ഇസ്ലാമിക ചരിത്രത്തില്‍ സ്ത്രീകളുടെപങ്ക് അതുല്യം; പി.പി. ഉണ്ണീന്‍കുട്ടി മൗലവി
ദുബായ്: ഇസ്ലാമിന്റെ തുടക്കം മുതല്‍ ഇന്ന് എത്തിനില്‍ക്കുന്ന നവോത്ഥാന കാലഘട്ടം വരെ സ്ത്രീകള്‍ ചെലുത്തിയ സ്വാധീനം ഒരിക്കലും വിസ്മരിക്കാന്‍ കഴിയില്ലെന്ന് കെ.എന്‍.എം ജനറല്‍ സെക്രട്ടറി പി.പി. ഉണ്ണീന്‍ കുട്ടി മൗലവി പറഞ്ഞു. മുഹമ്മദ് നബി മാനവരില്‍ മഹോന്നതന്‍ എന്ന കെ.എന്‍.എം കാമ്പയിന്റെ ഭാഗമായി യു.എ.ഇ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ദുബായ് അല്‍മനാര്‍ സെന്റര്‍ ഗ്രൗണ്ടില്‍ നടത്തിയ പരിപാടിയില്‍ ഇസ്ലാഹി പ്രസ്ഥാനം പിന്നിട്ട വഴിത്താരകള്‍ എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എന്‍.എം ജനറല്‍ സെക്രട്ടറിയായ ശേഷം ആദ്യമായാണ് അദ്ദേഹം യു.എ.ഇ സന്ദര്‍ശിക്കുന്നത്.
അന്ത്യപ്രവാചകനായ മുഹമ്മദ് നബിക്ക് പ്രവാചകത്വം ലഭിച്ച തുടക്കത്തില്‍ നാലുപേര്‍മാത്രമാണ് ഇസ്ലാമിലേക്ക് കടന്നുവന്നത്. അതില്‍ ഒന്നാമത്തേത് അദ്ദേഹത്തിന്റെ ഭാര്യ ഖദീജ ആയിരുന്നു. രണ്ടാമത്തേത് നബിയുടെ കളികൂട്ടുകാരനായിരുന്ന അബൂബക്കറും മൂന്നാമത്തേത് പിതൃവ്യപുത്രനായ അലിയും നാലാത്തേത് സെയ്ദ് ബിന്‍ ഹാരിസ എന്ന അടിമയുമായിരുന്നു. തന്നെക്കാള്‍ 15 വയസ്സ് കൂടുതലും വിധവയുമായ ഖദീജയെയാണ് മുഹമ്മദ് നബി ആദ്യമായി വിവാഹം കഴിച്ചത്.
ഖദീജയുടെ മരണ ശേഷവും ഖദീജയെ പുകഴ്ത്തി സംസാരിക്കുന്നത് കേട്ട് അത്ഭുതത്തോടുകൂടിയുള്ള ആയിശയുടെ ചേദ്യത്തിന് നബിമറുപടി പറഞ്ഞത് ഇങ്ങനെയാണ്. ഇസ്ലാമിലേക്ക് സധൈര്യം കടന്നുവന്ന ആദ്യത്തെ ആള്‍ ഖദീജയായിരുന്നു എന്നും എനിക്ക് മക്കള്‍ ഉണ്ടായത് ഖദീജയിലായിരുന്നുമെന്നുമായിരുന്നു. ഖദീജയുടെ തണലിലാണ് ഇസ്ലാം വളര്‍ന്നത്. കാരണം ഖദീജ മക്കയിലെ പ്രമുഖ ഗോത്രമായിരുന്ന ഖുറൈശി തറവാട്ടുകാരിയും അറിയപ്പെടുന്ന കച്ചവടക്കാരിയുമായിരുന്നു.
ആദ്യകാലഘട്ടത്തില്‍ വളരെ രഹസ്യമായി പ്രബോധനം നടത്തിയുന്ന മുഹമ്മദ് നബിക്ക് പരസ്യമായി പ്രബോധനം നടത്തുവാന്‍ കരുത്ത് പകര്‍ന്നത് ഉമറുബിനുല്‍ ഖത്താബ് ഇസ്ലാംമതം സ്വീകരിച്ചതിന് ശേഷമാണ്. അതിനു കാരണക്കാരി ഉമറിന്റെ സഹോദരി ഫാത്വിമ ബിന്‍ത് ഖത്താബ് ആയിരുന്നു. ഉമറിന്റെ വരവോടുകൂടിയാണ് ഇസ്ലാം മക്കയില്‍ വളരെപെട്ടന്ന് വ്യാപിക്കാന്‍ തുടങ്ങിയത്. പിന്നീട് ഇസ്ലാമിന്റെ ശത്രുക്കളുടെ നിരന്തരമായ പീഢനത്തന് ഇരയായി മക്കയില്‍ നിന്നും മദീനയിലേക്ക് പാലായനം നടത്തിയ ചരിത്ര പ്രസിദ്ധമായ ഹിജ ്‌റയിലും നബിയെ സഹായിച്ചത് ഒരു സ്ത്രീയായിരുന്നു.
