വിനോദ് തോമസിന്റെ മരണം; വില്ലനായത് കാർബൺ മോണോക്‌സൈഡ്, കാറിൽ ഉറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കുക
മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം ഉണ്ടാക്കിയെടുക്കുന്നതിന് ഇടയിലാണ് നടൻ വിനോദ് തോമസിന്റെ അപ്രതീക്ഷിത മരണവാർത്ത നമ്മളെയെല്ലാം ഞെട്ടിച്ചു കൊണ്ട് പുറത്തുവന്നത്. ശനിയാഴ്‌ച വൈകീട്ടായിരുന്നു വിനോദിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം നടന്റെ പോസ്‌റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ മരണകാരണം ഏതാണ്ട് വ്യക്തമായി കഴിഞ്ഞു. കാർബൺ മോണോക്‌സൈഡ് അടങ്ങിയ വിഷപ്പുക ശ്വസിച്ചതാണ് വിനോദിനെ മരണത്തിലേക്ക് തള്ളിവിട്ടതെന്നാണ് കണ്ടെത്തൽ.

നിരന്തരം കാർബൺ മോണോക്‌സൈഡ് ശ്വസിച്ചുള്ള അപകട വാർത്തകൾ നമ്മൾ കേൾക്കാറുണ്ടെങ്കിലും അതിന്റെ തീവ്രതയെ കുറിച്ചോ, അപകട സാധ്യതയെ കുറിച്ചോ അധികമാർക്കും അറിയില്ലെന്നതാണ് വസ്‌തുത. ഹീറ്റർ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉൽപ്പന്നങ്ങളിൽ മാത്രമല്ല കാറിലും ഭീഷണി ഉയർത്തുന്ന ഈ വിഷവാതകം നിശബ്‌ദനായ കൊലയാളി എന്ന പേരിലാണ് അറിയപ്പെടുന്നത്.
കാറിലെ കാർബൺ മോണോക്‌സൈഡ് സാന്നിധ്യം
എല്ലാവർക്കും അറിയാവുന്നത് പോലെ എഞ്ചിനുള്ളിൽ ഇന്ധനം ജ്വലിച്ചാണ് വാഹനങ്ങളുടെ പ്രവർത്തനം മുന്നോട്ട് പോവുന്നത്. ഈ ജ്വലനത്തിന്റെ ഫലമായി കാർബൺ ഡയോക്സൈഡ് (CO2) ഉത്പാദിപ്പിക്കപ്പെടുന്നു. എന്നാൽ ചില ഘട്ടങ്ങളിൽ ഓക്‌സിജന്റെ അളവ് കുറയുമ്പോൾ ഇവിടെ കാർബൺ മോണോക്സൈഡ് ആയിരിക്കും ഉത്പാദിക്കപ്പെടുക. വലിയ അളവിൽ അല്ലെങ്കിൽ കൂടി ഇത് എഞ്ചിനുകളുടെ പ്രവർത്തന സമയത്ത് ഉണ്ടാവുന്നു എന്നത് യാഥാർഥ്യമാണ്.
എന്നാൽ ഈ കാർബൺ മോണോക്‌സൈഡിനെ കാറ്റലിക് കൺവെർട്ടർ ഉപയോഗിച്ച് കാർബൺ ഡയോക്സൈഡാക്കി മാറ്റിയാണ് പുറന്തുള്ളുന്നത്. ഈ കാറ്റലിക് കൺവെർട്ടർ വാഹനങ്ങളിലെ എക്‌സ്ഹോസ്‌റ്റ് പൈപ്പുകളിലാവും സ്ഥാപിക്കുക. ചില സാഹചര്യങ്ങളിൽ ഈ പൈപ്പുകൾ തുരുമ്പിക്കുകയോ പ്രവർത്തന ക്ഷമത കുറയുകയോ ചെയ്‌താൽ കാർബൺ മോണോക്സൈഡ് അതേ പടി നിലനിൽക്കും.
ഇതോടെ കാർബൺ മോണോക്‌സൈഡിന്റെ അളവ് വർധിക്കുകയും ചെയ്യും. പലപ്പോഴും ഇത് നമല്ലേ ബാധിക്കാത്തതിന്റെ കാരണം വാഹനങ്ങൾ ഓടിക്കൊണ്ടിരിക്കുകയാണെങ്കിൽ വായുപ്രവാഹം ശക്തമാവുകയും ഈ വിഷവാതകം അന്തരീക്ഷത്തിൽ ലയിച്ചു ചേരുകയും ചെയ്യുന്നതിനാലാണ്. എന്നാൽ ഇവിടെ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളുടെ അപകടസാധ്യത.
വാഹനത്തിലെ ചെറിയ ദ്വാരങ്ങളിലൂടെ ഇത് ഉള്ളിലേക്ക് പ്രവേശിക്കുകയും അടച്ചിട്ട കാറിൽ ഇരിക്കുന്ന ആളുടെ ശരീരത്തിൽ പ്രവേശിക്കുകയും ചെയ്യുന്നു. പെട്ടെന്ന് തന്നെ ബാധിക്കപ്പെടുന്നവർ അറിയാതെ വരുന്നതിനാൽ പതിയെ അവരുടെ ജീവൻ എടുക്കുന്ന രീതിയിലാകും ഇത് അവസാനിക്കുക.
അപകടസാധ്യത മുൻകൂട്ടി അറിയാം
നിറമോ മണമോ ഇല്ലാത്ത വാതകമായതിനാൽ ശരീരത്തിൽ എത്തിയതിന് ശേഷമേ പലപ്പോഴും നമ്മൾ ഇത് മനസിലാക്കുകയുള്ളൂ. ഈ ഘട്ടത്തിൽ ശരീരം നൽകുന്ന സിഗ്നലുകൾ അവഗണിക്കാതിരിക്കുക എന്നതാണ് സ്വയരക്ഷക്കുള്ള ഏക വഴി. കടുത്ത തലവേദന, ശ്വാസ തടസം, തളർച്ച, കാഴ്‌ച മങ്ങൽ, ഛർദ്ദി എന്നിവ ഉണ്ടെങ്കിൽ ഉറപ്പായും സൂക്ഷിക്കേണ്ടതാണ്.
സ്വീകരിക്കേണ്ട മുൻകരുതലുകൾ
കൂടുതൽ നേരം നിർത്തിയിട്ട വാഹനത്തിൽ എസി ഓണാക്കി അടച്ചുമൂടി കിടക്കാതിരിക്കുക, പ്രത്യേകിച്ച് ദീർഘ ദൂര യാത്രയിൽ ക്ഷീണം കാരണം മയങ്ങി പോവുകയാണെങ്കിൽ അത് കൂടുതൽ അപകടങ്ങളിലേക്ക് നയിക്കും. ഡോറുകൾ തുറന്നും, ഗ്ലാസുകൾ താഴ്ത്തിയും കാറിനുള്ളിലെ വായു സഞ്ചാരം ഉറപ്പാക്കുക. കുട്ടികളെ വാഹനത്തിനുള്ളിൽ പൂട്ടി എവിടേക്കും പോവാതിരിക്കുക.












Click it and Unblock the Notifications