ദില്ലി: രാജ്യത്ത് ഇന്ധന വില വർധനവിനിടെ പാചക വാതക വിലയും വർധിക്കുന്നു. ഗാർഹികാവശ്യങ്ങൾക്കുള്ള ഗ്യാസ് സിലിണ്ടറിന്റെ (14.2 കിലോഗ്രാം) വില സിലിണ്ടറിന് 50 രൂപയാണ് വർധിപ്പിച്ചിട്ടുള്ളത്. ഇന്ന് രാത്രി 12 മുതൽ ദില്ലിയിൽ ഒരു സിലിണ്ടറിന് 769 രൂപയായിരിക്കുമെന്ന് വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
സർക്കാരിന് കീഴിലുള്ള എണ്ണ കമ്പനികളാണ് എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ വില നിർണ്ണയിക്കുന്നത്. മാസം തോറുമാണ് വില പരിഷ്കരണം നടപ്പിലാക്കുന്നത്. അന്താരാഷ്ട്ര തലത്തിലെ ഇന്ധനത്തിന്റെ വിലയും യുഎസ് ഡോളർ രൂപ വിനിമയ നിരക്കും അനുസരിച്ച് വില ഉയരുകയോ താഴുകയോ ആണ് ചെയ്യുന്നത്.
Advertisement
Advertisement
രാജ്യത്ത് ഗാർഹികാവശ്യത്തിന് ഉപയോഗിക്കുന്ന എൽപിജി സിലിണ്ടറുകൾ ഉപഭോക്താക്കൾക്ക് വിൽക്കുന്നതിന് ഇന്ത്യൻ സർക്കാർ നിലവിൽ സബ്സിഡി നൽകുന്നു. സിലിണ്ടർ വാങ്ങിയതിനുശേഷം സബ്സിഡി തുക സർക്കാർ നേരിട്ട് അതാത് വ്യക്തികലുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നിക്ഷേപിക്കുന്നതാണ് സബ്സിഡി ലഭ്യമാക്കാൻ സ്വീകരിച്ചുവരുന്ന മാർഗ്ഗം.
ചില്ലറ ഇന്ധന വ്യാപാരികൾ എൽപിജി സിലിണ്ടറുകളുടെ വില പരിഷ്കരിക്കുന്നത് പ്രാഥമികമായി എൽപിജിയുടെ അന്താരാഷ്ട്ര ബെഞ്ച്മാർക്ക് നിരക്കിനെയും യുഎസ് ഡോളറിന്റെയും രൂപ വിനിമയ നിരക്കിന്റെയും അടിസ്ഥാനത്തിലാണ്. ഇന്ത്യയിൽ പെട്രോൾ വില എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയ സമയത്താണ് ജനങ്ങളെ പ്രതിസന്ധിയിലാക്കിക്കൊണ്ട് പാചകവാതകത്തിന്റെ വിലയും വർധിക്കുന്നത്.