വന്ദേ ഭാരത് സ്ലീപ്പറുകൾ കാത്ത് മലയാളികൾ; കേരളത്തിൽ പരിഗണിക്കുന്നത് ഈ 3 റൂട്ടുകൾ, സമയം കുറയും, ചിലവ് കൂടും!
പാലക്കാട്: വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ രാജ്യത്ത് ആദ്യമായി അവതരിപ്പിക്കാൻ ഇനി ദിവസങ്ങൾ മാത്രം ശേഷിക്കെ സതേൺ റെയിൽവേയുടെ കീഴിലുള്ള കേരളത്തിലും യാത്രക്കാർ തികഞ്ഞ പ്രതീക്ഷയിലും ആകാംഷയിലും ഒക്കെയാണ്. നിലവിൽ രാജ്യത്ത് തന്നെ വന്ദേ ഭാരത് ഏറ്റവും കാര്യക്ഷമമായി ഓടിക്കൊണ്ടിരിക്കുന്ന, മികച്ച ലാഭം നൽകി കൊണ്ടിരിക്കുന്ന കേരളത്തിന്റെ കാര്യത്തിൽ റെയിൽവേയ്ക്കും ചില പ്ലാനുകൾ ഉണ്ടെന്നാണ് വിവരം.
നിലവിൽ വന്ദേ ഭാരത് ഓടുന്ന റൂട്ടുകൾ ആണോ അല്ലെങ്കിൽ പുതുതായുള്ള റൂട്ടുകളാണോ സ്ലീപ്പറുകൾക്കായി പരിഗണിക്കുക എന്ന ചോദ്യം തുടക്കം മുതലേ ഉയർന്നിരുന്നു. അതിനാണിപ്പോൾ അന്ത്യമാവുന്നത്. നിലവിൽ വന്ദേ ഭാരത് സ്ലീപ്പറുകൾ സർവീസ് ആരംഭിക്കാൻ ദക്ഷിണ റെയിൽവേക്ക് മുൻപിൽ കേരളത്തിൽ നിന്ന് മൂന്ന് സുപ്രധാന റൂട്ടുകളാണ് പരിഗണനയിൽ ഉള്ളതെന്നാണ് ഏറ്റവും ഒടുവിൽ ലഭ്യമായ വിവരം.

കേരളത്തിൽ നിന്ന് പരിഗണനയിലുള്ള റൂട്ടുകൾ ഏതൊക്കെ?
നിലവിൽ കേരളത്തിൽ നിന്ന് റെയിൽവേ പരിഗണിക്കുന്നത് തിരുവനന്തപുരം-ചെന്നൈ, തിരുവനന്തപുരം-ബെംഗളൂരു, തിരുവനന്തപുരം-മംഗളൂരു എന്നീ റൂട്ടുകളാണ്. അതിൽ തന്നെ തിരുവനന്തപുരത്ത് നിന്ന് ചെന്നൈ, ബെംഗളൂരു റൂട്ടുകൾക്കാണ് മുൻഗണനയെന്നാണ് ലഭ്യമായ വിവരം. അതിന്റെ പ്രധാന കാരണം നിലവിൽ ഓടുന്ന രണ്ട് വന്ദേഭാരത് എക്‌സ്പ്രസുകളുടെ വരുമാനം തിരുവനന്തപുരം-മംഗളൂരു റൂട്ടിന് അനുകൂലഘടകമായി നിൽക്കുന്നതിനാലാണ്.
അതുപോലെ തന്നെ കേരളം, തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പുകൾ വരുന്ന മാസങ്ങളിൽ നടക്കാനിരിക്കെ ഈ രണ്ട് സംസ്ഥാനങ്ങളെയും ബന്ധിപ്പിച്ചുള്ള യാത്രയുടെ മെച്ചം റെയിൽവേ പരിശോധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പട്ടികയിൽ തിരുവനന്തപുരം-ചെന്നൈ റൂട്ടിനും സാധ്യതകൾ ഏറെയാണ്. എങ്കിലും വടക്കൻ കേരളത്തെ കൂടി ഉൾപ്പെടുത്തിയുള്ള പദ്ധതി ആയതിനാൽ തിരുവനന്തപുരം-മംഗളൂരു റൂട്ടിന് മുൻതൂക്കമുണ്ട്.
