വന്ദേഭാരത് സ്ലീപ്പറിൽ തിരുവനന്തപുരം-മംഗലപുരം യാത്ര പൊളിക്കും; ടിക്കറ്റ് നിരക്ക്, സമയം, സാധ്യതകളറിയാം
കേരളത്തിൽ തിരുവനന്തപുരം-മംഗലാപുരം റൂട്ടിലായിരിക്കും ആദ്യ വന്ദേഭാരത് സ്ലീപ്പർ സർവ്വീസ് അവതരിപ്പിക്കുകയെന്നാണ് റിപ്പോർട്ടുകൾ. സ്ലീപ്പർ സർവ്വീസിന്റെ സമയക്രമവും ടിക്കറ്റ് നിരക്കുമൊന്നും ഔദ്യോഗികമായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നിരുന്നാലും നിലവിലുള്ള വന്ദേ ഭാരത് മോഡലുകളുടെ അടിസ്ഥാനപ്പെടുത്തി ചില സാധ്യകൾ ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. സ്ലീപ്പർ ട്രെയിൻ 12 മണിക്കൂർ കൊണ്ടായിരിക്കും ലക്ഷ്യ സ്ഥാനത്ത് എത്തുകയെന്നാണ് വിലയിരുത്തപ്പെടുന്നത്.
വന്ദേഭാരത് എക്സ്പ്രസുകൾ പോലെ തന്നെ ഏകദേശം 8-10 സ്റ്റേഷനുകളിൽ മാത്രമായിരിക്കും വന്ദേഭാരത് സ്ലീപ്പർ സർവ്വീസിനും സ്റ്റോപ് അനുവദിച്ചേക്കുക. തിരുവനന്തപുരം സെൻട്രൽ, കൊല്ലം ജംഗ്ഷൻ (67 കി.മീ), ചെങ്ങന്നൂർ (150 കി.മീ), തിരുവല്ല (160 കി.മീ), കോട്ടയം (170 കി.മീ), എറണാകുളം ജംഗ്ഷൻ (220 കി.മീ), തൃശൂർ (300 കി.മീ), കോഴിക്കോട് (450 കി.മീ), കാസർഗോഡ് (580 കി.മീ), മംഗലാപുരം സെൻട്രൽ (620 കി.മീ) എന്നിവയായിരിക്കും പ്രധാന സ്റ്റോപ്പുകൾ.

ഔദ്യോഗിക നിരക്കുകൾ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നിലവിലുള്ള വന്ദേ ഭാരത് ട്രെയിനുകളുടെ ടിക്കറ്റ് നിരക്കിനെ അടിസ്ഥാനമാക്കി സ്ലീപ്പർ ക്ലാസിൽ ടിക്കറ്റ് നിരക്ക് 1,400 രൂപ മുതൽ 2,000 രൂപ വരെയാകാൻ സാധ്യതയുണ്ട്. എസി ക്ലാസുകളിൽ (3A അല്ലെങ്കിൽ 2A) നിരക്ക് 2,500 രൂപ മുതൽ 4,000 രൂപ വരെയാകാം.
യാത്ര സമയം 12.15 മണിക്കൂർ
സാധാരണ നിലയിൽ ഏകദേശം 12.15 മണിക്കൂറെടുത്താണ് സ്ലീപ്പർ ട്രെയിനുകൾ തിരുവനന്തപുരത്ത് നിന്ന് മംഗലാപുരത്ത് എത്തുന്നത്. അതായത് വന്ദേഭാരത് സ്ലീപ്പറുമായി താരതമ്യം ചെയ്താൽ വെറും 15 മിനിറ്റ് വ്യത്യാസം മാത്രം. അത് മറ്റൊന്നും കൊണ്ടല്ല, ല ഭാഗങ്ങളിൽ മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ വന്ദേ ഭാരതിന് കഴിയുമെങ്കിലും ഈ റൂട്ടിലെ ഒറ്റ ട്രാക്കുകളും വേഗത നിയന്ത്രണങ്ങളും വന്ദേ ഭാരതിന്റെ വേഗതയെ പരിമിതപ്പെടുത്തും.
