'സംഭവമിറുക്ക്';രജനീകാന്തിനും കമൽ ഹാസനും കഴിയാത്തത് വിജയിക്ക് സാധിച്ചത് ഇങ്ങനെ
തമിഴ്നാട് രാഷ്ട്രീയത്തിൽ സിനിമാതാരങ്ങൾ ഭാഗ്യം പരീക്ഷണത്തിന് ഇറങ്ങുന്നതും വിജയിച്ച് കയറുന്നതും ആദ്യ സംഭവമല്ല. എംജിആർ, ജയലളിത തുടങ്ങിയവർ സംസ്ഥാനം ഭരിച്ച് ചരിത്രം സൃഷ്ടിച്ചവരാണ്. ഇവരെ പോലെ രാഷ്ട്രീയ ഭാഗ്യപരീക്ഷണത്തിന് ഇറങ്ങിയവരാണ് കമൽ ഹാസനും രജനീകാന്തും. എന്നാൽ ഇരുവർക്കും തങ്ങളുടെ ആരാധക പിന്തുണയെ രാഷ്ട്രീയ വിജയമാക്കി മാറ്റാൻ സാധിച്ചിട്ടില്ല. അത്തരമൊരു പശ്ചാത്തലത്തിലാണ് വിജയിയുടെ രാഷ്ട്രീയ പ്രവേശനവും തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിലെ കന്നിപ്പോരാട്ടത്തിലെ മിന്നും പ്രകടനവും ശ്രദ്ധ നേടുന്നത്.
എങ്ങനെയായിരിക്കും വിജയ് ഇത്തരമൊരു അട്ടിമറി വിജയം സ്വന്തമാക്കിയത്?.കമൽ ഹാസനേയും രജനീകാന്തിനേയും പോലെ വലിയ ആരാധകവൃന്ദമുള്ളവർക്ക് കഴിയാത്തത് വിജയ്‌ക്ക് സാധിച്ചതെങ്ങനെ? അതും ആദ്യ പോരാട്ടത്തിൽ തന്നെ? ഈ പ്രകടനം യാദൃശ്ചികമല്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.

വിജയ്‌യുടെ വിജയത്തിന് പിന്നിൽ ഒരുപാട് ഘടകങ്ങൾ ഉണ്ട്. അതിൽ പ്രധാനമായത് വ്യക്തമായ രാഷ്ട്രീയ നിലപാട് തന്നെയാണ്. സിനിമയിൽ സജീവമായിരിക്കെ തന്നെ സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിൽ അഭിപ്രായം പ്രകടിപ്പിക്കാൻ വിജയ് മടിച്ചിരുന്നില്ല. അഭിനയം ഉപേക്ഷിച്ച് മുഴുവൻ സമയ രാഷ്ട്രീയക്കാരനാകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. മൂന്ന് പതിറ്റാണ്ട് നീണ്ട സിനിമാജീവിതം അവസാനിപ്പിച്ചുള്ള ഈ നീക്കം രാഷ്ട്രീയത്തെ അദ്ദേഹം എത്രമാത്രം ഗൌരവത്തോടെ സമീപിക്കും എന്ന് വ്യക്തമാക്കുന്നതായിരുന്നു.
രജനീകാന്തിന്റെ രാഷ്ട്രീയത്തോടുള്ള സമീപനം പരിശോധിക്കുകയാണെങ്കിൽ അതിലൊരു അനിശ്ചിതത്വം തുടക്കം മുതൽ തന്നെ കാണാൻ സാധിക്കും. അദ്ദേഹത്തിൻ്റെ സമീപനത്തിൽ വ്യക്തത കുറവുണ്ടായിരുന്നു. തിരഞ്ഞെടുപ്പിൽ മത്സരിക്കാത്തത് അദ്ദേഹത്തിന്റെ രാഷ്ട്രീയ വിശ്വാസ്യതയെ ബാധിച്ചു.
കമൽ ഹാസനാണെങ്കിൽ മക്കൾ നീതി മയ്യം എന്ന പാർട്ടി രൂപീകരിച്ച് തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. 2019 ലോക്സഭയിലും 2021 നിയമസഭാ തിരഞ്ഞെടുപ്പിലും അദ്ദേഹം മത്സരിച്ചു, പക്ഷെ കാര്യമായ ജനങ്ങളിലേക്ക് ഇറങ്ങാനോ അവരുടെ വിശ്വാസ്യത നേടിയെടുക്കാനോ അദ്ദേഹത്തിന് സാധിച്ചില്ല.
വിജയ്‌യുടെ മറ്റൊരു ശക്തി അദ്ദേഹത്തിന്റെ "സാധാരണക്കാരൻ" എന്ന ഇമേജാണ്. കോളിവുഡിൽ വലിയ പിന്തുണയോടെ എത്തിയ താരമല്ല അദ്ദേഹം. കഠിനാധ്വാനത്തിലൂടെ വളർന്ന താരമാണ് വിജയ്. ഈ സാധാരണക്കാരന്റെ പ്രതിച്ഛായ ജനങ്ങളുമായി ആഴത്തിലുള്ള ബന്ധം സ്ഥാപിക്കാൻ സഹായിച്ചു.
