Advertisement

മത്സരത്തിൽ നിന്ന് പിന്മാറാൻ പി ജയരാജൻ ആവശ്യപ്പെട്ടു: പിന്മാറ്റത്തിന്റെ കാരണം വെളിപ്പെടുത്തി സിഒടി നസീർ


കണ്ണൂർ: നിയമസഭാ തിരഞ്ഞടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കുമ്പോൾ തലശ്ശേരിയിൽ പുതിയ വിവാദങ്ങൾ. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് പിന്മാറാൻ സിപിഎം മുൻ ജില്ലാ സെക്രട്ടറി പി ജയരാജൻ ആവശ്യപ്പെട്ടുവെന്നാണ് സ്വതന്ത്ര സ്ഥാനാർത്ഥി സിഒടി നസീറിന്റെ വെളിപ്പെടുത്തൽ.

ആരോഗ്യം മാത്രമായിരുന്നില്ല പ്രശ്‌നം; ബിനീഷിന്റെ മയക്കുമരുന്ന് കേസും... കോടിയേരി മാറിയതിന് പിന്നില്‍

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ബിജെപിയുടെ പിന്തുണ സ്വീകരിക്കാനുള്ള തീരുമാനം തെറ്റായിപ്പോയെന്നാണ് നസീറിനെ ഉദ്ധരിച്ച് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. ആദ്യം പിന്തുണ സ്വീകരിച്ചെങ്കിലും മൂന്ന് ദിവസത്തിന് ശേഷമാണ് ബിജെപി പിന്തുണ തള്ളിക്കളഞ്ഞ് സിഒടി നസീർ രംഗത്തെത്തിയത്. പേരിന് മാത്രമുള്ള പിന്തുണ വേണ്ടെന്ന് വ്യക്തമാക്കിയ നസീർ ബിജെപി പ്രചാരണത്തിനോ മറ്റ് ആവശ്യങ്ങൾക്കോ തന്നെ പിന്തുണയ്ക്കുകയോ സഹായിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ കണ്ണൂരിലെ തിരഞ്ഞെടുപ്പ് പ്രചരണം, ചിത്രങ്ങള്‍ കാണാം

തിരിഞ്ഞുകൊത്തി ബിജെപി

സിഒടി നസീർ വാക്കിന് വിലയില്ലാത്ത ആളാണെന്നും പിന്തുണ അഭ്യർത്ഥിച്ച് സമീപിച്ചതുകൊണ്ട് മാത്രമാണ് പിന്തുണ നൽകിയതെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ വാദം. പിന്തുണ നിരസിച്ചെങ്കിലും തലശ്ശേരിയിൽ സിഒടി നസീറിനെ തന്നെ പിന്തുണയ്ക്കുമെന്ന് കെ സുരേന്ദ്രൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സിഒടി നസീറിനെതിരെ സുരേന്ദ്രൻ പരസ്യമായി രംഗത്തെത്തുന്നത്.

മത്സരിക്കരുതെന്ന് ആവശ്യം

നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തിരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന ആവശ്യവുമായി പി ജയരാജൻ തന്നെ സമീപിച്ചിരുന്നു. അതിന് ശേഷം പി ജയരാജനുമായി സംവദിച്ചിട്ടില്ലെന്നും നസീർ വ്യക്തമാക്കി. ബിജെപി പിന്തുണ വേണ്ടെന്ന് തീരുമാനിച്ചതിന് പിന്നില്‍ പി ജയരാജനാണെന്ന വാദങ്ങള്‍ തള്ളിക്കൊണ്ടാണ് നസീർ രംഗത്തെത്തിയിട്ടുള്ളത്. അത്തരം പ്രചരണങ്ങളെക്കുറിച്ച് തനിക്ക് അറിയില്ല. കഴിഞ്ഞ ദിവസമാണ് ബിജെപി പിന്തുണ നിരസിച്ചതിന് പിന്നിൽ പി ജയരാജനാണെന്ന വാദം ബിജെപി ഉയർത്തിയത്.

