15 നിയമസഭകള്‍, അതില്‍ 23 മുഖ്യമന്ത്രിമാര്‍! കേരളം ഭരിച്ച മുഖ്യമന്ത്രിമാരുടെ ചരിത്രം ഇങ്ങനെ
കേരളത്തിന്റെ പതിനഞ്ചാം നിയമസഭയാണ് ഇപ്പോഴുള്ളത്. 1956 നവംബര്‍ 1 ന് ഐക്യകേരളം രൂപീകരിക്കപ്പെട്ടതിന് ശേഷം 15 നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടന്നു എന്ന് സാരം. എന്നാല്‍ ഈ കാലഘട്ടത്തിനുള്ളില്‍ കേരളത്തില്‍ മൊത്തം 23 തവണയാണ് മുഖ്യമന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തിട്ടുള്ളത്. അതില്‍ ഏഴ് പേര്‍ ഒന്നില്‍ അധികം തവണ മുഖ്യമന്ത്രി പദത്തില്‍ എത്തിയവരും ആണ്.
ആ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എങ്ങനെ ഇന്നത്തെ കോണ്‍ഗ്രസ് ആയി... 415 ല്‍ നിന്ന് 52 ലേക്ക്!
തുടര്‍ച്ചയായി ഏറ്റവും അധികം കാലം കേരളമുഖ്യമന്ത്രിയുടെ കസേരയില്‍ ഇരുന്നതിന്റെ റെക്കോര്‍ഡ് സി അച്യുതമേനോനാണ് നിലവിലുള്ളത്. ഏറ്റവും കുറഞ്ഞ കാലം മുഖ്യമന്ത്രിക്കസേരയില്‍ ഇരുന്നതിന്റെ റെക്കോര്‍ഡ് സിഎച്ച് മുഹമ്മദ് കോയയ്ക്കും.
1956 നവംബര്‍ 1 ഐക്യ കേരളം രൂപീകരിക്കപ്പെടുമ്പോള്‍, കേരളത്തിനായി ഒരു നിയമസഭയില്ല. അതുകൊണ്ട് തന്നെ രാഷ്ട്രപതി ഭരണം ആയിരുന്നു നിലനിന്നിരുന്നത്. 1956 നവംബര്‍ 1 മുതല്‍ 1957 ഏപ്രില്‍ 4 വരെ രാഷ്ട്രപതി ഭരണം തുടര്‍ന്നു. രാഷ്ട്രീയ പ്രതിസന്ധികളില്ലാതെ ഐക്യകേരളത്തില്‍ ഉണ്ടായ ഏക രാഷ്ട്രപതി ഭരണം എന്ന് വേണമെങ്കില്‍ അതിനെ വിശേഷിപ്പിക്കാം. മൊത്തം 155 ദിവസങ്ങളായിരുന്നു ഇത് നീണ്ടുനിന്നത്.
1957 ല്‍ ആണ് ലോകചരിത്രത്തില്‍ തന്നെ നിര്‍ണായകമായ ആ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഐക്യകേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ്. ആ തിരഞ്ഞെടുപ്പില്‍ 60 സീറ്റുകളില്‍ വിജയിച്ച് കമ്യൂണിസ്റ്റ് പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ഇടതുസ്വതന്ത്രരുടെ കൂടി പിന്തുണയോടെ ചരിത്രത്തില്‍ ആദ്യമായി ബാലറ്റ് പേപ്പറിലൂടെ ഒരു കമ്യൂണിസ്റ്റ് സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തിലേറി. കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയും ജനാധിപത്യപരമായ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ ലോകത്തിലെ ദ്യത്തെ ഭരണാധികാരിയും ആയി ഇഎംഎസ് നമ്പൂരിപ്പാടും ചരിത്രത്തില്‍ ഇടം നേടി.
ആദ്യ ഇഎംഎസ് സര്‍ക്കാരിന് രണ്ട് വര്‍ഷത്തിന്റെ ആയുസ്സേ ഉണ്ടായിരുന്നുള്ളു. വിമോചന സമരത്തെ തുടര്‍ന്ന് നിയമസഭ പിരിച്ചുവിടുകയും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയും ചെയ്തു. 206 ദിവസത്തെ രാഷ്ട്രപതി ഭരണത്തിന് ശേഷം തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ നിലംപരിശാക്കി കോണ്‍ഗ്രസ് വലിയ നേട്ടം കൊയ്തു. ഏറ്റവും വലിയ ഒറ്റക്കക്ഷി കോണ്‍ഗ്രസ് ആയിരുന്നെങ്കിലും ആദ്യം മുഖ്യമന്ത്രി പദത്തില്‍ എത്തിയത് പ്രജ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ പട്ടം താണുപിള്ള ആയിരുന്നു. 1960 മുതല്‍ 1962 വരെ ആയിരുന്നു ആ മന്ത്രിസഭയുടെ ആയുസ്സ്. തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവായ ആര്‍ ശങ്കര്‍ മുഖ്യമന്ത്രി കസേരയില്‍ എത്തി. രണ്ട് വര്‍ഷം ആര്‍ ശങ്കറും മുഖ്യമന്ത്രിയായി തുടര്‍ന്നു.