പാലായത്തിന് മുമ്പ് മക്കക്കാരുടെ കണ്ണുവെട്ടിച്ച് മൂന്ന് ദിവസം മക്കയില്‍ തന്നെയുള്ള സൗറ് ഗുഹയില്‍ അഭയം തേടിയപ്പോള്‍ നബിക്കും അബൂബക്കറിനും ഭക്ഷണവും ശത്രുക്കളുടെ നീക്കങ്ങളും രഹസ്യമായി എത്തിച്ചിരുന്ന ധീരവനിതയായിരുന്നു അബൂബക്കറിന്റെ മകള്‍ അസ്മ. നബിയുടെയും അബൂബക്കറിന്റെയും നീക്കങ്ങള്‍ അറിയാനുള്ള ശ്രമത്തിനിടെ ശത്രുക്കളില്‍ നിന്നും ഈ സമയത്ത് കൊടിയ പീഢനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിട്ടുണ്ട് അസ്മക്ക്.
സ്രഷ്ടാവിനെ മാത്രമേ ആരാധിക്കാന്‍ പാടുള്ളൂ എന്നു പഠിപ്പിച്ച മതമാണ് ഇസ്ലാം. പക്ഷെ, മുസ്ലിംകള്‍ തന്നെ സൃഷ്ടിപൂജയിലേക്കും ഖബര്‍ പൂജയിലേക്കും നീങ്ങിയപ്പോള്‍സൗദി അറേബ്യയിലെ മുസ്ല്ിംകളെ യഥാര്‍ത്ഥ ഇസ്ലാമിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ നവോത്ഥാന സംരഭത്തിന് തുടക്കം കുറിച്ച മുഹമ്മദ് ബിന്‍ അബ്ദുല്‍വഹാബ് ക്രൂരമായി അക്രമിക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തെ ഹിജാസ് ഭരണാധികാരിയായിരുന്ന ശൈഖ് സുഊദിനോട് മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍ കൊണ്ടുവന്നത് ശൈഖ് സുഊദിന്റെ സഹധര്‍മ്മിണിയായിരുന്നു എന്നതാണ് ചരിത്രം.
പിന്നീട് ശൈഖ് സുഊദും മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബും ഒരു കരാറില്‍ ഏര്‍പ്പെടുകയും ഈ കരാ റാണ് വിവിധ ഗോത്രങ്ങളുടെ കീഴിലായിരുന്ന സഊദി അറേബ്യയെ ഇന്ന് കാണുന്ന രൂപത്തിലുള്ള ഏകീകൃത ഭരണത്തില്‍ (സൗദി അറേബ്യ) കീഴില്‍ കൊണ്ടുവരുവാന്‍ കഴിഞ്ഞത്. മുഹമ്മദ് ബിന്‍ അബ്ദുള്‍ വഹാബിന്റെ അതേ കാലഘട്ടത്തിലാണ് ഷാ വലിയുള്ളാഹി ദ്ദഹ്‌ലവിയുടെ കീഴില്‍ ഇന്ത്യയില്‍ മുസ്ലിം നവോത്ഥാനത്തിന് തുടക്കം കുറിക്കുന്നത്. ഇതിനെ പിന്തുടര്‍ന്ന് വക്കം മൗലവിയും കെ.എം മൗലവിയും ചേര്‍ന്ന് 1922ല്‍ കൊടുങ്ങല്ലൂരില്‍ മുസ്ലിം ഐക്യസംഘത്തിന് തുടക്കം കുറിച്ചു. പിന്നീട് 1924ല്‍ കേരളത്തിലെ മുസ്ലിം മത പണ്ഡിതന്മാരെ പങ്കെടുപ്പിച്ച് കേരള ജംഇയത്തുല്‍ ഉലമ (കെ.ജെ.യു) എന്ന സംഘടന രൂപീകരിച്ചു. ഈ സംഘടനയാണ് കേരളത്തില്‍ റജിസ്റ്റര്‍ ചെയ്ത ആദ്യ മുസ്ലിം സംഘടന.
ഈ സംഘടനയുടെ പിറവിയോടുകൂടിയാണ് കേരള മുസ്ലിം ചരിത്രം മാറ്റിമറിക്കപ്പെട്ടത്. മാത്രമല്ല ഇന്ന് കേരളത്തിലെ മുസ്ലിംകള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന എല്ലാ പുരോഗതിക്കും എല്ലാം മുസ്ലിംകളും ഈ പ്രസ്ഥാനത്തോട് കടപ്പെട്ടിരിക്കുന്നു. കേരള ജംഇയ്യത്തുല്‍ ഉലമയുടെ കീഴില്‍ പിന്നീട് കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (കെ.എന്‍എം) എന്ന സംഘടനക്ക് രൂപം നല്‍കി. ഇതില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടുകൊണ്ട് പിന്നീട് പലമേഖലകളിലും പലപേരുകളിലും മുസ്ലിംകളുടേതായ മത രാഷ്ട്രീയ സംഘടനകള്‍ നിലയില്‍ വരുകയും ഇത് കേരള മുസ്ലിംകളുടെ മുന്നേറ്റത്തിന് ആക്കം കൂട്ടുകയും ചെയ്തു.
കെ.എന്‍.എം.ന്റെ കീഴില്‍ യുവജന വിഭാഗമായ ഐ.എസ്.എം ഉം വിദ്യാര്‍ത്ഥി സംഘടനയായ എം.എസ്.എം.ഉം വനിതാസംഘടനയായ എം.ജി.എം ഉം പ്രവര്‍ത്തിച്ചുവരുന്നു. കെ.ജെ.യു. വൈസ് പ്രസിഡണ്ട് മുഹ്‌യുദ്ദീന്‍ മദനി ആശംസകള്‍ നേര്‍ന്നു. ഹുസൈന്‍ കക്കാട് സ്വഗതവും സി.ടി ബഷീര്‍ നന്ദിയും പറഞ്ഞു.