ഒരിക്കൽ മാത്രം


തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന് ആവശ്യപ്പെട്ട് നേരത്തെ പി ജയരാജന്‍ വിളിച്ചിരുന്നു. ഇക്കാര്യം കഴിഞ്ഞ ദിവസം പി ജയരാജനും തുറന്ന് സമ്മതിച്ചിരുന്നു. പിന്നീട് നസീറുമായി സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പത്തിരുപത് കൊല്ലം സിപിഐഎമ്മിന് വേണ്ടി പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ്. പക്ഷേ, തനിക്കുതന്ന ഒരു വാക്കുപോലും പാലിക്കപ്പെട്ടിട്ടില്ലെന്നും നസീർ ചൂണ്ടിക്കാണിക്കുന്നു.

Advertisement
Advertisement
എന്തുകൊണ്ട് തിരഞ്ഞെടുപ്പിൽ

ഞാന്‍ പണ്ട് ക്രിക്കറ്റ് താരമായിരുന്നുവെന്നും ഇതെല്ലാം അതൊക്കെ മാറ്റിവെച്ചാണ് പാര്‍ട്ടി പ്രവര്‍ത്തനത്തിനിറങ്ങിയതെന്നും നസീർ ചൂണ്ടിക്കാണിക്കുന്നു. പാര്‍ട്ടിയില്‍നിന്നും തനിക്ക് നീതി ലഭിച്ചില്ലെന്നും. കുറ്റപത്രം നല്‍കുമ്പോള്‍ എഎന്‍ ഷംസീറിന്റെ പേരുണ്ടാവും എന്ന് പാര്‍ട്ടി എനിക്ക് ഉറപ്പ് നല്‍കിയിരുന്നതാണ്. എന്നാൽ അത് പാലിക്കപ്പെട്ടില്ലെന്നും തന്നെ ആക്രമിച്ച കേസിൽ ഷംസീറിന്റെ ഇടപെടലുകളുണ്ടായിരുന്നു എന്നതിന് വ്യക്തമായ തെളിവുകളുള്ളതാണ് എന്നിട്ടും കുറ്റപത്രം സമര്‍പ്പിക്കാന്‍ രണ്ട് വര്‍ഷത്തോളം വൈകിയെന്നും നസീർ ചൂണ്ടിക്കാണിക്കുന്നു. മുഖ്യമന്ത്രിയടക്കമുള്ള ആളുകളെ പോയി കാണുകയും ചെയ്തിരുന്നു. എന്നാൽ ചോദ്യം ചെയ്യുകപോലും ചെയ്യാതെ പൊലീസ് ഷംസീറിന് ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തു. ഇത് നൽകുന്നത് വളരെ മോശം സന്ദേശമാണ്. ഇക്കാരണങ്ങളെല്ലാം കൊണ്ടാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കാന്‍ തീരുമാനിച്ചതെന്നും നസീര്‍ കൂട്ടിച്ചേർത്തു.

എന്തുകൊണ്ട് നിരസിച്ചു

ആശയപരമായി ബിജെപിയുമായി ഒത്തുപോകാത്ത തരത്തിൽ വ്യത്യസ്ഥ ധ്രുവത്തിലായതുകൊണ്ടാണ് ബിജെപി നൽകിയ പിന്തുണ നിഷേധിച്ചതെന്നും നസീര്‍ ഇതോടെ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് ആദ്യം വാര്‍ത്താ സമ്മേളനം നടത്തിയപ്പോള്‍ നാക്കുപിഴ സംഭവിച്ചു. തുടര്‍ന്ന് കൂടിയാലോചന നടത്തിയ ശേഷമാണ് . ബിജെപിയുടെ പിന്തുണ തനിക്ക് വേണ്ടെന്ന നിലപാട് സ്വീകരിച്ചത്. പാർട്ടിയിലെ ഭൂരിപക്ഷ അഭിപ്രായവും ബിജെപി പിന്തുണ വേണ്ടെന്നായിരുന്നു. അതേ സമയം ഉറച്ച ആശയമായതുകൊണ്ടാണ് സിപിഐഎമ്മില്‍നിന്ന് പുറത്തുപോയിട്ടും യുഡിഎഫിനൊപ്പമൊന്നും ചേരാതിരുന്നത്'.

