മരിക്കാൻ ആഗ്രഹിക്കുന്നവർക്ക് സ്വച്ഛന്ദമായ ആത്മഹത്യ... സഹായിക്കാൻ നിയമപരമായ സ്ഥാപനങ്ങൾ
ആത്മഹത്യയെ കുറിച്ച് ഒരിക്കലെങ്കിലും ആലോചിക്കാത്തവർ ഒരുപക്ഷേ, വിരളമായിരിക്കും. പല ആത്മഹത്യകളും സംഭവിക്കുന്നത് ഒരു നിമിഷത്തെ വൈകാരിക തള്ളിച്ച കൊണ്ടോ, ഭയം കൊണ്ടോ, ആശയക്കുഴപ്പം കൊണ്ടോ ഒക്കെ ആയിരിക്കാം. ആ ഒരു നിമിഷം മറികടന്നാൽ ആത്മഹത്യയെ തന്നെ പുച്ഛിച്ചുതള്ളുന്നവരാണ് പലരും. എന്തായാലും ആത്മഹത്യ ഒന്നിനും പരിഹാരമായിട്ടുള്ള ഒരു കാര്യമല്ല.
അതുപോലെ തന്നെ ആത്മഹത്യ അത്ര ലളിതമായ ഒരു കാര്യവും അല്ല. ശാരീരികമായോ മാനസികമായോ ഒരു തിരിച്ചുവരവ് സാധ്യമല്ലാത്തവണം തകർന്നുപോയ മനുഷ്യർക്ക് ജീവിതം വലിയ പ്രഹേളികയായിരിക്കും. അന്തസ്സോടെ ജീവിക്കുന്നത് പോലെ തന്നെ അന്തസ്സോടെ മരിക്കാനും അവർ ആഗ്രഹിക്കുന്നുണ്ടാകും. അങ്ങനെ ആത്മഹത്യ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് - രാവണപ്രഭുവിലെ മോഹൻലാലിന്റെ വാക്കുകൾ കടമെടുത്താൽ - അനായാസേന മരണം വരിക്കാൻ സഹായിക്കുന്ന സംഘടനകളുണ്ട് ഈ ലോകത്ത്. അതിന് നിയമപരമായ പരിരക്ഷയും ഉണ്ട്. സ്വിറ്റ്‌സർലാൻഡിലെ ആരോഗ്യ പ്രവർത്തകനായ സണ്ണി അസ്തപ്പൻ ഫേസ്ബുക്കിൽ ഇതേ കുറിച്ച് ഒരു കുറിപ്പ് എഴുതിയിരുന്നു. അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് അസിസ്റ്റഡ് സൂയിസൈഡ് അഥവാ സഹായത്തോടെയുള്ള ആത്മഹത്യ എന്നതിനെ കുറിച്ച് ഇവിടെ വിശദമാക്കുന്നത്.

ഒരർത്ഥത്തിൽ പറഞ്ഞാൽ ദയാവധത്തിന്റെ പരിധിയിൽ തന്നെ പെടുത്താവുന്ന ഒന്നാണിത്. സാധാരണ ജീവിതത്തിലേക്ക് ഒരുതരത്തിലും തിരിച്ചുവരാൻ പറ്റാത്ത വിധം ശാരീക അവശതകൾ നേരിടുന്നവർക്കാണ് ദയാവധം അനുവദനീയമായിരിക്കുന്നത്. ലോകത്ത് എല്ലായിടത്തും ഇത് നിയമവിധേയമെന്ന് കരുതരുത്. ഇന്ത്യ ഉൾപ്പെടെയുള്ള പല രാജ്യങ്ങളിലും മരുന്നു കൊടുത്തുകൊണ്ടുള്ള ദയാവധം അനുവദനീയമല്ല. എന്നാൽ സ്വിറ്റ്‌സർലാൻഡ്, ബെൽജിയം, നെതർലാൻഡ്‌സ് തുടങ്ങിയ പല രാജ്യങ്ങളിലും മരുന്നു നൽകിക്കൊണ്ടുള്ള ദയാവധവും അനുവദനീയമാണ്.

'അസിസ്റ്റഡ് സൂയിസൈഡ്' എന്നത് ദയാവധത്തിന്റെ പരിധിയിൽ വരുമെങ്കിലും, അത് തികച്ചും വ്യത്യസ്തമായ ഒന്നാണ്. ശാരീരകമോ മാനസികമായോ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാൻ ആകാത്തവർ, സ്വയം മരണം വരിക്കാൻ തീരുമാനിക്കുമ്പോൾ, അവരെ അതിന് സഹായിക്കുക എന്നതാണ് 'അസിസ്റ്റഡ് സൂയിസൈഡു'കൊണ്ട് ഉദ്ദേശിക്കുന്നത്. വേണമെങ്കിൽ, നിയമപരമായ ഒരു ആത്മഹത്യ എന്ന് ഇതിനെ വിശേഷിപ്പിക്കാവുന്നതും ആണ്. പലരാജ്യങ്ങളിലും ആത്മഹത്യ കുറ്റകരമായ ഒരു കാര്യമാണ്.

