കായലിന് നടുവിലെ പച്ചത്തുരുത്ത്, നടുവിലേക്ക് നടന്നിറങ്ങാം...കാഴ്ചക്കാരുടെ ഒഴുക്കിന് കാരണവും
കൊല്ലം: മൺറോതുരുത്തും അമ്പനാട് മലനിരകളും തെൻമലയും ഒക്കെ ഉണ്ടെങ്കിലും കൊല്ലത്ത് വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി മാറിയിരിക്കുകയാണ് സാമ്പ്രാണിക്കൊടി. കായൽനടുവിലെ നടുവിലെ പച്ചപ്പ്-അങ്ങനെ വേണമെങ്കിൽ സാമ്പ്രാണിക്കൊടിയെ വിശേഷിപ്പിക്കാം. അഷ്ടമുടിക്കായലിന്റെ നടുവിൽ ധൈര്യത്തിൽ സഞ്ചാരികൾക്ക് ഇവിടെ ഇറങ്ങി നിൽക്കാമെന്നതാണ് മറ്റൊരു പ്രത്യേകത.
കേരളത്തിലെ ഏറ്റവും കൂടിയ കായലായ അഷ്ടമുടിക്കായലിന് ഒത്ത നടുവിൽ എങ്ങനെ ഇങ്ങനെയൊരു തുരുത്ത് വന്നു എന്നത് തന്നെയാണ് ഇവിടെയെത്തുന്ന സഞ്ചാരികളുടെ പ്രധാന കൗതുകം. ദേശീയജലപാതയ്ക്ക് വേണ്ടി ആഴംകൂട്ടിയപ്പോള്‍ ശേഷിച്ച മണ്ണും ചെളിയും കൂട്ടിയിട്ടു, ഇത് പിന്നീട് മണൽപ്പുറമായി. ഇവിടെ കണ്ടൽ ചെടികളും വളർന്നു, അതോടെ ആരേയും ആകർഷിക്കുന്ന തുരുത്തായി സാമ്പ്രാണിത്തുരുത്ത് മാറി. തീരത്ത് നിന്ന് 350 മീറ്റർ മാറിയാണ് തുരുത്ത്.

2018 നവംബറിലായിരുന്നു സാമ്പ്രാണിക്കൊടി വിനോദ സഞ്ചാര പദ്ധതിക്ക് ഔദ്യോഗികമായി തുടക്കമായത്. ആദ്യമൊക്കെ വളരെ ചുരുക്കം സഞ്ടാരികൾ മാത്രമേ ഇവിടെ എത്തിയിരുന്നുള്ളൂ. പിന്നീട് പോയവരുടെ അനുഭവങ്ങളും തുരുത്തിന് നടുവിൽ ഇറങ്ങി നിൽക്കുന്നവരുടെ ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ പ്രചരിച്ച് തുടങ്ങിയതോടെയാണ് ഇവിടേക്ക് കൂടുതലായി ആളുകൾ എത്തി തുടങ്ങിയത്. കൊവിഡ് കഴിഞ്ഞതോടെ സ്ഥലം വളരെ പെട്ടെന്ന് തന്നെ ആളുകൾക്കിടയിൽ ഹിറ്റായി.
സാമ്പ്രാണിക്കൊടി എങ്ങനെ കാണാം
കൊല്ലത്ത് നിന്നും വരുന്നവർക്ക് അഞ്ചാലുമൂട് പ്രാക്കുളം വഴി സാമ്പ്രാണിക്കൊടി ബോട്ട് ജെട്ടിയിലെത്തി ഇവിടേക്ക് വരാം.കെ എസ് ആർ ടി സിയുടെ ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ സാമ്പ്രാണിക്കൊടിയിലേക്ക് പാക്കേജുകൾ നൽകുന്നുണ്ട്. ഇതുവഴി ചുരുങ്ങിയ ചെലവിൽ സാമ്പ്രാണിക്കൊടി യാത്രക്കാർക്ക് കണ്ടുമടങ്ങാം.
സി അഷ്ടമുടി ബോട്ട് സർവ്വീസ് വഴിയും സാമ്പ്രാണിക്കൊടിയിലെത്താം. കൊല്ലം ബോട്ട് ജെട്ടിയിൽ നിന്നും രാവിലെ പുറപ്പെടുന്ന ബോട്ട് കല്ലടയാറിൽ നിന്നും തിരിച്ചുവരുന്ന വഴിയാണ് സാമ്പ്രാണിക്കൊടി ബോട്ട് ജെട്ടിയിൽ ഒരു മണിക്കൂർ നിർത്തിയിടുക. ഈ സമയത്താണ് ടിക്കറ്റെടുത്ത് സാമ്പ്രാണിക്കൊടി സന്ദർശിക്കാനുള്ള അവസരം. സീ അഷ്ടമുടിയിൽ ലോവർ ഡെക്കിന് 400 രൂപയും അപ്പർ ഡെക്കിന് 500 രൂപയുമാണ് നിരക്ക്. 150 രൂപയാണ് പ്രവേശന ഫീസ്. രാവിലെ 9 മുതൽ വൈകീട്ട് 4.30 വരെയാണ് പ്രവേശന സമയം.












Click it and Unblock the Notifications