വയനാട്ടിലെ ദുരിതബാധിതർക്ക് സഹായവുമായി ശോഭാ ഗ്രൂപ്പ്; 50 വീടുകൾ നിർമ്മിച്ച് നൽകും
വയനാട്ടിലെ ദുരിതബാധിതർക്ക് സഹായഹസ്തവുമായി ശോഭാ ഗ്രൂപ്പ്. ഉരുള്‍പൊട്ടലിൽ വീട് നഷ്ടമായവർക്ക് 50 വീടുകൾ നിര്‍മ്മിച്ച് നൽകുമെന്ന് ഗ്രൂപ്പ് ചെയര്‍മാനും സ്ഥാപകനുമായ പിഎന്‍സി മേനോന്‍ അറിയിച്ചു. താത്കാലിക ആശ്വാസം എന്ന നിലയില്‍ മാത്രമല്ല, ദുരന്തത്തിനിരയായവര്‍ക്ക് ദീര്‍ഘകാല പിന്തുണ നല്‍കുക എന്ന ഉദ്ദേശ്യത്തോടെയാണ് വീടുകള്‍ നിര്‍മിക്കാനുള്ള ഉറപ്പുനല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.
ഉരുള്‍പൊട്ടലിന്റെ ആഘാതം വിനാശകരമായിരുന്നു, നിരവധി കുടുംബങ്ങള്‍ക്ക് അവരുടെ വീടുകള്‍ മാത്രമല്ല അവരുടെ ഉപജീവനമാര്‍ഗങ്ങളും നഷ്ടപ്പെട്ടു. വയനാട്ടില്‍ 10 കോടി രൂപ മൂല്യമുള്ള 50 വീടുകളാണ് നിര്‍മിച്ച് നൽകുന്നത്. പാലക്കാട് ജില്ലയിലെ നിരാലംബരായ കുടുംബങ്ങള്‍ക്കായി 1,000 വീടുകള്‍ നിര്‍മ്മിക്കാനുള്ള ശോഭാ ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെയാണ് ഇത്. വയനാട്ടിൽ നിർമ്മിക്കുന്ന വീടുകൾ എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് പുതിയ ജീവിതം സാധ്യമാക്കുമെന്ന പ്രതീക്ഷയും ശോഭാ ഗ്രൂപ്പ് പങ്കുവെച്ചു.

സഹായം ഏറ്റവും ആവശ്യമുള്ളവരിലേക്ക് എത്തുന്നു എന്ന് ഉറപ്പാക്കുവാൻ അർഹതപ്പെട്ട കുടുംബങ്ങൾക്കായുള്ള തിരഞ്ഞെടുപ്പ് നിഷ്പക്ഷമായ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. ഈ വീടുകളുടെ നിർമ്മാണവും ധനസഹായവും കൈകാര്യം ചെയ്യുന്നത് പിഎൻസി മേനോനും ശോഭാ മേനോനും സ്ഥാപിച്ച ശ്രീ കുറുംബ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് വഴിയായിരിക്കും. കേരളത്തിൽ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളും സി എസ് ആർ സംരംഭങ്ങൾക്കും നേതൃത്വം നൽകുന്നുതിൽ പ്രധാന പങ്കുവഹിച്ചിട്ടുള്ളവരാണ് ഈ ട്രസ്റ്റ്.
മനുഷ്യസ്‌നേഹത്തിൻ്റെ പരിവർത്തന ശക്തിയിൽ വിശ്വസിക്കുന്ന വ്യക്തിയാണ് മേനോൻ. തൻ്റെ സമ്പത്തിൻ്റെ 50% സാമൂഹിക ക്ഷേമത്തിൻ്റെ പുരോഗതിക്കായാണ് അദ്ദേഹം നീക്കിവെച്ചത്. സമൂഹത്തിന് വേണ്ടിയുള്ള സംഭാവന ജീവകാരുണ്യ പ്രവർത്തനം മാത്രമല്ല, മറിച്ച് സമൂഹത്തെ ഉയർത്താനുള്ള ധാർമ്മിക ഉത്തരവാദിത്തമാണെന്നും അദ്ദേഹം ഉറച്ചുവിശ്വസിക്കുന്നു.
വയനാട്ടിൽ 50 വീടുകൾ നിർമിക്കുമെന്ന് പ്രതിജ്ഞയെടുത്തതിലൂടെ സാമൂഹിക പ്രവർത്തനങ്ങളോടുള്ള പ്രതിബദ്ധതയാണ് ശോഭാ ഗ്രൂപ്പ് ഉറപ്പാക്കുന്നത്. ഈ സംരംഭം വയനാട്ടിലെ പുനരധിവാസ ശ്രമങ്ങളിലേക്കും പ്രകൃതിക്ഷോഭം ബാധിച്ച അവിടുത്തെ ആളുകളുടെ ജീവിതത്തിലും നല്ല മാറ്റങ്ങൾ ഉണ്ടാക്കാനുമുള്ള ശോഭ ഗ്രൂപ്പിന്റെ പ്രതിബദ്ധതയെയും എടുത്തു കാണിക്കുന്നതാണ്.












Click it and Unblock the Notifications