മാത്രമല്ല ഈ റൂട്ടിലാണ് വന്ദേ ഭാരത് സ്ലീപ്പർ വരുന്നതെങ്കിൽ കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലെയും ആളുകൾക്ക് തലസ്ഥാന നഗരയിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാവും. എന്ന് മാത്രമല്ല പകൽ സമയത്തെ യാത്ര ലാഭിക്കാനും അതിന് പുറമേ ഉറക്കത്തിന് ശേഷം മംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും എത്താനും കഴിയും.
വന്ദേ സ്ലീപ്പറുകളുടെ സവിശേഷത
വന്ദേ ഭാരത് സ്ലീപ്പറിൽ സ്ഥിരീകരിച്ച അഥവാ കൺഫേം ടിക്കറ്റുകൾ മാത്രമേ നൽകുകയുള്ളൂ. ആർഎസി, വെയിറ്റിങ് ലിസ്‌റ്റ് ടിക്കറ്റുകൾ നൽകില്ലെന്നതാണ് പ്രധാന സവിശേഷത. കൂടാതെ കുറഞ്ഞ നിരക്കിനുള്ള ദൂരം 400 കിലോമീറ്ററായിരിക്കും. മുഴുവൻ ശീതീകരിച്ച 16 കോച്ച് വണ്ടിയിൽ 823 യാത്രക്കാരെയാണ് ഉൾക്കൊള്ളാൻ സാധിക്കുക. അതിൽ 11 ത്രീടയർ എസി, നാല് ടു ടയർ എസി, ഒരു ഫസ്‌റ്റ് ക്ലാസ് എസി എന്നിവയാണ് ഉണ്ടാകുക.
സമയം ലാഭം, ചിലവ് കൂടും
മംഗളൂരു-തിരുവനന്തപുരം (കോട്ടയം വഴി)-631 കിമീ ദൂരമാണ് ഉണ്ടാവുക. നിലവിൽ 14 മണിക്കൂർ യാത്രയാണെങ്കിൽ വന്ദേ സ്ലീപ്പറിൽ അത് മൂന്നര മണിക്കൂറോളം ലാഭിക്കാം. എക്‌സപ്രസ് ത്രീടയർ, ടു ടയർ നിരക്കിനേക്കാൾ 500 രൂപയുടെ വർധനയാണ് ഉണ്ടാവുക. ലാഭിക്കുന്ന സമയം അനുസരിച്ച് ഇതൊരു വലിയ വർധന ആണെന്ന് പറയാൻ കഴിയില്ല.
സമാനമായി തിരുവനന്തപുരം-ചെന്നൈ (പാലക്കാട് വഴി) 922 കിമീ ദുരമാണ് സഞ്ചരിക്കേണ്ടത്. നിലവിൽ 16.30 മണിക്കൂർ യാത്രയാണ്. എന്നാൽ സ്ലീപ്പറിൽ മൂന്നുമണിക്കൂർ ലാഭിക്കാം. എക്‌സ്പ്രസ് നിരക്കിനേക്കാൾ 1000 രൂപയുടെ വർധനയുണ്ടാവും. തിരുവനന്തപുരം-ബെംഗളൂരു 844 കിമീ ദൂരമാണ്. യാത്രാ സമയം 15.30 മണിക്കൂർ. എന്നാൽ വന്ദേ സ്ലീപ്പറിൽ മൂന്ന് മണിക്കൂർ കുറവ് വരും. എന്നാൽ എക്‌സ്പ്രസ് നിരക്കിനേക്കാൾ 800 രൂപ അധികം നൽകേണ്ടി വരുമെന്ന് മാത്രം.












Click it and Unblock the Notifications