എതിർപ്പ് പരസ്യമാക്കി

തലശ്ശേരിയിലെ സിപിഎം സ്ഥാനാർത്ഥി തന്നെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചയാളാണ്. കൊലപാതകത്തിന് ഗൂഢാലോചന നടത്തിയ രാജേഷിനെ അന്ന് പാർട്ടി പുറത്താക്കിയെങ്കിലും മുഖ്യമന്ത്രിക്കൊപ്പം തന്നെ രാജേഷ് പ്രചാരണത്തിനെത്തിയതും നസീർ ചൂണ്ടിക്കാണിക്കുന്നു. ഇത് എന്ത് സന്ദേശമാണ് ഈ സംഭവങ്ങളെല്ലാം നല്‍കുന്നതെന്ന് അറിയില്ലെന്നും നസീർ പറയുന്നു. ജനാധിപത്യത്തില്‍ ഒരാള്‍ക്ക് അഭിപ്രായം പ്രകടിപ്പിക്കാൻ സ്വാതന്ത്ര്യമുണ്ട്. സംഘടനയുടെ എല്ലാ ചുമതലകളും അംഗത്വവും ഉപേക്ഷിച്ചാണ് താന്‍ പുറത്തുവന്നിട്ടുള്ളതെന്നും നസീർ പറയുന്നു.

ചരിത്രത്തിൽ...

കോണ്‍ഗ്രസില്‍നിന്നും വിട്ടുവന്ന ശേഷമാണ് ഇഎംഎസ്സും എകെജിയുമൊക്കെ കമ്മ്യൂണിസ്റ്റും സോഷ്യലിസ്റ്റ് പാര്‍ട്ടിയുമൊക്കെ രൂപീകരിച്ചതെന്ന മുൻ ഉദാഹരണങ്ങളും നസീർ ചൂണ്ടിക്കാണിക്കുന്നു. അന്നൊന്നും അവര്‍ക്കില്ലാത്ത ബുദ്ധിമുട്ടാണ് ഇന്നുണ്ടാവുന്നത്. ഒരു പ്രത്യയശാസ്ത്രം രൂപീകരിക്കാന്‍ പോലും സ്വാതന്ത്ര്യമില്ലെന്നും അത് മുന്‍നിര്‍ത്തിയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും നസീർ ചൂണ്ടിക്കാണിക്കുന്നു.

വൻ അട്ടിമറിയ്ക്ക്

തലശ്ശേരിയില്‍ എൻഡിഎയ്ക്ക് സ്ഥാനാർത്ഥിയില്ലാത്ത സാഹചര്യത്തിൽ ബിജെപി വോട്ട് മറിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം നസീര്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന് തന്റെ പക്കൽ തെളിവുണ്ടെന്നും ഉടൻ പുറത്തുവിടുമെന്നും കഴിഞ്ഞ ദിവസം നസീർ വ്യക്തമാക്കിയിരുന്നു. തലശ്ശേരിയിൽ വലിയ തോതില്‍ വോട്ടുമറിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് നേതാക്കള്‍ നടത്തിയ ചര്‍ച്ചകളുടെ ശബ്ദരേഖ തന്റെ കൈവശമുണ്ടെന്നും. തലശ്ശേരിയില്‍ സ്ഥാനാര്‍ത്ഥിയില്ലാത്ത ബിജെപി ആര്‍ക്കുവേണ്ടി വോട്ടു മറിക്കാനാണ് ശ്രമം നടത്തുന്നത് എന്നതാണ് ഇതോടെ ഉയരുന്ന ചോദ്യം. ഇതിനുള്ള മറുപടികളെല്ലാം ഉടൻ പുറത്തുവരും.

എ കെ ആൻ്റണി മനസ്സുതുറക്കുമ്പോൾ | Oneindia Malayalam

വാര്‍ത്തകളുടെ തത്സമയ സ്പന്ദനം നിങ്ങളുടെ വിരല്‍ത്തുമ്പിലും. ഏറ്റവും പുതിയ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വണ്‍ഇന്ത്യ മലയാളം ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

English Summary

COT Naseer reveals about P Jayarajan on candidature in Thalassery
Read more...