കാറ്റും മലമൂടും മഞ്ഞും, വാഗമണ്ണും താണ്ടിയൊരു ഇടുക്കി യാത്ര; ചിലവ് കുറഞ്ഞ പാക്കേജുമായി കെഎസ്ആർടിസി
കോടമഞ്ഞും മലയോരവും തേയിലത്തോട്ടങ്ങളും എന്നൊക്കെ പറഞ്ഞാൽ ആദ്യം മനസിലേക്ക് ഓടിവരുന്ന കാഴ്ച ഇടുക്കി തന്നെയല്ലേ? മനസിൽ മാത്രം മതിയോ ഇടുക്കിയെ ശരിക്കൊന്ന് നേരിൽ കണ്ട് ആസ്വദിക്കണ്ടേ? എങ്കിൽ ധൈര്യമായി ബാഗ് പാക്ക് ചെയ്തോളൂ. യാത്ര ഒരുക്കുന്നത് കെ എസ് ആർ ടി സിയുടെ തൊടുപുഴ ബജറ്റ് ടൂറിസം സെല്ലാണ്.യാത്രയെ കുറിച്ച് വിശദമായി തന്നെ അറിയാം.
സപ്റ്റംബർ മൂന്നിന് രാവിലെ കൃത്യം ഏഴ് മണിയോടെ കെ എസ് ആർ ടി സി ബസ് തൊടുപുഴ ഡിപ്പോയിൽ നിന്നും പുറപ്പെടും. ആദ്യ സ്റ്റോപ്പ് നാടുകാണി വ്യൂ പോയിന്റ് ആണ്.നോക്കി നിൽക്കെ പ്രകൃതിയുടെ ഭാവം മാറുന്ന ആ പ്രത്യേക ഭംഗി ആസ്വദിക്കാൻ പറ്റിയ ഇടം എന്നല്ലാതെ നാടുകാണിയെ മറ്റെന്ത് പറഞ്ഞ് പരിചയപ്പെടുത്തും. തൊടുപുഴ - ഇടുക്കി സംസ്ഥാന പാതയിൽ കുളമാവ് ഡാമിന് നാലു കിലോമീറ്റർ മുമ്പാണ് നാടുകാണി പോയിന്റ്. കോടമഞ്ഞും കാറ്റും ഒക്കെയായി പ്രത്യേക തരം കാലാവസ്ഥയായിരിക്കും ഇവിടെ. ഈ വ്യൂ പോയിന്റിൽ നിന്ന് നോക്കിയാൽ കൊച്ചി കാഴ്ചകൾ ആസ്വദിക്കാമെന്ന പ്രത്യേകതയുണ്ട് കേട്ടോ. മാത്രമല്ല മലങ്കര ജലാശത്തിന്റെ സൗന്ദര്യവും ഇവിടെ നിന്ന് ആവോളം കാണാം.

നാടുകാണി കണ്ട് കഴിഞ്ഞാൽ അടുത്ത യാത്ര ഇടുക്കി അണക്കെട്ടിലേക്കാണ്. ഇടുക്കി പദ്ധതിയിലെ ഷട്ടറുള്ള ഏക അണക്കെട്ടായ ഇടുക്കിയിലേക്ക് സഞ്ചാരികളുടെ ഒഴുക്കായിരിക്കും പലപ്പോഴും.ഏഷ്യയിലെ ഏറ്റവും വലിയ കമാന അണക്കെട്ട് കൂടിയാണ് ഇടുക്കി. അനുബന്ധ ജലാശയങ്ങളായ കുളമാവ് ചെറുതോണി എന്നിവയുടെ മുകളിലൂടെ നടക്കാനുള്ള അവസരം കൂടിയാണ് യാത്ര ഒരുക്കുന്നത്.
ഇവിടെ നിന്ന് നേരെ യാത്ര എത്തുക അഞ്ചുരുളിയിലേക്കാണ്. ഇന്ത്യയിൽ ഒറ്റപ്പാറയിൽ നിർമ്മിച്ച ഏറ്റവും വലിയ തുരങ്കങ്ങളിൽ ഒന്നാണ് അഞ്ചുരുളി. ഈ ടണൽ വഴിയാണ് ഇരട്ടയാർ ഡാമിൽ നിന്നുള്ള ജലം ഇടുക്കി ജലസംഭരണിയിൽ എത്തുന്നത്. ഇവിടുത്തെ പ്രധാന ആകർഷണം വെള്ളച്ചാട്ടം തന്നെ.
വാഗമൺ കാണാതെ എന്ത് ഇടുക്കിയാത്ര അല്ലേ. മഞ്ഞിൽ പുതച്ചു നിൽക്കുന്ന വാഗമണ്ണിൻ്റെ സൗന്ദര്യം, പൈൻ മരക്കാടുകൾ,
മൊട്ടക്കുന്ന് ഇതൊക്കെയാണ് വാഗമണ്ണിൽ നിങ്ങളെ കാത്തിരിക്കുന്നത്. ഇവിടെ നിന്നും ഈരാറ്റുപേട്ട വഴി രാത്രി 9 ഓടെയായിരിക്കും ബസ് തൊടുപുഴയിൽ എത്തുക. ആകെ 51 പേര്‍ക്കാണ് യാത്രയില്‍ പങ്കെടുക്കാൻ അവസരം.ഒരാൾക്ക് 450 രൂപയാണ് ടിക്കറ്റ് നിരക്ക്. കൂടുതൽ വിവരങ്ങൾക്ക്-9400262204, 8304889896, 9605192092, 9744910383 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.












Click it and Unblock the Notifications