വന്ദേഭാരത് തിരുവനന്തപുരം-ബെംഗളൂരു സ്ലീപ്പർ; 18 മണിക്കൂർ വേണ്ട, എത്താൻ വേണ്ടത് വെറും 12.30 മണിക്കൂർ
വളരെ വേഗത്തിൽ സുഖകരമായ യാത്ര, അതാണ് വന്ദേഭാരത് എക്സ്പ്രസിനെ യാത്രക്കാർക്കിടയിൽ പ്രിയങ്കരമാക്കുന്നത്. നിലവിൽ കേരളം അടക്കമുള്ള വിവിധ സംസ്ഥാനങ്ങളിലായി 69 റൂട്ടുകളിൽ വന്ദേഭാരത് എക്സ്പ്രസുകൾ സർവ്വീസ് നടത്തുന്നുണ്ട്. കത്ര-ശ്രീനഗർ, പാടലിപുത്ര-ഗരഖ്പൂർ റൂട്ടിലാണ് ഏറ്റവും ഒടുവിലായി വന്ദേഭാരത് അവതരിപ്പിച്ചത്.
എക്സ്പ്രസ് ട്രെയിനുകൾ കൂടാതെ രാത്രിയിലും സുഖകരമായ യാത്രയൊരുക്കുക എന്ന ലക്ഷ്യത്തോടെ സ്ലീപ്പർ ട്രെയിനുകൾ അവതരിപ്പിക്കാനൊരുങ്ങുകയാണ് റെയിൽവെ. ഇതിനോടകം തന്നെ 9 സ്ലീപ്പർ ട്രെയിനുകളുടെ നിർമ്മാണം റെയിൽവെ ആരംഭിച്ച് കഴിഞ്ഞു. ഇതുകൂടാതെ 50 സ്ലീപ്പർ ട്രെയിനുകൾ കൂടി നിർമ്മിക്കും. ചെന്നൈയിലെ ഇൻടഗ്രൽ കോച്ച് ഫാക്ടറിയിലാണ് നിലവിൽ മെമു. ഡെമു ട്രെയിനുകളുടെ നിർമ്മാണം നടക്കുന്നത്. ഈ സാഹചര്യത്തിൽ ബെംഗളൂരുവില ഭാരത് എർത് മൂവേഴ്സ് ലിമിറ്റഡിനാണ് സ്ലീപ്പർ ട്രെയിനുകളുടെ നിർമ്മാണ ചുമതല.

സ്ലീപ്പർ എക്പ്രസിന്റെ പ്രോട്ടോടൈപ്പ് ഐസിഎഫ് ഇതിനോടകം നിർമ്മിക്കുകയും പരീക്ഷണം വിജയകരമായി പൂർത്തിയാക്കുകയും ചെയ്തിരുന്നു. ആഡംബര സൗകര്യങ്ങളാണ് സ്ലീപ്പർ ട്രെയിനുകളിൽ ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങളും റെയിൽവെ പുറത്തുവിട്ടിരുന്നു. മെമു, ഡെമു ട്രെയിനുകളുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ രണ്ടാം ഘട്ടത്തിൽ ഐസിഎഫും സ്ലീപ്പർ ട്രെയിനുകളുടെ നിർമ്മാണത്തിന്റെ ഭാഗമാകും.
അടുത്ത മാസത്തോടെ ആദ്യ സ്ലീപ്പർ സർവ്വീസുകൾ എത്തും എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഏത് റൂട്ടിലായിരിക്കും എന്നത് വ്യക്തമല്ല. കേരളത്തിലാണ് ആദ്യ സ്ലീപ്പർ എത്തുകയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്. തിരുവനന്തപുരം-ബെംഗളൂരു, തിരുവനന്തപുരം മംഗലാപുരം റൂട്ടിലായിരിക്കും ആദ്യ സർവ്വീസുകൾ എത്തുക.
ഏറെക്കാലമായുള്ള ആവശ്യം.
തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ സർവ്വീസ് അനുവദിക്കുമെന്ന ദക്ഷിണ റെയിൽവെ ജനറൽ മാനേജറുടെ ഉറപ്പ് ലഭിച്ചത് മുതൽ യാത്രക്കാർ ആവേശത്തിലാണ്. വളരെ കുറഞ്ഞ സമയത്തിൽ കിടന്നുറങ്ങി പോകാമെന്നത് തന്നെയാണ് യാത്രക്കാർക്ക് ആശ്വാസം നൽകുന്ന കാര്യം. തെക്കൻ കേരളത്തിൽ നിന്നുള്ള യാത്രക്കാർ ബെംഗളൂരു യാത്രക്കായി പ്രധാനമായും ആശ്രയിക്കുന്നത് രണ്ട് പ്രതിദിന ട്രെയിനുകളാണ്. ഒന്ന് കന്യാകുമാരി-കെഎസ്ആർ ബെംഗളൂരു എക്സ്പ്രസ്, മറ്റൊന്ന് തിരുവനന്തപുരം നോർത്ത്-മൈസൂരു എക്സ്പ്രസ്. ഇതിൽ ആദ്യ ട്രെയിൻ ബെംഗളൂരുവിൽ എത്താൻ 18 മണിക്കൂർ വരെയെടുക്കും. രണ്ടാമത്തെ സർവ്വീസ് ആകട്ടെ 15 മണിക്കൂറിലധികവും.
ഈ രണ്ട് ട്രെയിനുകൾ അല്ലെങ്കിൽ സ്വകാര്യ ബസുകളേയും കെ എസ് ആർ ടി സിയേയും ആശ്രയിക്കണം. ആഴ്ചയിൽ ഒന്ന് മാത്രം സർവ്വീസ് നടത്തുന്ന ഹുബ്ബള്ളി പ്രതിവാര സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ഉണ്ട്. ഈ റൂട്ടിലോടുന്ന ഏറ്റവും വേഗമേറിയ സർവ്വീസ് ആണിത്. 14.30 മണിക്കൂർ കൊണ്ടാണ് തിരുവനന്തപുരത്ത് നിന്നും ബെംഗളൂരിൽ എത്തുന്നത്. എന്നാൽ വ്യാഴാഴ്ചയാണ് ഈ സർവ്വീസ് ഉള്ളത്. വേഗത്തിലെത്താമെങ്കിലും വാരാന്ത്യത്തിൽ അല്ലെന്നതാണ് ഈ സർവ്വീസിന്റെ പോരായ്മ. അതുകൊണ്ട് തന്നെ ഈ റൂട്ടിൽ സ്ലീപ്പർ സർവ്വീസുകൾ എത്തുന്നത് യാത്രക്കാർ വലിയ അനുഗ്രഹമാകും. വന്ദേഭാരത് സ്ലീപ്പറുകൾ വെറും 12.30 മണിക്കൂർ മാത്രമേ എടുക്കുള്ളൂവെന്നതും ആശ്വാസകരമാകും.
തിരുവനന്തപുരം-മംഗളൂരു റൂട്ടിൽ
നിലവിൽ 13 മണിക്കൂർ കൊണ്ടാണ് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന സ്ലീപ്പർ ട്രെയിനുകൾ മംഗലാപുരത്ത് എത്തുന്നത്. ഈ റൂട്ടിലോടുന്ന വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകൾ 8.30 മണിക്കൂർ കൊണ്ടാണ് എത്തുന്നത്. വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾക്ക് 8.40 മണിക്കൂറായിരിക്കും ആവശ്യമായി വന്നേക്കുക. 8 സ്റ്റോപ്പുകളും അനുവദിച്ചേക്കും.
തമിഴാനാട്ടിൽ ആവശ്യം ദീർഘദൂര സർവ്വീസ്
ചെന്നൈ-കന്യാകുമാരി, ചെന്നൈ-ഡൽഹി, ചെന്നൈ-മുംബൈ, ചെന്നൈ-ഹൈദരാബാദ്, ചെന്നൈ-തിരുവനന്തപുരം റൂട്ടുകളിലാണ് നിലവിൽ സാധ്യത. എന്നാൽ കേന്ദ്ര റെയിൽവെ മന്ത്രാലയമായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക.












Click it and Unblock the Notifications