യാത്രക്കാർക്ക് മികച്ച യാത്രാനുഭവമായിരിക്കും വന്ദേ ഭാരത് സ്ലീപ്പർ സർവ്വീസ് വാഗ്ദാനം ചെയ്യുന്നത്. വിമാനത്തിലെ പോലെ സുഖപ്രദമായ ബെർത്തുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, കിടക്കകളാക്കി മാറ്റാവുന്ന മോഡുലാർ സീറ്റുകൾ, ഓൺബോർഡ് വൈഫൈ, ബയോ-വാക്വം ടോയ്‌ലറ്റുകൾ, തീരദേശ കാഴ്ചകൾ ആസ്വദിക്കാൻ കഴിയുന്ന പനോരമിക് ജനലുകൾ, ഇ-കാറ്ററിംഗ് ഓപ്ഷനുകളുള്ള പാന്ട്രി കാർ എന്നിവ ഇതിലെ പ്രധാന സവിശേഷതകളാണ്.
കവച് കൊളിഷൻ-അവോയിഡൻസ് സാങ്കേതികവിദ്യയും ജിപിഎസ് അധിഷ്ഠിത ട്രാക്കിംഗും സുരക്ഷ ഉറപ്പാക്കുന്നു. ഭിന്നശേഷിയുള്ള യാത്രക്കാർക്ക് മെച്ചപ്പെട്ട പ്രവേശനക്ഷമതയും ഇലക്ട്രിക് ട്രാക്ഷൻ വഴിയുള്ള പരിസ്ഥിതി സൗഹൃദ യാത്രയും ഇത് പ്രോത്സാഹിപ്പിക്കുന്നു. കേരളത്തിലെ വിദ്യാഭ്യാസ, വാണിജ്യ കേന്ദ്രങ്ങളെയും മംഗലാപുരത്തെയും ബന്ധിപ്പിച്ച്, ഇത് ടൂറിസത്തെയും സാമ്പത്തിക പ്രവർത്തനങ്ങളെയും ഉത്തേജിപ്പിക്കും.
വന്ദേഭാരത് ഒക്ടോബർ അവസാനത്തോടെ എത്തും?
രാജ്യത്തെ ആദ്യ വന്ദേഭാരത് ട്രെയിനുകൾ എന്ന് അവതരിപ്പിക്കുമെന്ന് ഉറ്റുനോക്കുകയാണ് യാത്രക്കാർ. ഒക്ടോബർ അവസാനത്തോടെ സർവ്വീസുകൾ എത്തിയേക്കുമെന്നാണ് വിലയിരുത്തലുകൾ. ന്യൂഡൽഹിയിലെ ഷക്കൂർ ബസ്തി കോച്ചിംഗ് ഡിപ്പോയിൽ ആവശ്യമായ പരീക്ഷണങ്ങൾ പൂർത്തിയാക്കിയ ഒരു ട്രെയിൻ ഇപ്പോൾ ഉദ്ഘാടനത്തിന് തയ്യാറാണ്. രണ്ടാമത്തെ ട്രെയിൻ നിലവിൽ നിർമ്മാണത്തിലാണെന്നും ഒക്ടോബർ 15-ഓടെ ഇത് പൂർത്തിയാകാൻ സാധ്യതയുണ്ടെന്നുമാണ് റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയത്. സാധാരണ സർവീസുകൾ മുടക്കമില്ലാതെ സർവ്വീസ് നടത്താൻ രണ്ടാമത്തെ ട്രെയിൻ അത്യന്താപേക്ഷിതമാണെന്നാണ് മന്ത്രി അറിയിച്ചത്. ബീഹാറിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ന്യൂഡൽഹി-പട്ന റൂട്ടിലായിരിക്കും സ്ലീപ്പർ സർവ്വീസ് വരുന്നതെന്ന അഭ്യൂഹം ശക്തമാണ്. ഇത് സംബന്ധിച്ച് പക്ഷെ മന്ത്രി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications