പാൽച്ചുരമൊഴികെ എല്ലാ ചുരം റോഡുകളും ഗതാഗതയോഗ്യമായി:പഞ്ചാരകൊല്ലിയിൽ ഉരുൾപൊട്ടൽ; 5 വീടുകൾ ഒലിച്ചുപോയി
Recommended Video
മാനന്തവാടി: വയനാട്ടിൽ നിന്നും മറ്റിടങ്ങളിലേക്ക് പോകുന്ന ചുരം റോഡുകളടക്കം ഗതാഗത യോഗ്യമായി. ജില്ലയിൽ നിന്നും കോഴിക്കോട് ജില്ലയിലേക്ക് പോകാനുള്ള താമരശേരി,കുറ്റ്യാടി ചുരങ്ങൾ നിലവിൽ ഗതാഗത യോഗ്യമാണ്.ഈ രണ്ട് റൂട്ടുകളിലും കെ എസ് ആർ ടി സി സർവീസ് നടത്തുന്നുണ്ട്.
ജില്ലയിൽ നിന്നും കണ്ണൂരിലേക്ക് പോകാനുള്ള ബോയ്സ് ടൗൺ ചുരവും ഗതാഗതത്തിന് കുഴപ്പമില്ല.വയനാട്ടിൽ നിന്നും തമിഴ്നാട് വഴി മലപ്പുറത്തേക്കുള്ള നാടുകാണി ചുരത്തിലും ഗതാഗത തടസമില്ല. ജില്ലയിൽ നിന്നും കർണാടകയിലേക്കുള്ള രണ്ട് റോഡുകളിലും തടസമില്ല.ബത്തേരി-മൈസൂർ പാതയിൽ പൊൻകുഴിയിൽ വെള്ളം കയറിയിരുന്നെങ്കിലും ഇപ്പോൾ തടസങ്ങളൊന്നുമില്ല.
വയനാട്ടിൽ നിന്നും നീലഗിരി വഴി തമിഴ്നാട്ടിലേക്കുള്ള റോഡും ഗതാഗതയോഗ്യമാണ്.നിലവിൽ പാൽ ചുരത്തിൽ മാത്രമാണ് ഗതാഗതം തടസപ്പെട്ടിരിക്കുന്നത്. വയനാട്ടിൽ നിന്നും ചുരം വഴിയടക്കമുള്ള ഗതാഗതം തടസപ്പെട്ടിരിക്കുന്നു എന്ന് വിവിധ ദൃശ്യങ്ങൾ ഉപയോഗിച്ച് വ്യാപകമായി സോഷ്യൽ മീഡിയ വഴി പ്രചരണം നടക്കുന്ന സാഹചര്യത്തിലാണ് ഔദ്യോഗിക സ്ഥിരീകരണം. അതേസമയം,വയനാട്ടിൽ മഴക്ക് അൽപ്പം ശമനമുണ്ട്.വിവിധയിടങ്ങളിൽ ശക്തമായ കാറ്റു വീശി നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.
എന്നാൽ വടക്കേവയനാട്ടിൽ മഴ തുടരുകയാണ്. ഇന്നലെ രാത്രി മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ ഉരുൾപൊട്ടലിൽ ഒലിച്ചുപോയി.മണ്ണിടിച്ചിൽ ഭീഷണി നിലനിന്നതിനാൽ ഇവിടുത്തെ ആളുകളെ മാറ്റിപ്പാർപ്പിച്ചത് കാരണം വൻദുരന്തം ഒഴിവായി. ഇവിടെ നിന്നും 60 കുടുംബങ്ങളെയാണ് മാറ്റി പാർപ്പിച്ചത്. കുറ്റിമൂല, പിലാക്കാവ് എന്നീ സ്ഥലങ്ങളിലെ ക്യാംപുകളിലാണിവരുള്ളത്.നിരവധി വളർത്തു മൃഗങ്ങൾ മണ്ണിനിടയിലായി.
പൂച്ചിക്കൽ സദാനന്ദൻ, വാഴപ്പള്ളിക്കുന്നേൽ ചന്ദ്രൻ, മാണ്ടൂർ ചന്ദ്രൻ,മണിയപ്പൻ,അമ്മു എന്നിവരുടെ വീടുകളാണ് ഒലിച്ചുപോയത്. വള്ളിയൂർക്കാവ് സ്കൂളിന് സമീപം കാവുംകുന്ന് ബാബുവിന്റെ വീടിന് പുറകിൽ 15 മീറ്റർ നീളത്തിൽ വിള്ളൽ രൂപപ്പെട്ടു.ഇത് ഉടൻ പരിശോധിക്കും. ദുരിതാശ്വാസ ക്യാംപുകളിലുള്ളവരുടെ എണ്ണം 25000 ലേക്ക് അടുക്കുകയാണ്.