Get Updates
Get notified of breaking news, exclusive insights, and must-see stories!

വിജയരാഘവന്റെ നേരെ വന്നാല്‍ കിട്ടുന്ന മറുപടി സുധാകരന്‍ താങ്ങുമോ? രൂക്ഷവിമര്‍ശനം

കോഴിക്കോട്: സിപിഎം ആക്ടിങ് സംസ്ഥാന സെക്രട്ടറിയും എല്‍ഡിഎഫ് കണ്‍വീനറും ആയ എ വിജയരാഘവനെതിരെ വളരെ മോശം പരാമര്‍ശങ്ങളാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ നടത്തിയിരിക്കുന്നത്. ഇരിക്കുന്ന പദവിയ്ക്ക് യോജിച്ച വര്‍ത്തമാനം ആയിരുന്നില്ല അത് എന്ന് കോണ്‍ഗ്രസിനുള്ളില്‍ തന്നെ അഭിപ്രായം ഉയര്‍ന്നിട്ടും ഉണ്ട്.

വര്‍ഗ്ഗീയവാദി, ശിഖണ്ഡി തുടങ്ങിയ പദങ്ങളായിരുന്നു കെ സുധാകരന്‍ ഉപയോഗിച്ചത്. ഇതോടെ സോഷ്യല്‍ മീഡിയയിലെ ഇടതു ഹാന്‍ഡിലുകള്‍ രൂക്ഷമായ പ്രതികരണവുമായി രംഗത്ത് വരികയായിരുന്നു. ഗോപകുമാര്‍ ടി എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം...

1

സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന സ എ വിജയരാഘവനെ വർഗീയവാദിയെന്നും ശിഖണ്ഡിയെന്നുമൊക്കെയാണ് കോൺഗ്രസിന്റെ പെട്ടിയിൽ അവസാന ആണിയടിക്കാൻ വന്ന കെ സുധാകരൻ ഇന്ന് വിളിച്ചത്. ശിഖണ്ഡി എന്നൊക്കെ വിളിക്കുന്നതിലെ അശ്ലീലത പറഞ്ഞാൽ മനസ്സിലാകുന്ന ആളല്ല അയാൾ എന്നതിനാൽ അത് വിടുന്നു. വിജയരാഘവനെ ഒറ്റയ്ക്ക് വളഞ്ഞിട്ട് വിഴുങ്ങിക്കളയാം എന്ന് ആഗ്രഹിച്ച് ഇറങ്ങിയിരിക്കുകയാണ് പഴയ ക്വട്ടേഷൻ ചേട്ടൻ. സ്വന്തം കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുമ്പോൾ അടുത്ത് നിൽക്കുന്ന വന്മരത്തിൽ കെട്ടിപ്പിടിച്ച് രക്ഷപ്പെടാനുള്ള ആ വെപ്രാളം ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.

2

പക്ഷേ, സിപിഐഎം എന്ന പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ ചുമതലയിലുള്ള ഒരാളെ ഇങ്ങനെ പുലഭ്യം പറഞ്ഞാൽ അതിന് മറുപടിയുണ്ട്, അത് കേൾക്കാൻ സുധാകരന് ബാധ്യതയുമുണ്ട്. വിജയരാഘവൻ ഇന്നലെ പൊട്ടിവീണ് ഇന്ന് രാവിലെ സംസ്ഥാന സെക്രട്ടറിയായ നേതാവല്ല. വിജയരാഘവൻ പറയുന്നത് വിജയരാഘവന്റെ അഭിപ്രായം മാത്രമല്ല, അത് കേരളത്തിലെ സിപിഐഎമ്മിന്റെ അഭിപ്രായം കൂടിയാണ്. നിങ്ങടെ പാർട്ടിപോലെ തമ്മിൽതല്ലി നടക്കുന്ന ഒരേർപ്പാടല്ല സിപിഐഎം. വിജയരാഘവന്റെ നേരെ വന്നാൽ മറുപടി പറയുന്നത് പാർട്ടിയെ സ്നേഹിക്കുന്ന പതിനായിരങ്ങൾ ആയിരിക്കും. അത് സുധാകരൻ താങ്ങുമോയെന്ന് സംശയമുണ്ട്.

