്‍ണാടക പാതയ്‌ക്കെതിരാണെന്ന വാദവും മന്ത്രി നിയമസഭയില്‍ ചൂണ്ടിക്കാണിച്ച വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനവും തെറ്റായിട്ടും നിയമസഭയില്‍ പോലും തെറ്റിദ്ധാരണ പരത്താനായിരുന്നു സര്‍ക്കാര്‍ ശ്രമം.
സര്‍വ്വേക്ക് അനുവദിച്ച പണം പോലും നല്‍കാത്ത നടപടിയില്‍ പ്രതിഷേധിച്ച് ഡി.എം. ആര്‍.സി പദ്ധതിയില്‍ പിന്‍വാങ്ങുകയാണെന്ന് മുഖ്യഉപദേഷ്ടാവ് ഇ. ശ്രീധരന്‍ പ്രഖ്യാപിച്ചപ്പോഴും അദ്ദേഹത്തെ പിന്തിരിപ്പിക്കാനോ പണം നല്‍കാനോ തയ്യാറാവാതിരുന്ന സര്‍ക്കാര്‍ ഡി.എം.ആര്‍.സിയെ സര്‍വ്വേ നടപടികളില്‍ നിന്ന് പുറത്താക്കുകയാണ് ചെയ്തത്. ഈ സാഹചര്യത്തില്‍ കൂടിയാണ് കണ്ണന്താനത്തിന്റെ സര്‍ക്കാരിനെതിരായ വിമര്‍ശനം.
റെയില്‍പാതയുടെ കാര്യത്തില്‍ ആദ്യം സംസ്ഥാനമാണ് തീരുമാനിക്കേണ്ടത്. നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റെയില്‍വേ സംബന്ധിച്ച് സംസ്ഥാന മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയപ്പോള്‍ തലശ്ശേരി പാതയുമുണ്ടല്ലോ എന്ന മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയതെന്ന് കണ്ണന്താനം പറഞ്ഞു. ഏത് പാതവേണമെന്ന് സംസ്ഥാനമാണ് തീരുമാനിക്കേണ്ടത്.ഇതിന് ശേഷം തുടര്‍ നടപടികള്‍ കേന്ദ്രത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications