കോൺഗ്രസ് തനിച്ച് മത്സരിക്കും; 135 സീറ്റ് നേടി കർണാടകത്തിൽ അധികാരത്തിലേറുമെന്ന് ഡികെ ശിവകുമാർ
ദില്ലി: നിയമസഭ തിരഞ്ഞെടുപ്പിൽ ആരുമായി സഖ്യമില്ലെന്ന് വ്യക്തമാക്കി സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാർ. പാർട്ടി തനിച്ച് മത്സരിക്കും. കൂടുതൽ സീറ്റ് നേടി സംസ്ഥാനത്ത് അധികാരം നേടുമെന്നും ഡികെ ശിവകുമാർ പറഞ്ഞു.
2018 ൽ ഭരണം പിടിക്കാൻ ജെ ഡി എസുമായി കോൺഗ്രസ് സഖ്യത്തിലെത്തിയിരുന്നു. എന്നാൽ സഖ്യത്തിലെ അതൃപ്തി മുതലെടുത്ത് ബി ജെ പി തന്ത്രം മെനഞ്ഞതോടെ ഒന്നര വർഷത്തെ ഭരണത്തിന് ശേഷം സഖ്യസർക്കാർ താഴെ വീണു. സർക്കാരിന്റെ പതനത്തിന് ശേഷം ഇരു പാർട്ടികളും വേർപിരിഞ്ഞിരുന്നു. പിന്നീട് സംസ്ഥാനത്ത് നടന്ന ചെറുതും വലുതുമായ ഒരു തിരഞ്ഞെടുപ്പിലും കൈകൊടുക്കാൻ ഇരുപാർട്ടികളും തയ്യാറായിരുന്നില്ല.

2023 ലെ നിയമസഭ തിരഞ്ഞെടുപ്പ് എന്നത് കോൺഗ്രസിനെ സംബന്ധിച്ചെടുത്തോളം ജീവൻമരണ പോരാട്ടമാണ്. അധികാരത്തിലുള്ള ഏക ദക്ഷിണേന്ത്യൻ സംസ്ഥാനത്ത് ഭരണം നിലനിർത്താനുള്ള കൊണ്ടുപിടിച്ചുള്ള ശ്രമങ്ങൾ ബിജെപി നടത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ ബി ജെ പിയെ വീഴ്ത്താൻ ജെ ഡി എസുമായി സഖ്യ സാധ്യത പരിശോധിക്കണമെന്ന നിർദ്ദേശം പാർട്ടിയിൽ ഒരു വിഭാഗത്തിനുണ്ട്. ഈ നിർദ്ദേശങ്ങൾ തള്ളുകയാണ് അധ്യക്ഷൻ. '224 സീറ്റിലും കോൺഗ്രസ് തനിച്ച് മത്സരിക്കും. കുറഞ്ഞത് 130 സീറ്റെങ്കിലും പാർട്ടിക്ക് ലഭിക്കും', ഡികെ ശിവകുമാർ പറഞ്ഞു.

അടുത്ത നിയമസഭ തിരഞ്ഞെടുപ്പിനെ ആര് നയിക്കുമെന്നതിനെ കുറിച്ച് താൻ ആലോചിക്കുന്നില്ലെന്നും ഡികെ ശിവകുമാർ പറഞ്ഞു. 'കോൺഗ്രസിന്റെ വിജയം ഉറപ്പാക്കുകയെന്നതിനാണ് പ്രധാന പരിഗണന. കൂട്ടായ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പിനെ നേരിടുക. അതാണ് തനിക്ക് പാർട്ടി നേതൃത്വം നൽകിയ നിർദ്ദേശം', ഡികെ ശിവകുമാർ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വത്തിനായി ഡി കെ ശിവകുമാറും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും തമ്മിലുള്ള വടംവലി ശക്തമാണ്. നേതൃത്വം ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് ഇരുവരും പറയുമ്പോഴും വിഷയത്തിൽ ഹൈക്കമാന്റ് ഉടൻ തീരുമാനമെടുക്കുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ.

എന്നാൽ തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കാമെന്ന നിലപാടിലാണ് ഹൈക്കമാന്റിന്. ഒരാളെ ഉയർത്തിക്കാണിക്കുന്നത് തിരിച്ചടിയാകുമെന്നാണ് നേതൃത്വത്തിന്റെ ആശങ്ക. സംസ്ഥാനത്തെ പ്രബല സമുദായമായ വൊക്കാലിഗ വിഭാഗക്കാരനായ ഡി കെ ശിവകുമാറിനെ തഴഞ്ഞാൽ അത് സമുദായ വോട്ടുകളിൽ വിള്ളൽ വീഴ്ത്തിയേക്കുമെന്ന് നേതൃത്വം കരുതുന്നു. കൂർബ സമുദായാംഗമായ സിദ്ധരാമയ്യയെ മാറ്റി നിർത്തിയാലും അത് അതൃപ്തികൾക്ക് കാരണമാകും.

അതേസമയം മറുവശത്ത് ബി ജെ പിയിലും ആര് നയിക്കുമെന്ന കാര്യത്തിലുള്ള ആശങ്ക ശക്തമാണ്. നിലവിലെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മിയെ മാറ്റണമെന്ന ആവശ്യം ആർ എസ് എസ് ഉൾപ്പെടെ മുന്നോട്ട് വെച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. നേരത്തേ യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയപ്പോൾ സമവായം എന്ന നിലയ്ക്കാണ് ലിഗായത്ത് സമുദായക്കാരനായ ബൊമ്മിയെ മുഖ്യമന്ത്രിയാക്കിയത്. എന്നാൽ പഴയ ജനതപരിവാറുകാരനായ ബൊമ്മിയെ അംഗീകരിക്കാൻ ബിജെപിയിലെ പലർക്കും ഇതുവരെ കഴിഞ്ഞിട്ടില്ല. ബി ജെ പിയിൽ നിന്നും സംഘപരിപാവാറിനോട് അടുത്ത് നിൽക്കുന്ന നേതാക്കളെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പരിഗണിക്കണമെന്നതാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. എന്നാൽ ഇപ്പോൾ അത്തരത്തിലുള്ള ചർച്ചകൾ ഉണ്ടായാൽ അത് പ്രതിപക്ഷം ആയുധമാക്കിയേക്കുമെന്നാണ് ദേശീയ നേതൃത്വത്തിന്റെ ആശങ്ക. ബൊമ്മി തന്നെയാകും 2023 ലും ബി ജെ പിയെ നയിക്കുകയെന്ന നേതൃത്വം ആവർത്തിക്കുന്നതിന്റെ കാരണവും ഈ ആശങ്കയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.
'കുറച്ച് ഗ്ലിറ്ററും ഗ്ലാമറും'; 'ഗോപിക ഈസ് ജസ്റ്റ് വാവ്'..വൈറലായി നടിയുടെ ചിത്രങ്ങൾ












Click it and Unblock the Notifications