3

മലപ്പുറത്ത് കൊല്ലും കൊലയും കള്ളക്കച്ചവടവും കുലാധികാരങ്ങളാക്കി വച്ചിരുന്ന കിരീടം വയ്ക്കാത്ത രാജാക്കന്മാരായി ജില്ല വാണരുളിയിരുന്ന സംഘത്തിന്റെ ആണിക്കല്ല് ഇളക്കുന്ന പണി ചെയ്ത വിജയരാഘവൻ സിപിഐഎമ്മിന്റെ സംസ്ഥാന നേതൃത്വത്തിലേക്ക് വന്ന നാൾ മുതൽ ജമാ-അത്തെ ഇസ്‌ലാമിക്കും കൂട്ടുകക്ഷികൾക്കുമുള്ള ചൊറിച്ചിൽ സുധാകരൻ ഇപ്പോഴും ചൊറിഞ്ഞു തീർക്കുന്നതേയുള്ളൂ.

മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഗെയിൽ വിരുദ്ധസമരങ്ങൾ നടന്ന സമയത്ത് ഭൂമി വിട്ടുനൽകേണ്ടുന്ന ഭൂവുടമകളുടെ ന്യായമായ ആശങ്കകൾക്കപ്പുറം കുറെ വ്യാജപ്രചാരണങ്ങൾ സമൂഹത്തിൽ പ്രചരിപ്പിച്ചിരുന്നു. മംഗലാപുരത്തെ ചില വ്യവസായികൾക്ക് മാത്രം പ്രയോജനം ചെയ്യുന്ന പദ്ധതിയാണ് ഗെയിലിന്റേതെന്നായിരുന്നു ചില തീവ്രവാദസംഘടനകൾ പ്രചരിപ്പിച്ചിരുന്നത്. LNG പാചകവാതകമായി ഉപയോഗിക്കാൻ കഴിയില്ലെന്നും വീടുകളിലേക്ക് കണക്ഷൻ സാധ്യമല്ലെന്നുമൊക്കെ മാധ്യമം പത്രം ഗവേഷണം നടത്തി കണ്ടുപിടിച്ചു കളഞ്ഞു. അത്തരം പച്ചക്കള്ളങ്ങളാണ് നമ്മുടെ കണ്മുന്നിൽ പൊളിഞ്ഞു കിടക്കുന്നത്. അതിന്റെ തേങ്ങൽ മദൂദികൾക്കിടയിൽ നിന്ന് ഇപ്പോഴും ഉയരുന്നുണ്ട്. അങ്ങനെ കരഞ്ഞു തളർന്ന മൗദൂദികൾക്കുവേണ്ടി ഇറങ്ങിയിരിക്കുകയാണ് സ്വയം പ്രഖ്യാപിത ഗുണ്ടാകരൻ ഇപ്പോൾ.

4

അന്ന് ഈ വ്യാജപ്രചാരണങ്ങളുമായി അരങ്ങുവാണവരെ നിശിതമായി വിമർശിച്ച് ശക്തമായി നേരിട്ടയാളാണ് വിജയരാഘവൻ. മുസ്ലിം തീവ്രവാദസംഘടനകളാണ് സമരത്തിന് പിന്നിലെന്ന് ചൂണ്ടിക്കാണിച്ച് ആ സമരത്തിന്റെ പിന്നിലൊളിപ്പിച്ച ജമാ അത്തെ ഇസ്‌ലാമിയുടെ കപടരാഷ്ട്രീയത്തെ പൊളിച്ചത് വിജയരാഘവനായിരുന്നു. വ്യാജപ്രചാരണങ്ങൾ അഴിച്ചുവിട്ട് വികസനപദ്ധതികളെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഇത്തരം സംഘടനകൾക്ക് ഒത്താശ ചെയ്യുകയാണ് മുസ്ലിം ലീഗെന്നും വിജയരാഘവൻ അന്ന് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ കോഴിക്കോട്ടെ ഗെയിൽ വിരുദ്ധ സമരത്തിന്റെ നേതാവായിരുന്ന സിപി ചെറിയ മുഹമ്മദിനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് പ്രൊമോഷൻ നൽകുകയായിരുന്നു ലീഗ് ചെയ്തത്. നാടിന് ഗുണകരമായി മാറിയ ഒരു പദ്ധതിക്കായി നില കൊണ്ടതിന് കൂടിയാണ് എ വിജയരാഘവന്റെ മേൽ വർഗീയ ചാപ്പ കുത്താൻ ജമാഅത്തെ ഇസ്ലാമിയും പോപ്പുലർ ഫ്രണ്ടും ലീഗും ശ്രമിച്ചത്. ദേശീയപാതാ വികസനവിഷയത്തിലും ഇതേ അവിശുദ്ധ കൂട്ടുകെട്ടിനെ വിമർശിച്ചതിന് എ വിജയരാഘവനെതിരെ ഈ വികസനവിരുദ്ധ മുക്കൂട്ടുമുന്നണി രംഗത്തു വന്നു. ജമാഅത്തെ ഇസ്ലാമിയെയും ലീഗിനെയും പോപുലർ ഫ്രണ്ടിനെയും വിമർശിച്ചാൽ അയാളെ മുസ്ലിം വിരോധിയാക്കി ചിത്രീകരിച്ചു കളയാമെന്നാണ് ഈ മുക്കൂട്ടുമുന്നണിയുടെ വിചാരം.