ജീവിതം സാധ്യമല്ലാത്തവണ്ണം ആത്മഹത്യയെ തിരഞ്ഞെടുക്കുന്നവർക്ക്, അത് സാധ്യമാക്കാൻ സഹായിക്കുന്ന രണ്ട് സ്ഥാപനങ്ങളുണ്ട് സ്വിറ്റ്‌സർലാൻഡിൽ. 'എക്‌സിറ്റ് ഇന്റർ നാഷണൽ' എന്നും 'ഡിഗ്നിറ്റാസ്' എന്നും പേരുള്ള, നിയമപരമായി പ്രവർത്തിക്കുന്ന രണ്ട് സ്ഥാപനങ്ങൾ. അധികം വേദനാജനകമല്ലാത്ത ആത്മഹത്യയ്ക്കാണ് ഇവർ സഹായം നൽകുക. അന്തസ്സോടെ ജീവിക്കുന്നത് പോലെ തന്നെ അന്തസ്സോടെ ഒരു മനുഷ്യന് മരിക്കാനുള്ള അവസരമാണ് ഇവർ ഒരുക്കി നൽകുക.

എന്നാൽ ശരി, എത്രയും പെട്ടെന്ന് എക്‌സിറ്റ് വഴിയോ ഡിഗ്നിറ്റാസ് വഴിയോ സ്വജീവിതം അങ്ങ് അവസാനിപ്പിച്ച് കളഞ്ഞേക്കാം എന്ന് ആരും കരുതരുത്. ആളുകളെ വെറുതേയങ്ങ് മരിക്കാൻ വിടുന്ന ഒരു സംവിധാനമേ അല്ല ഇത്. ഒരാൾ ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുന്നതിന് പല ഘടകങ്ങൾ കാരണമായിരിക്കും. അതുകൊണ്ട് തന്നെ അയാളെ സാധാരണ ജീവിതത്തിലേക്ക് തിരികെ എത്തിക്കാൻ ഈ സംഘടനകൾ പരമാവധി ശ്രമിക്കും. ഏറ്റവും ഒടുവിൽ മാത്രമാണ് 'അസിസ്റ്റഡ് സൂയിസൈഡ്' എന്നതിലേക്ക് ഇവർ എത്തുകയുള്ളു. ഇതിന് ചിലപ്പോൾ വർഷങ്ങൾ തന്നെ എടുത്തേക്കാം. ഈ കാലഘട്ടത്തിനിടെ പലരും ആത്മഹത്യ എന്ന തീരുമാനത്തിൽ നിന്ന് സ്വയം പിൻമാറിയെന്നും വരാം. വളരെ ചെലവേറിയ ഒരു ഏർപ്പാട് കൂടിയാണിത്. സണ്ണി എസ്തപ്പൻ എഴുതുന്നത് പ്രകാരം, ഒമ്പത് ലക്ഷം ഇന്ത്യൻ രൂപയെങ്കിലും ഇതിന് ചെലവ് വരും. മരണത്തിന് സഹായിക്കുക എന്നത് മാത്രമല്ല, മരണാനന്തര ചടങ്ങുകൾ കൂടി ഉൾപ്പെട്ടതാണ് ഈ പാക്കേജ്.

നേരത്തേ സൂചിപ്പിച്ചതുപോലെ, ഇത് പൂർണമായും നിയമപരമായ ഒരു സംവിധാനമാണ്. ഒരാളെ ആത്മഹത്യ എന്ന തീരുമാനത്തിൽ നിന്ന് ഒരു വിധത്തിലും പിൻതിരിപ്പിക്കാൻ പറ്റില്ല എന്ന് ഉറപ്പായാൽ മാത്രമതേ 'അസിസ്റ്റഡ് സൂയിസൈഡി'ലേക്ക് കടക്കുകയുള്ളു. ഇതിന് ഒരുപാട് നിയമ നടപടികളും പൂർത്തിയാക്കേണ്ടതുണ്ട്. അതിന് ശേഷം ഒരു ആരോഗ്യ വിദഗ്ധന്റേയും സർക്കാർ പ്രതിനിധിയുടേയും നിയമ വകുപ്പ് പ്രതിനിധിയുടേയും സാന്നിധ്യത്തിലാണ് അസിസ്റ്റഡ് സൂയിസൈഡ് നടക്കുക. ആത്മഹത്യയുടെ സമയം നേരത്തേ തന്നെ നിശ്ചയിച്ചുണ്ടാകും. അതിനവും അര മണിക്കൂർ മുമ്പ് മരിക്കാൻ തീരുമാനിച്ച ആൾക്ക് ഒരു ആന്റീമെറ്റിക് മരുന്ന് നൽകും. ഛർദ്ദി പോലുള്ള പ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിന് വേണ്ടിയാണിത്. ഇത് കഴിഞ്ഞ്, നേരത്തെ നിശ്ചയിച്ച സമയത്ത് മരിക്കാനുള്ള മരുന്ന് കൈമാറും. സ്വയം മരുന്ന് കഴിക്കാൻ പറ്റാത്തവരാണെങ്കിൽ, അവർക്ക് ഇൻജക്ഷൻ വഴി മരുന്ന് കുത്തിവയ്ക്കുകയും ചെയ്യും.

