ദില്ലി; മറ്റുള്ളവരെ സഞ്ചാര സ്വാതന്ത്ര്യത്തിന് തടയിട്ട് കൊണ്ട് സമരം തുടരണോയെന്ന് കർഷക സംഘടനകൾ തിരുമാനിക്കട്ടെയെന്ന് സുപ്രീം കോടതി. ഏതെങ്കിലും നയങ്ങളോട് നിങ്ങൾക്ക് എതിർപ്പ് ഉള്ളത് കൊണ്ട് മറ്റുള്ളവർ അതിന്റെ എല്ലാ ഫലങ്ങളും സഹിക്കണമെന്നില്ലെന്നും കോടതി പറഞ്ഞു. കേന്ദ്രസർക്കാരിന്റെ വിവാദ കാർഷിക നയങ്ങൾക്കെതിരെ നവംബർ മുതൽ അതിർത്തികളിൽ പ്രതിഷേധമിരിക്കുകയാണ് കർഷകർ.
മറ്റുള്ളവരെ തടസ്സപ്പെടുത്തുന്നത് തുടരാനാവില്ല, കാർഷിക നേതാക്കളോട് സ്വരം കടുപ്പിച്ച് സുപ്രീം കോടതി
ഒരു പ്രത്യേക നിയമവുമായി ഒത്തുപോകാൻ നിങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അതിന് മറ്റുള്ളവർ കഷ്ടപ്പെടണമെന്ന് അർത്ഥമില്ല. എല്ലാതരത്തിലും ഒരു ഗ്രാമം സൃഷ്ടിക്കാനാണ് നിങ്ങൾ നോക്കുന്നത്. അത് ചെയ്തോളു, പക്ഷേ മറ്റുള്ളവരുടെ സഞ്ചാര സ്വാതന്ത്ര്യത്തെ തടസപ്പെടുത്തിക്കൊണ്ടാകരുതെന്നും കോടതി പറഞ്ഞു. കർഷക സമരത്തിനെതിരായ വീട്ടമ്മ നൽകിയ ഹർജിയിലായി കോടതിയുടെ പ്രതികരണം.
നിരന്തരമായ ഉപരോധങ്ങളും പ്രതിഷേധങ്ങളും കാരണം നോയിഡയിൽ നിന്ന് ദില്ലിയിലേക്ക് പോകാൻ 20 മിനിറ്റിനുപകരം ഏകദേശം രണ്ട് മണിക്കൂർ എടുക്കുന്നുവെന്ന് കാണിച്ചായുരുന്നു വിട്ടമ്മയുടെ ഹർജി. സഞ്ചാര സ്വാതന്ത്ര്യത്തെ പ്രതിഷേധം ബാധിക്കരുതെന്ന് വ്യക്തമാക്കി മാർച്ച് 26 ന് കോടതി കേന്ദ്രത്തിനും പോലീസിനം നേരത്തേ നോട്ടീസ് നൽകിയിരുന്നു.
കോവിഡ് കേസുകളുടെ പെട്ടെന്നുള്ള കുതിച്ചുകയറ്റത്തെത്തുടർന്ന് മുൻഗണന മാറ്റിയെങ്കിലും, ഉപരോധങ്ങൾ നീക്കം ചെയ്യാനും ദില്ലി-എൻസിആർ യാത്രാമാർഗ്ഗം സുഗമമാക്കാനും അധികൃതർ പരമാവധി ശ്രമിക്കുകയാണെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു.അതേസമയം എന്തൊക്കെ ആണെങ്കിലും മറ്റുള്ളവരുടെ സഞ്ചാരത്തെ തടഞ്ഞ് കൊണ്ടാവരുത് പ്രതിഷേധങ്ങൾ എന്ന് കോടതി ആവർത്തിച്ചു.