5

കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും തുടർന്ന് നിയമസഭാതെരഞ്ഞെടുപ്പിലും ഒരുവശത്ത് മൗദൂദി-ലീഗ്-കോൺഗ്രസ് സഖ്യത്തെയും മറുവശത്ത് ബിജെപി-കോൺഗ്രസ് സഖ്യത്തെയും മതനിരപേക്ഷത ഉയർത്തിപ്പിടിച്ച് അന്തസോടെ നേരിട്ടാണ് ഇടതുപക്ഷം വിജയിച്ച് മുന്നേറിയത്. ആ മുന്നണിയെ നയിച്ചത് സ വിജയരാഘവൻ ആയിരുന്നു എന്നതാണ് ഈ ക്വട്ടേഷനേടുക്കാൻ സുധാകാരനെ പ്രേരിപ്പിച്ചിട്ടുണ്ടാവുക. ഒരേസമയം ജമാ-അത്തെ ഇസ്‌ലാമിയെയും ആർഎസ്എസിനെയും സന്തോഷിപ്പിക്കുന്നതിന് പുറമേ കോൺഗ്രസിന്റെ സംസ്ഥാന നേതാക്കൾ പോലും സിപിഎമ്മിനൊപ്പം ചേരുന്നതിന്റെ കൊതിക്കെറുവും കൂടിയുണ്ടാകും ഈ വിറളിക്ക് പിന്നിൽ.

6

സഖാവ് വിജയരാഘവനെ കേരളത്തിലെ ജനങ്ങൾക്കറിയാം. പാർലമെന്റ് അംഗമായും അല്ലാതെയും കോൺഗ്രസിന്റെ തീവെട്ടിക്കൊള്ളയ്ക്കും ഭൂരിപക്ഷ വർഗീയ പ്രീണനത്തിനും എതിരെ സന്ധിയില്ലാതെ പോരാടിയിട്ടുണ്ട് അദ്ദേഹം. ആർഎസ്എസ്സിനും ബിജെപിക്കുമെതിരായി ഒരു ലീഗ്-മൗദൂദി-സുഡാപികൾക്കും ചിന്തിക്കാൻ പോലുമാകാത്ത പോരാട്ടം വിജയരാഘവൻ നടത്തിയിട്ടുണ്ട്. ബാബറി മസ്ജിദ് പൊളിച്ച സമയത്ത് ആർഎസ്എസ് വർഗീയ അജണ്ടയെ തുറന്നുകാട്ടാനും കോൺഗ്രസിന്റെ കപടമതേതര മുഖം മൂടി പൊളിച്ചുകാണിക്കാനും മുന്നിൽ നിന്നയാളാണ് വിജയരാഘവൻ. രോഹിങ്യൻ മുസ്ലിങ്ങളുടെ അഭയാർഥി പ്രശ്നം ഉയർത്തിയിട്ടുണ്ട് അദ്ദേഹം. മലപ്പുറം ജില്ലയിലെ പാകിസ്ഥാൻ പാസ്പോർട്ടുള്ള നിസ്സഹായരായ മുസ്ലിങ്ങൾക്കായി പാർലമെന്റിൽ പോരാടിയത് വിജയരാഘവനായിരുന്നു, ഇരുപതും ഇരുപത്തഞ്ചും കൊല്ലം പാർലമെന്റിൽ ഉണ്ടുറങ്ങിയിരുന്ന ലീഗിന്റെയൊ കോൺഗ്രസിന്റെയോ മഹാനേതാക്കളൊന്നും 'ക മാ' എന്നൊരാക്ഷരം ഈ വിഷയത്തിൽ മിണ്ടിയിട്ടില്ല എന്ന് ഓർക്കണം.
ആ വിജയരാഘവനെയാണ് വർഗീയവാദിയായി ചിത്രീകരിക്കാൻ ശ്രമിക്കുന്നത്.

ഒരു സിനിമയിൽ മമ്മൂട്ടി പറയുന്നപോലെ, "വർഗീയവാദിയെന്ന ........... വെട്ടിയാൽ മുറിയാത്ത ആരോപണവുമായി വിജയരാഘവനെ ക്ഷൗരം ചെയ്യാൻ ഇറങ്ങിയിരിക്കുന്നു!" ന്യൂനപക്ഷങ്ങൾക്കെതിരെ സംഘ്പരിവാർ നടത്തിയ ആക്രമണങ്ങൾക്കെതിരെ അതിശക്തമായി പോരാടിയ വിജയരാഘവനെ വർഗീയവാദിയാക്കാനുള്ള ശ്രമമൊക്കെ നിങ്ങളുടെയൊക്കെ വീട്ടിലുള്ളവർ പോലും വിശ്വസിക്കാൻ പോകുന്നില്ല.