ഈ മരുന്ന് ശരീരത്തിൽ എത്തുന്നതോടെ മിനിട്ടുകൾക്കുള്ളിൽ ഉപയോഗിച്ച മനുഷ്യൻ അബോധാവസ്ഥയിലേക്ക് പോകും. പിന്നീട്, അധികം സമയമെടുക്കാതെ മരണവും സംഭവിക്കും. മരണത്തിന്റെ ബുദ്ധിമുട്ടുകൾ പരമാവധി ഇല്ലാതെ ആയിരിക്കും ഈ മരുന്ന് പ്രവർത്തിക്കുക.
ഇങ്ങനെ ഒക്കെ ആണെങ്കിലും, അവസാന നിമിഷം വേണമെങ്കിൽ ആത്മഹത്യയിൽ നിന്ന് പിൻമാറാനും കഴിയും. മരിക്കാനുള്ള മരുന്ന് കൈമാറിയാൽ തന്നേയും, അത് ഉപയോഗിക്കണോ വേണ്ടയോ എന്നത് ആ വ്യക്തിയ്ക്ക് തീരുമാനിക്കാം. ഇത്തരത്തിൽ പിൻമാറുന്നവരും ഏറെയുണ്ടാകും.

1997 ൽ ഫിലിപ് നീഷ്‌കെ എന്ന ആളാണ് എക്‌സിറ്റ് ഇന്റർനാഷണൽ സ്ഥാപിക്കുന്നത്. സ്വയം തിരഞ്ഞെടുക്കുന്ന ദയാവധത്തിനും അസിസ്റ്റഡ് സൂയിസൈഡിനും സഹായമൊരുക്കുന്നതിന് വേണ്ടി ലോകത്ത് തന്നെ ആദ്യമായി സ്ഥാപിതമായ ഒരു അന്താരാഷ്ട്ര സംഘടനയാണിത്. തുടക്കത്തിൽ വൊളണ്ടറി യൂഥനേഷ്യ റിസർച്ച് ഫൗണ്ടേഷൻ എന്നായിരുന്നു പേര്. 2011 ലെ കണക്കുകൾ പ്രകാരം 3,500 പേരാണ് ഇതിൽ രജിസ്റ്റർ ചെയ്തിരുന്നത്. അവരുടെ ശരാശരി പ്രായം 75 വയസ്സായിരുന്നു.

1998 മെയ് 17 ന് ആണ് ഡിഗ്നിറ്റാസ് സ്ഥാപിതമാകുന്നത്. സ്വിസ് അഭിഭാഷകനായ ലുഡ്വിഗ് മിനെലിയുടെ നേതൃത്വത്തിൽ ആയിരുന്നു ഇത്. 2020 വരെ 3,248 പേരാണ് സ്വയം ജീവിതം അവസാനിപ്പിക്കാൻ ഡിഗ്നിറ്റാസിന്റെ സേവനം സ്വീകരിച്ചിട്ടുള്ളത് എന്നാണ് കണക്കുകൾ. സ്വിറ്റ്‌സർലാൻഡ് കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനങ്ങൾ. എന്നാൽ ലോകമെമ്പാടും 'മരിക്കാനുള്ള അവകാശത്തിനുള്ള' നിയമ നിർമാണത്തിനുള്ള പോരാട്ടങ്ങൾക്ക് ഇവർ പിന്തുണ നൽകിപ്പോരുന്നുണ്ട്.
Recommended Video

വൈകാരിക തള്ളിച്ചകളിലോ, താത്കാലികമായ പ്രതിസന്ധികളിലോ പെട്ട്, ആത്മഹത്യ എന്ന കുറുക്കുവഴി തേടുന്നവരെ ഉദ്ദേശിച്ചുള്ളതല്ല മേൽപറഞ്ഞവയൊന്നും എന്ന് ഒന്ന് കൂടി വ്യക്തമാക്കട്ടേ. അത്തരം ഘട്ടങ്ങളിൽ ആത്മഹത്യ ഒരു പരിഹാരമേ അല്ല. അങ്ങനെയുള്ള സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നവർ അതിനെ മറികടക്കാൻ മാനസികാരോഗ്യ വിദഗ്ധരുടെ സേവനം തേടുകയാണ് വേണ്ടത്. ഇതിനായി 1056 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാം.












Click it and Unblock the Notifications