ഖത്തര്‍ ലോകകപ്പ് സ്റ്റേഡിയം, ലേബര്‍ ക്യാന്പുകളില്‍ തൊഴിലാളികള്‍ക്ക് നരകയാതന?
ദോഹ: ഖത്തറില്‍ 2022ല്‍ നടക്കാന്‍ പോകുന്ന ഫിഫ വേള്‍ഡ് കപ്പുമായി ബന്ധപ്പെട്ട് ഒട്ടേറ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. മത്സരത്തിന് മുന്നോടിയായി ഒരുക്കുന്ന സ്‌റ്റേഡിയം നിര്‍മ്മാണത്തിലെ അഴിമതി-കൈക്കൂലി കഥകളാണ് റിപ്പോര്‍ട്ടുകളില്‍ പ്രധാനം. സ്റ്റേഡിയം നിര്‍മ്മാണത്തിനെത്തിയ പ്രവാസി തൊഴിലാളികള്‍ അനുഭവിയ്ക്കുന്ന നരകയാതനയാണ് വിദേശ മാധ്യമങ്ങള്‍ തുറന്ന് കാട്ടുന്നത് . ഇന്ത്യക്കാര്‍ ഉള്‍പ്പടെ ഒട്ടേറെപ്പേര്‍ തൊഴിലെടുക്കുന്ന നിര്‍മ്മാണ മേഖലയില്‍ തൊഴിലാളി ജീവിതം ഏറെ ദുസ്സഹമാണെന്നാണ് പുതിയ റിപ്പോര്‍ട്ട്.
ലോക കപ്പ് സ്റ്റേഡിയത്തെപ്പറ്റിയും ലേബര്‍ ക്യാമ്പുകളെപ്പറ്റിയും ഒരു ഡോക്യുമെന്ററി തയ്യാറാക്കാനെത്തിയ ജര്‍മ്മന്‍ മാധ്യമസംഘമാണ് തങ്ങള്‍ കുവൈത്തില്‍ തങ്ങള്‍ക്ക് നേരിട്ട ദുരനുഭവങ്ങള്‍ തുറന്ന് പറയുന്നത്. എആര്‍ഡിയലെ മാധ്യമ പ്രവര്‍ത്തകരാണ് ഡോക്യുമെന്ററി ചിത്രീകരണത്തിനായി ദോഹയില്‍ എത്തിയത്. എന്നാല്‍ പല കാരണങ്ങള്‍ പറഞ്ഞ് പലതവണ ഇവര്‍ക്ക് ചിത്രീകരണത്തിന്റെ അനുമതി നിഷേധിയ്‌ക്കെപ്പെട്ടു. എര്‍ആര്‍ഡിയിലെ മാധ്യമ പ്രവര്‍ത്തകനായ ഫ്‌ളോറിയന്‍ ബവര്‍ ഇക്കാര്യം തുറന്ന് പറയുന്നു. 'സോള്‍ഡ് ഫുട്‌ബോള്‍-സെപ് ബ്ളാറ്റര്‍ ആന്റ് ദ പവര്‍ ഓഫ് ഫിഫ 'എന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണത്താണ് സംഘം കുവൈത്തില്‍ എത്തിയത്.
സ്റ്റേഡിയത്തിലെ നിര്‍മ്മാണ തൊഴിലാളികളുടെ ജീവിത സാഹചര്യത്തേയും ലേബര്‍ ക്യാമ്പുകളിലെ അവസ്ഥയേയും പറ്റിയാണ് സംഘം അന്വേഷിച്ചത്. ആധുനിക കാലഘട്ടത്തിലെ അടിമത്ത്വത്തിന്റെ ഉത്തമ ഉദാഹരണമായിരുന്നു കുവൈത്തിലെ ലേബര്‍ ക്യാമ്പുകളെന്ന് ബവര്‍ സാക്ഷ്യപ്പെടുത്തുന്നു.
ചിത്രീകരണത്തിനിടെ മാധ്യമസംഘത്തെ പൊലീസ് പിടികൂടി. 14മണിയ്ക്കൂര്‍ തടവില്‍ വച്ചു. അഞ്ച് ദിവസത്തേയ്ക്ക് രാജ്യം വിട്ട് പോകാനുള്ള അനുമതി നിഷേധിച്ചു. ജര്‍മ്മന്‍ അംബാസഡര്‍ നടത്തിയ ഇടപെടലിനെത്തുടര്‍ന്നാണ് സംഘത്തെ മടങ്ങാന്‍ അനുവദിച്ചത്.
പക്ഷേ വാര്‍ത്താ സംഘത്തില്‍ നിന്നും പിടിച്ചെടുത്ത ക്യാമറകളോ മൊബൈല്‍ ഫോണുകളോ മടക്കി നല്‍കിയില്ല. നാല് ദിവസത്തിന് ശേഷം ഇവയിലെ വിവരങ്ങള്‍ എല്ലാം നീക്കം ചെയ്ത് അയക്കുകയായിരുന്നു. സ്‌റ്റേഡിയം നിര്‍മ്മാണത്തില്‍ തൊഴിലാളികള്‍ അനുഭവിയ്ക്കുന്ന നരകയാതന പുറം ലോകത്തെ അറിയ്ക്കാതിരിയ്ക്കാന്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ് ഭരണകൂടം.