ടി.വി.കെ.യ്ക്ക് തനതായ വ്യക്തിത്വം നൽകാനുള്ള വിജയ്‌യുടെ നീക്കം തന്ത്രപരമായിരുന്നു. ദ്രാവിഡ പാർട്ടികളിൽ നിന്ന് വ്യത്യസ്തമായി, ഡി.എംകെ.യുമായും എ.ഐ.എ.ഡി.എം.കെ.യുമായും സഖ്യത്തിനില്ലെന്ന് ടി.വി.കെ. തുടക്കം മുതലേ വ്യക്തമാക്കി.അഴിമതിക്കെതിരായ ശക്തമായ ബദലായി സ്വയം അവതരിപ്പിക്കാൻ ഇത് വിജയ്‌യെ സഹായിച്ചു.
കമൽഹാസനും രജനീകാന്തും സ്വന്തം രാഷ്ട്രീയ പാത തിരഞ്ഞെടുത്തപ്പോൾ, ഡി.എം.കെ.യേയും എ.ഐ.എ.ഡി.എം.കെ.യേയും വിമർശിക്കാൻ മടിച്ചു. വോട്ടർമാരെ ആകർഷിക്കുന്ന പ്രത്യേകതകളൊന്നും അവർക്ക് വാഗ്ദാനം ചെയ്യാനായിരുന്നില്ല. റാലികളിൽ ആയിരങ്ങൾ പങ്കെടുത്തതൊഴിച്ചാൽ, അത് വോട്ടുകളായി രൂപാന്തരപ്പെട്ടില്ല.
2024-ൽ പാർട്ടിക്ക് രൂപം നൽകും മുമ്പ് വിജയ് കരുതലോടെ കളമൊരുക്കി. 2020-കളുടെ തുടക്കത്തിൽ, സിനിമ റിലീസുകളോടനുബന്ധിച്ചുള്ള പൊതുപരിപാടികളിലൂടെ രാഷ്ട്രീയ നിലപാടുകൾ അദ്ദേഹം പങ്കുവെച്ചു. 2019-ൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ വിമർശനം 'രാഷ്ട്രീയക്കാരൻ' എന്ന ഇമേജ് ജനങ്ങളിലേക്ക് നൽകാൻ വിജയ് നൽകിയ ആദ്യ സൂചനയായിരുന്നു.
തമിഴ്നാടിന്റെ ജനസംഖ്യാപരമായ പ്രത്യേകതകളും വിജയ്‌ക്ക് അനുകൂലമായി. രാഷ്ട്രീയ പ്രവേശന സമയത്ത് ജനീകാന്തിന് 70 വയസ്സും, കമൽ ഹാസന് 65 വയസ്സുമായിരുന്നു . എന്നാൽ 51 വയസ്സുള്ള വിജയ്‌യെ യുവനേതാവായും 'ജെൻ-സെഡ്' നേതാവായുമാണ് ജനങ്ങൾ കണ്ടത്.
യുവാക്കളാണ് വിജയ്‌യുടെ ഏറ്റവും വലിയ കരുത്ത്.തമിഴ്നാട്ടിലെ 41.5% വോട്ടർമാരും 18-നും 39-നും ഇടയിലുള്ളവരാണ്. 35-നും 40-നും ഇടയിലുള്ള അദ്ദേഹത്തിന്റെ ആരാധകരിൽ വലിയൊരു വിഭാഗം സോഷ്യൽ മീഡിയയിൽ സജീവമായിരുന്നത് ഓൺലൈൻ പ്രചാരണങ്ങൾക്കും കരുത്ത് പകന്നു.
85,000-ത്തിലധികം ആരാധകസംഘടനകൾ വർഷങ്ങളായി സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു എന്നത് രാഷ്ട്രീയ രംഗത്ത് അദ്ദേഹത്തിന് നേട്ടമായി.
അതുകൊണ്ട് തന്നെ വിജയുടെ വിജയം യാദൃശ്ചികമല്ല. ദീർഘകാല ആസൂത്രണവും വ്യക്തമായ രാഷ്ട്രീയ ദിശയും ചേർന്നതാണ് എന്ന് പറയേണ്ടി വരും. നിലവിലുള്ള പാർട്ടികളോട് ഉള്ള അസന്തോഷം ഒരു ഘടകമായിരുന്നെങ്കിലും, മുൻകാല താരങ്ങളിൽ നിന്ന് വ്യത്യസ്തമായ സമീപനമാണ് അദ്ദേഹത്തെ മുന്നിലെത്തിച്ചത് എന്ന് സമ്മതിക്കാതെ വയ്യ.തമിഴ്നാട് രാഷ്ട്രീയത്തിൽ ഇനി "താര രാഷ്ട്രീയത്തിന്റെ" പഴയ മാതൃകയല്ല, പുതിയൊരു പാതയാണ് രൂപംകൊള്ളുന്നത്,അതിന്റെ മുഖമാണ് വിജയ് എന്നാണ് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.












Click it and Unblock the Notifications