സഹോദരങ്ങള്‍ക്ക് അടിയും തടവും ശിക്ഷ
വര്‍ഷങ്ങളായി വിചാരണയില്ലാതെതടവില്‍ കഴിഞ്ഞ സഹോദരന്മാര്‍ക്ക് വേണ്ടി ഇന്ത്യന്‍ എംബസിയുടെ സഹകരണത്തോടെ സാമൂഹിക പ്രവര്‍ത്തകര്‍ നടത്തിയ ശക്തമായ ഇടപെടലിനെത്തുടര്‍ന്നാണ് കോടതി കേസ് വിചാരണക്കെടുത്ത് വിധി പറഞ്ഞത്. ജ്യേഷ്ഠന്‍ ഇദയരാജിന് എട്ട് വര്‍ഷം തടവും എണ്ണൂറ് അടിയും അരുള്‍ ദാസിന് ഒമ്പത് വര്‍ഷം തടവും തൊള്ളായിരം അടിയുമാണ് വിധിച്ചത്. ജുബൈലില്‍ മീന്‍പിടിത്തക്കാരായ സഹോദരങ്ങള്‍ ആല്‍ബിയും അരുള്‍ ദാസ്, ഇദയരാജ് എന്നിവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു.
ഇതുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കത്തിനിടയിലാണ് ജുബൈലില്‍ ആല്‍ബിയുടെ സുഹൃത്ത് ആരോഗ്യം 2004 മാര്‍ച്ച് 16ന് രാത്രി കുത്തേറ്റു മരിച്ചത്. അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും കേസ് വിചാരണ പോലും ആരംഭിച്ചിട്ടില്ലെന്ന് 2009 ജൂലൈയില്‍ മലയാളം ന്യൂസ് ദമാം ലേഖകന്‍ പി.എ.എം. ഹാരിസ് എംബസി വെല്‍ഫെയര്‍ വിഭാഗത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. തുടര്‍ന്ന് സാമൂഹിക പ്രവര്‍ത്തകനായ അബ്ദുല്‍ കരീ ഖാസിമി (ജുബൈല്‍) യുടെ പേരില്‍ എംബസി തുടര്‍നടപടികള്‍ക്ക് അധികാരപത്രം നല്‍കി.
ആരോഗ്യത്തിന്റെ വിധവ ബബില പുനര്‍വിവാഹിതയായി. കേസ് തീര്‍പ്പാവാതെ അനിശ്ചിതമായി നീളുന്ന സാഹചര്യത്തില്‍ ഒമ്പത് വയസുകാരിയായ മകള്‍ അജിലയുടെ ഭാവിക്ക് ഉപകരിക്കുന്ന വിധത്തില്‍ കോടതിക്ക് പുറത്ത് പ്രശ്‌നം പരിഹരിക്കാന്‍ പി.എ.എം. ഹാരിസ്, അബ്ദുല്‍ കരീം ഖാസിമി എന്നിവര്‍ ആരോഗ്യത്തിന്റെ ഭാര്യാപിതാവ് തദിയൂസ്, സുഹൃത്ത് ബബിയന്‍സ് എന്നിവരുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായിരുന്നു.
മുന്‍ കന്യാകുമാരി എം.പി. അഡ്വ. എ.വി. ബെല്ലാര്‍മിന്‍, അഡ്വ. രഘുപതി തുടങ്ങിയവരും സഹകരണം നല്‍കി. ബ്ലഡ് മണി നല്‍കി കേസ് ഒത്തുതീര്‍ക്കുന്നതില്‍ കൊളച്ചല്‍ പ്രദേശത്തെ രാഷ്ട്രീയ - സാമൂഹിക പ്രവര്‍ത്തകരും സഹകരണം നല്‍കി. ദമാമിലും ജുബൈലിലും വിളിച്ചുചേര്‍ത്ത സാമൂഹിക പ്രവര്‍ത്തകരുടെ യോഗത്തില്‍ ജനകീയ കൂട്ടായ്മക്ക് രൂപം നല്‍കി പ്രവര്‍ത്തനം തുടങ്ങി. ആരോഗ്യത്തിന്റെ കുടുംബം ഇരുവര്‍ക്കും മാപ്പ് നല്‍കുന്നതുമായി ബന്ധപ്പെട്ട രേഖകള്‍ എംബസിയുടെയും വിവിധ മന്ത്രാലയങ്ങളുടെയും സാക്ഷ്യപ്പെടുത്തലുകളോടെ സമര്‍പ്പിച്ചിരുന്നു.
വിചാരണയില്ലാതെ ഏഴര വര്‍ഷം കഴിയുന്ന സാഹചര്യത്തില്‍ അബ്ദുല്‍ കരീം ഖാസിമി ജുബൈല്‍ അമീര്‍ ഓഫീസില്‍ പരാതി നല്‍കി. തുടര്‍ന്നാണ് കോടതി കേസ് വിചാരണക്ക് നടപടി സ്വീകരിച്ചത്. പ്രതികള്‍ ഇരുവരും കുറ്റം നിഷേധിച്ചു. കുടുംബം മാപ്പ് നല്‍കിയതുമായി ബന്ധപ്പെട്ട രേഖകള്‍ കോടതി പരിഗണനക്ക് എടുത്തില്ല. ഏഴര വര്‍ഷം തടവില്‍ കഴിഞ്ഞതിനാല്‍ അരുള്‍ ദാസ് ഒന്നര വര്‍ഷവും ഇദയരാജ് ആറ് മാസവും കൂടി തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും.