ലഖ്നൗ: വരാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ പാര്‍ട്ടി അധികാരത്തിലെത്തിയാൽ ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരെ നിയമം കൊണ്ടുവരുമെന്ന് കോണ്‍ഗ്രസ്. കോണ്‍ഗ്രസിന് സംസ്ഥാനത്ത് അധികാരം ലഭിച്ചാല്‍ സംസ്ഥാനത്ത് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരായ നിയമം കൊണ്ടുവന്ന് രാഷ്ട്രപതിക്കും അയക്കുമെന്നാണ് പാര്‍ട്ടി ന്യൂനപക്ഷ വകുപ്പ് ദേശീയ ചെയർമാൻ ഇമ്രാൻ പ്രതാപ്ഗർഹി ചൊവ്വാഴ്ച അഭിപ്രായപ്പെട്ടത്. നിയമപരമായ മാർഗങ്ങളിലൂടെ ന്യൂനപക്ഷ സമുദായത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ന്യൂനപക്ഷ വിഭാഗത്തിൽ ഒരു നിയമ സെൽ സ്ഥാപിക്കാൻ പാർട്ടി തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.
കൂടുതല്‍ വായനക്ക്:- ബിജെപിയെ വിറപ്പിച്ച് കോൺഗ്രസ്; പാർട്ടിയിലേക്ക് നേതാക്കളുടെ കുത്തൊഴുക്ക്..തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ്
ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റി ന്യൂനപക്ഷ വകുപ്പ് സംഘടിപ്പിച്ച പരിവർത്തന സങ്കൽപ സമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു പ്രതാപ്ഗർഹി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. കോൺഗ്രസ് അധികാരത്തിൽ വന്നാൽ ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരെ നിയമം ഉണ്ടാക്കും എന്ന കാര്യം ഉറപ്പാണെന്നും ന്യൂനപക്ഷ വിഭാഗത്തിന്റെ സംസ്ഥാന ചെയർമാൻ ഷാനവാസ് ആലവും തന്റെ പ്രസംഗത്തിൽ ആവര്‍ത്തിച്ചു.
സി എ എ വിരുദ്ധ, എൻ ആർ സി വിരുദ്ധ പ്രക്ഷോഭങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ കോൺഗ്രസ് പിൻവലിക്കുമെന്നും നഷ്ടപരിഹാരം നൽകുമെന്നതും ഉള്‍പ്പടേയുള്ള 16 പോയിന്റ് അടങ്ങിയ ഒരു പ്രമേയം സമ്മേളനത്തില്‍ പുറത്തിറക്കുകയും ചെയ്തു. സംസ്ഥാനത്ത് സമാജ്‌വാദി പാർട്ടിയുടെ ഭരണകാലത്ത് നടന്ന എല്ലാ കലാപങ്ങളും അന്വേഷിക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും പ്രമേയത്തില്‍ പറയുന്നുണ്ട്.