വിഡിക്കൊപ്പമുള്ളത് ലീഗും സിഎംപിയും മാത്രം? ഒന്നും മിണ്ടാതെ ആര്‍എസ്പി, ജോസഫ് പറയുന്നിതങ്ങനെ
കോണ്‍ഗ്രസിലെ മുഖ്യമന്ത്രി തര്‍ക്കത്തില്‍ പിന്തുണ തെളിയിക്കാന്‍ ഭഗീരഥപ്രയത്‌നവുമായി വിഡി സതീശന്‍. അണികള്‍ക്കിടയിലും ജനങ്ങള്‍ക്കിടയിലും പിന്തുണ തനിക്കാണ് എന്ന് അവകാശപ്പെടുന്നെങ്കിലും ഘടകകക്ഷികളില്‍ എല്ലാവരുടേയും ഉറച്ച പിന്തുണ സതീശനില്ല എന്നാണ് റിപ്പോര്‍ട്ട്. മുസ്ലീം ലീഗ് പിന്തുണ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും മറ്റ് ഘടകകക്ഷികള്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.
ഇന്നലെ യുഡിഎഫിലെ പാര്‍ട്ടികളുടെ നേതാക്കള്‍ വൈകുന്നേരം കന്റോണ്‍മെന്റ് ഹൗസില്‍ സതീശനുമായി ചര്‍ച്ച നടത്തിയിരുന്നു. സതീശന് വേണ്ടി പ്രചാരണം നടത്തുന്ന മുസ്ലീം ലീഗ്, കേന്ദ്ര നിരീക്ഷകരുമായുള്ള കൂടിക്കാഴ്ചയിലും ഇതേ നിലപാട് സ്വീകരിച്ചതായാണ് വിവരം. പാര്‍ട്ടി തങ്ങളുടെ അഭിപ്രായം നിരീക്ഷകരുമായി പങ്കുവെച്ചിരുന്നു എന്ന് യോഗത്തിന് ശേഷം, ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

''ഹൈക്കമാന്‍ഡിന്റെ തീരുമാനം പ്രഖ്യാപിച്ച ശേഷം, മുഖ്യമന്ത്രിയെക്കുറിച്ചുള്ള ലീഗ് നിലപാട് കോണ്‍ഗ്രസിനെ അറിയിക്കും,'' അദ്ദേഹം പറഞ്ഞു. എന്നാല്‍ ലീഗ് നേതൃത്വത്തിലെ ഒരു വിഭാഗത്തിനും കോണ്‍ഗ്രസിനും ഈ പ്രസ്താവനയ്ക്ക് അതൃപ്തിയുണ്ട്.
''കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ തിരഞ്ഞെടുത്ത ശേഷം, ലീഗ് തീരുമാനം അറിയിക്കുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞത് എന്തുകൊണ്ടാണെന്ന് ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ല. ഇത് സഖ്യ മര്യാദയുടെ വ്യക്തമായ ലംഘനമാണ്. യുഡിഎഫ് സഖ്യത്തില്‍ നിന്ന് ഇറങ്ങിപ്പോയ ശേഷം നിങ്ങള്‍ എവിടേക്ക് പോകുമെന്നാണ് പ്രതീക്ഷിക്കുന്നത്' ഒരു ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
ഏഴ് എംഎല്‍എമാരുള്ള യുഡിഎഫ് സഖ്യകക്ഷിയായ കേരള കോണ്‍ഗ്രസ് (ജോസഫ്) പാര്‍ട്ടി ചെയര്‍മാന്‍ പി ജെ ജോസഫ് വഴി സതീശന് പിന്തുണ അറിയിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഹൈക്കമാന്‍ഡ് തീരുമാനമെടുക്കുന്നതിന് മുമ്പ് പൊതുജനാഭിപ്രായം പരിഗണിക്കണം എന്നായിരുന്നു പിജെ ജോസഫ് പറഞ്ഞത്. എന്നാല്‍, മുഖ്യമന്ത്രി സ്ഥാനത്തേക്ക് പാര്‍ട്ടി കോണ്‍ഗ്രസ് നിരീക്ഷകര്‍ക്ക് ഒരു പേരും നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് ജോസഫിനൊപ്പമുണ്ടായിരുന്ന കേരള കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
എം എല്‍ എമാരില്‍ നിന്നൊരാളായിരിക്കണം മുഖ്യമന്ത്രി എന്നാണ് പി ജെ ജോസഫിന്റെ പക്ഷം. കെ സി വേണുഗോപാല്‍ എം എല്‍ എ അല്ലെങ്കിലും മത്സരരംഗത്തുള്ള രമേശ് ചെന്നിത്തല എം എല്‍ എയാണ്. ജോസഫ് ഗ്രൂപ്പിന്റെ പിന്തുണ അതിനാല്‍ തന്നെ ആര്‍ക്കാണ് എന്നതില്‍ വ്യക്തതയില്ല. മൂന്ന് എംഎല്‍എമാരുള്ള ആര്‍ എസ് പി മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരുടെയും പേര് നിര്‍ദ്ദേശിച്ചില്ല.
പക്ഷേ എത്രയും വേഗം പ്രശ്‌നം പരിഹരിക്കണമെന്ന് കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഒരു എം എല്‍ എ ഉള്ള സി എം പി സതീശനെ പിന്തുണയ്ക്കും എന്നാണ് വിവരം. ആര്‍ എം പി, കെ ഡി പി എന്നീ പാര്‍ട്ടികളും ഇതുവരെ നിലപാട് പരസ്യമാക്കിയിട്ടില്ല. അതേസമയം എ ഐ സി സി നിരീക്ഷകരോട് സതീശന്‍, പാര്‍ട്ടി എങ്ങനെയാണ് 21 ല്‍ നിന്ന് 63 സീറ്റുകളിലേക്ക് ഉയര്‍ന്നതെന്ന് വിവരിച്ചിരുന്നു.
യു ഡി എഫിന്റെ അംഗസംഖ്യ 41 ല്‍ നിന്ന് 102 ആയി ഉയര്‍ന്നു. പാര്‍ട്ടി പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് വിധി കൃത്യമായി പ്രവചിച്ചിട്ടുണ്ടെന്ന് അദ്ദേഹം ഹൈക്കമാന്‍ഡ് പ്രതിനിധികളെ ഓര്‍മ്മിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ തന്റെ സീനിയോറിറ്റിയും അനുഭവപരിചയവും പരിഗണിക്കണം എന്നും മുഖ്യമന്ത്രിയാകാനുള്ള തന്റെ അവസാന അവസരമാണിതെന്നും ചെന്നിത്തല നിരീക്ഷകരോട് പറഞ്ഞു.
വേണുഗോപാല്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നു. അതിനിടെ കെസി വേണുഗോപാല്‍ ക്യാമ്പിലെ പ്രമുഖനായ എംഎല്‍എ എപി അനില്‍കുമാര്‍ വൈകുന്നേരം ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി. വേണുഗോപാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്നതിനാല്‍, അന്തിമ തീരുമാനം രാഹുല്‍ ഗാന്ധിയുടേതായിരിക്കുമെന്ന് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. സംസ്ഥാനത്തെ സംഭവവികാസങ്ങള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.















Click it and Unblock the Notifications