7

നാടിനെ പിന്നോട്ടുനടത്താനുള്ള ബിജെപി, ലീഗ്, മൗദൂഡാപ്പി സഖ്യത്തിന്റെ ഏത് നെറികെട്ട ശ്രമങ്ങളെയും ഈ നാട്ടിലെ പുരോഗമന ശക്തികൾ ഒന്നിച്ച് തന്നെ ചെറുക്കും. നാടിന്റെ പുരോഗതി ആഗ്രഹിക്കുന്ന ഈ നാട്ടിലെ മുസ്ലിം സമുദായവും ആ പ്രതിരോധത്തിന്റെ മുന്നണിയിലുണ്ടാകും. നാട് വികസിക്കുന്നതിന്റെ ഗുണഫലം നാട്ടിലെ സാധാരണ ജനങ്ങൾക്കാണ് കിട്ടുന്നത്. ആ വികസനങ്ങൾ ജനം അംഗീകരിക്കുന്നത് കൊണ്ടാണ് തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയെയും ബിജെപിയെയും ജനം കണ്ടം വഴി ഓടിച്ചതും അവരെ ചാരിനിന്ന് വോട്ടുപിടിച്ച കോൺഗ്രസിന് തലയിൽ മുണ്ടിട്ട് മുങ്ങേണ്ടി വന്നതും.
അരപ്പട്ടിണിയുമായി മല്ലടിച്ച് എംഎ പരീക്ഷയ്ക്ക് ഒന്നാം റാങ്ക് നേടിയ, ഹോട്ടലിന് പിന്നിലെ വിറകുവെട്ടുകാരനിൽ നിന്ന് ഇന്ത്യൻ പാർലമെന്റിൽ പട്ടിണിക്കാരന്റെ ഇടിമുഴക്കം തീർത്ത, നരകയാതനയനുഭവിച്ച പാകിസ്ഥാൻ പൗരന്മാരുടെ മനുഷ്യാവകാശങ്ങൾക്കായി പാർലമെന്റിനെ പടനിലമാക്കിയ, രാജ്യമെങ്ങുമുള്ള കർഷകന്റെയും കർഷക തൊഴിലാളികളുടെയും ശബ്ദം സ്വന്തം നാവിനാൽ രാജ്യസഭയിലുയർത്തിയ, ഇന്ത്യയാകെ സഞ്ചരിച്ച് കർഷക-കർഷകത്തൊഴിലാളി പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ വിജയരാഘവനെ വിലയിരുത്തണമെങ്കിൽ സുധാകരനും മാധ്യമ ശിശുക്കളും ഇനിയും ഒരുപാടുകാലം ഉറക്കമിളച്ചിരുന്ന് ചരിത്രം പഠിക്കേണ്ടിവരും.

8

ആർഎസ്സിന് കോടിയേരിയോടുള്ള പക ജമാ-അത്തെ ഇസ്‌ലാമിക്ക് വിജയരാഘവനോടും ഉണ്ടെന്ന് ഞങ്ങൾക്കറിയാം. രണ്ടിനെയും കടുകിട കൂസാതെയാണ് ഈ പ്രസ്ഥാനം മുന്നോട്ടുപോകുന്നത്. കേവല വ്യക്തികൾ എന്ന നിലയിൽ നിങ്ങൾ വ്യക്തികളെ ആക്ഷേപിക്കുമ്പോൾ അവരുടെ നേതൃത്വത്തിൽ അണിനിരന്നിരിക്കുന്ന ലക്ഷോപലക്ഷം മനുഷ്യരെ കാണുന്നില്ല. വിജയരാഘവൻ എന്ന കർഷകത്തൊഴിലാളി നേതാവ് കേരളത്തിലെ വിപ്ലവപ്രസ്ഥാനത്തിന്റെ സമരനായകനാണെന്ന് മറക്കരുത്. ആർ എസ് എസും മദൂദികളും വിളമ്പിയ വർഗീയ ലഹരി കുടിച്ച് കൂട്ടത്തിൽ പൊക്കിളിൽ തേളുകുത്തിയപോലെയുള്ള സുധാകരന്റെ ഈ തുള്ളൽ കോൺഗ്രസെന്ന എല്ലുംകൂടിനെ ഇനി എവിടെ എത്തിക്കുമെന്ന് കണ്ടറിയാം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+