സ്റ്റൈലിഷ്... അമല ഇതെന്തൊരു ലുക്കാണ്, വൈറലായി നടിയുടെ പുതിയ ചിത്രങ്ങൾ
1964 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (സിപിഐ) പിളര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റ് രൂപം കൊണ്ടിരുന്നു. 1965 ലെ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായി സിപിഎം. പക്ഷേ, സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയായിരുന്നു. അങ്ങനെ കേരള സംസ്ഥാനം രൂപീകരിച്ച് നാലാം തവണയും രാഷ്ട്രപതി ഭരണം നിലവില്‍ വന്നു. ആര്‍ ശങ്കറിന് ശേഷം രാഷ്ട്രപതിഭരണത്തിലായിരുന്നു കേരളം. തുടര്‍ച്ചയായി മൂന്ന് വര്‍ഷത്തോളമാണ് ഇത് നീണ്ടത്.
അങ്ങനെയിരിക്കെ 1967 ല്‍ വീണ്ടും തിരഞ്ഞെടുപ്പ് നടന്നു. അന്ന് സിപിഎമ്മും സിപിഐയും മുസ്ലീം ലീഗും എസ്എഎസ്പിയും ആര്‍എസ്പിയും കെടിപിയും കെഎസ്പിയും എല്ലാം ചേര്‍ന്ന് സപ്തകക്ഷി മുന്നണിയായിട്ടായിരുന്നു മത്സരിച്ചത്. വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറുകയും ചെയ്തു. അങ്ങനെ ഇഎംഎസ് നമ്പൂതിരിപ്പാട് രണ്ടാമതായും അവസാനമായും കേരളത്തിന്റെ മുഖ്യമന്ത്രിയായി. പക്ഷേ, മുന്നണിയിലെ പ്രശ്‌നങ്ങള്‍ രൂക്ഷമായപ്പോള്‍ ആ സര്‍ക്കാരിന്റെ ആയുസ്സ് വെറും 32 മാസത്തില്‍ ഒതുങ്ങി. അതിന് പിറകെ സിപിഐയുടെ സി അച്യുതമേനോന്‍ മുഖ്യമന്ത്രിയായി പുതിയ സര്‍ക്കാര്‍ രൂപീകരിച്ചു.
നാലാം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത് 1970 ല്‍ ആണ്. അപ്പോഴേക്കും സിപിഎമ്മും സിപിഐയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ വളരെയേറെ മുര്‍ച്ചിച്ചിരുന്നു. അങ്ങനെ ആ തിരഞ്ഞെടുപ്പില്‍ സിപിഐ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നു. തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടുകയും സിപിഐ നേതാവ് സി അച്യുതമേനോന്‍ മുഖ്യമന്ത്രിയാവുകയും ചെയ്തു. അടിയന്തരാവസ്ഥക്കാലം ഈ മന്ത്രിസഭയുടെ കാലത്തായിരുന്നു. തിരഞ്ഞെടുപ്പ് വൈകുകയും ചെയ്തു. അങ്ങനെ 6 വര്‍ഷവും 172 ദിവസം തുടര്‍ച്ചയായി മുഖ്യമന്ത്രി കസേരയില്‍ ഇരുന്ന് സി അച്യുതമേനോന്‍ റെക്കോര്‍ഡ് സൃഷ്ടിച്ചു.
അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള തിരഞ്ഞെടുപ്പുകളില്‍ രാജ്യം മുഴുവന്‍ കോണ്‍ഗ്രസ് വിരുദ്ധ വികാരം ആഞ്ഞടിച്ചെങ്കിലും കേരളത്തില്‍ നേരെ തിരിച്ചായിരുന്നു. അങ്ങനെ അധികാരത്തില്‍ വന്നത് കെ കരുണാകരന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ. കരുണാകരന്‍ ആദ്യമായി മുഖ്യമന്ത്രി കസേരയില്‍ ഇരുന്നത് വെറും 32 ദിവസം. രാജന്‍ വധക്കേസ് വിവാദത്തിനൊടുവില്‍ രാജിവച്ചൊഴിയേണ്ടി വന്നു. അതിന് ശഷം എകെ ആന്റണി മുഖ്യമന്ത്രിക്കസേരയിലെത്തി. കേരളത്തിലെ ഏറ്റവും ചെറുപ്പക്കാരനായ മുഖ്യമന്ത്രിയായിരുന്നു ആന്റണി. 37-ാം വയസ്സില്‍ മുഖ്യമന്ത്രി പദവിയില്‍ എത്തിയ ആന്റണി സര്‍ക്കാരിന് ആയുസ്സ് ഒന്നര വര്‍ഷമായിരുന്നു. അതിന് ശേഷം സിപിഐയുടെ പികെ വാസുദേവന്‍ നായര്‍ ആയി മുഖ്യമന്ത്രി കസേരയില്‍. ഒരു വര്‍ഷത്തോളം പികെവി മുഖ്യമന്ത്രിയായി തുടര്‍ന്നു. അഞ്ചാം നിയമസഭയുടെ അവസാന കാലത്ത് 53 ദിവസം മുഖ്യമന്ത്രി പദത്തിലിരിക്കാന്‍ മുസ്ലീം ലീഗ് നേതാവായിരുന്ന സിഎച്ച് മുഹമ്മദ് കോയക്ക് സാധിച്ചു. മുസ്ലീം ലീഗിന്റെ ആദ്യത്തേയും അവസാനത്തേയും മുഖ്യമന്ത്രിയായിരുന്നു സിഎച്ച്.
1980 ല്‍ നിലവില്‍ വന്ന ആറാം നിയമസഭയില്‍ ആണ് ഇകെ നായനാര്‍ ആദ്യമായി കേരളത്തിന്റെ മുഖ്യമന്ത്രിയാകുന്നത്. കേരളത്തില്‍ കൃത്യമായ ഒരു മുന്നണി സംവിധാനം നിലവില്‍ വന്നതും ആ തിരഞ്ഞെടുപ്പില്‍ തന്നെ ആയിരുന്നു. പക്ഷേ, ആദ്യ ടേമില്‍ കാലാവധി പൂര്‍ത്തിയാക്കാന്‍ നായനാര്‍ക്ക് സാധിച്ചില്ല. ഇടയ്ക്ക് പ്രസിഡന്റ് ഭരണവും അതിന് ശേഷം കെ കരുണാകന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരും വന്നു. കരുണാകരന്‍ മന്ത്രിസഭയ്ക്ക് 79 ദിവസമായിരുന്നു ആയുസ്സ്. ആറാം നിയമസഭയ്ക്ക് രണ്ട് വര്‍ഷം മാത്രമേ ആയുസ്സുണ്ടായുള്ളു. അതിന് ശേഷം വീണ്ടും പ്രസിഡന്റ് ഭരണം.
അതിന് ശേഷം 1982 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലേറി. കെ കരുണാകരന്‍ ആയിരുന്നു മുഖ്യമന്ത്രി. അങ്ങനെ ആദ്യമായി കാലാവധി തികയ്ക്കുന്ന ഒരു മന്ത്രിസഭയുടെ അധിപനായി കരുണാകരന്‍. 1987 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ താഴെയിറക്കി സിപിഎമ്മിന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറി. ഇകെ നായനാരും മുഖ്യമന്ത്രി പദത്തില്‍ കാലാവധി തികയ്ക്കുന്നത് ആ സര്‍ക്കാരിന്റെ കാലത്തായിരുന്നു.
അതിന് ശേഷം 1982 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലേറി. കെ കരുണാകരന്‍ ആയിരുന്നു മുഖ്യമന്ത്രി. അങ്ങനെ ആദ്യമായി കാലാവധി തികയ്ക്കുന്ന ഒരു മന്ത്രിസഭയുടെ അധിപനായി കരുണാകരന്‍. 1987 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ താഴെയിറക്കി സിപിഎമ്മിന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറി. ഇകെ നായനാരും മുഖ്യമന്ത്രി പദത്തില്‍ കാലാവധി തികയ്ക്കുന്നത് ആ സര്‍ക്കാരിന്റെ കാലത്തായിരുന്നു.
1996 ലെ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തി. ഇകെ നായനാര്‍ തന്നെ ആയിരുന്നു ഇത്തവണയും മുഖ്യമന്ത്രി. മാരാരിക്കുളത്ത് വിഎസ് അച്യുതാനന്ദന്‍ പരാജയപ്പെട്ട തിരഞ്ഞെടുപ്പ് കൂടിയായിരുന്നു അത്. എന്തായാലും ആ സര്‍ക്കാര്‍ കാലാവധി തികച്ചു. കേരളത്തില്‍ ഏറ്റവും അധികം കാലം മുഖ്യമന്ത്രി പദത്തില്‍ ഇരുന്ന ആള്‍ എന്ന റെക്കോര്‍ഡ് കൂടി അതോടെ നായനാര്‍ക്ക് സ്വന്തമായി. മൂന്ന് തവണയായി മൊത്തം 10 വര്‍ഷം 353 ദിവസവും അദ്ദേഹം മുഖ്യമന്ത്രിയായിരുന്നു.
2001 ല്‍ വീണ്ടും കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ വന്നു. എകെ ആന്റണി സ്വാഭാവികമായും മുഖ്യമന്ത്രി പദത്തില്‍ എത്തി. എന്നാല്‍ കെ കരുണാകരന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് പോരും അതിനൊപ്പം സ്വന്തം ഗ്രൂപ്പിനുള്ളില്‍ നിന്നുള്ള തൊഴുത്തില്‍കുത്തും ഒക്കെ ആയി എകെ ആന്റണി അപ്രതീക്ഷിത രാജി പ്രഖ്യാപനം നടത്തി ദില്ലിയിലേക്ക് പറന്നു. അങ്ങനെ ഉമ്മന്‍ ചാണ്ടി ആദ്യമായി കേരള മുഖ്യമന്ത്രിയായി. 1 വര്‍ഷവും 259 ദിവസവും ആയിരുന്നു ആ നിയമസഭാ കാലാവധിയില്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് മുന്നില്‍ അവശേഷിച്ചിരുന്നത്.
2006 ലെ തിരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ എല്‍ഡിഎഫ് അധികാരത്തില്‍ വന്നു. സിപിഎമ്മിനുള്ളില്‍ വിഭാഗീയത ആളിക്കത്തുന്ന കാലം. വിഎസ് അച്യുതാനന്ദന് സീറ്റ് നിഷേധിക്കലും മറ്റുമായി കലങ്ങിമറിഞ്ഞ അന്തരീക്ഷമായിരുന്നു അന്ന്. ഒടുവില്‍ വിഎസ് അച്യുതാനന്ദന്‍ തന്നെ മുഖ്യമന്ത്രിയായി. 1996 ലെ പരാജയത്തിന് പകരംവീട്ടുകയും ചെയ്തു. അഞ്ച് വര്‍ഷം തികച്ചുഭരിച്ചിട്ടാണ് വിഎസ് സ്ഥാനമൊഴിയുന്നത്.
2011 ലെ തിരഞ്ഞെടുപ്പില്‍ കപ്പിനും ചുണ്ടിനും ഇടയില്‍ ആണ് എല്‍ഡിഎഫിന് തുടര്‍ഭരണം നഷ്ടമായത്. അങ്ങനെ ഉമ്മന്‍ ചാണ്ടിയ്ക്ക് വീണ്ടും മുഖ്യമന്ത്രിക്കസേര ലഭിച്ചു. അഞ്ച് വര്‍ഷവും ആറ് ദിവസവും ഭരിച്ചാണ് ഉമ്മന്‍ ചാണ്ടി സ്ഥാനം ഒഴിഞ്ഞത്. രണ്ട് ടേമുകളിലായി മൊത്തം 6 വര്‍ഷവും 256 ദിവസങ്ങളും ആയിരുന്നു അദ്ദേഹം മുഖ്യമന്ത്രിയായിരുന്നത്.
2016 ലെ തിരഞ്ഞടുപ്പില്‍ എല്‍ഡിഎഫ് വന്‍ വിജയം നേടി. വിഎസ് അച്യുതാനന്ദനും പിണറായി വിജയനും മത്സരിച്ച് നിയമസഭയില്‍ എത്തി. ഒടുവില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായി. 2021 ലെ തിരഞ്ഞെടുപ്പില്‍ കേരള ചരിത്രത്തില്‍ തന്നെ ആദ്യമായി എല്‍ഡിഎഫ് തുടര്‍ഭരണം നേടി. പിണറായി വിജയന്‍ വീണ്ടും മുഖ്യമന്ത്രിസ്ഥാനത്ത് എത്തുകയും ചെയ്തു.
Recommended Video