ഭോപ്പാൽ സർക്കാർ ഓഫീസ് തീപിടിത്തം; 5 കോടി മുടക്കി വാങ്ങിയ ഹൈഡ്രോളിക് ഗോവണി ഉപയോഗിച്ചില്ല
ഡൽഹി: ഭോപ്പാലിൽ സര്‍ക്കാര്‍ ഓഫീസ് സമുച്ചയമായ സത്പുര ഭവനിൽ തീപ്പിടിത്തമുണ്ടായപ്പോൾ കോടികൾ മുടക്കി വാങ്ങിയ അഗ്നിശമന ഹൈഡ്രോളിക് ഗോവണി ഉപയോഗപ്പെടുത്താനായില്ല. അപകടം നടക്കുന്ന സമയത്ത് കെട്ടിടത്തിന്റെ 40 മീറ്റർ മാത്രം ദൂരത്തായിരുന്നു ഇത് ഉണ്ടായിരുന്നത്. ഉദ്യോഗസ്ഥ തലത്തിൽ അനുമതി ലഭിക്കാത്തതാണ് ഗോവണി ഉപയോഗിക്കാൻ കഴിയാതിരുന്നതെന്നാണ് അഗ്നിശമനസേന ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പറയുന്നത്.
9 മാസം മുൻപായിരുന്നു 5.5 കോടി മുടക്കി ഹൈഡ്രോളിക് ഗോവണി വാങ്ങിയത്. 18 നില വരെയുള്ള കെട്ടിടങ്ങളിൽ തീപിടിത്തമുണ്ടായാൽ തീ അണയ്ക്കാാൻ ഈ ഗോവണി ഉപയോഗപ്പെടുത്താനാകും. റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിൽ നിന്നുള്ള അനുമതി ലഭിക്കാതിരുന്നതോടെയാണ് ഗോവണി ഉപയോഗിക്കാൻ കഴിയാതിരുന്നതെന്നാണ് അഗ്നിശമനസേനയിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറയുന്നത്.

തീ നിയന്ത്രണവിധേയമാകാത്തതിനെ തുടർന്ന് സർക്കാർ കര-വ്യോമസേനയുടെ സഹായം തേടുകയായിരുന്നു. 14 മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിനൊടുവിലായിരുന്നു തീ അണച്ചത്. അതേസമയം ഹൈഡ്രോളിക് ഗോവണി കൊണ്ടുപോകാൻ കെട്ടിടത്തിന്റെ ഭാഗത്ത് സ്ഥലമുണ്ടായിരുന്നില്ലെന്നാണ് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി ഡോ നരോത്തം മിശ്രയുടെ പ്രതികരണം.
ഹൈഡ്രോളിക് ഗോവണി വാങ്ങുന്നതിന് മുമ്പ്, അഗ്നിശമനസേന സ്റ്റെപ്പ് ഗോവണികളായിരുന്നു ഉപയോഗിച്ചിരുന്നത്.ഇത് നാല് നില കെട്ടിടങ്ങൾ വരെയെ ഉപയോഗപ്പെടുത്താനാകുമായിരുന്നുള്ളൂ. അവയാണ് സത്പുര കെട്ടിടം തീപിടിച്ച സമയത്തും ഉപയോഗിച്ചിരുന്നത്. പുതിയ ഹൈഡ്രോളിക് ഗോവണി പ്രവർത്തിപ്പിക്കുന്നതിന് അഞ്ച് പേർക്ക് പരിശീലനം നൽകിയിരുന്നുവെങ്കിലും തീപിടിത്തമുണ്ടായപ്പോൾ അവരാരും ഉണ്ടായിരുന്നില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
ആദിവാസി ക്ഷേമ വകുപ്പിന്റെ റീജണൽ ഓഫീസ് പ്രവർത്തിക്കുന്ന സത്പുര ഭവന്റെ മൂന്നാംനിലയിലായിരുന്നു തിങ്കളാഴ്ച വൈകീട്ടോടെ തീപിടിത്തം ഉണ്ടായത്. പിന്നാലെ മറ്റ് നിലകളിലേക്ക് പടരുകയായിരുന്നു. ഇടയ്ക്ക് എസിയിൽ നിന്നും ഗ്യാസ് സിലിണ്ടറുകളിൽ നിന്നും ചെറുസ്‌ഫോടനങ്ങൾ ഉണ്ടായത് തീപിടുത്തം രൂക്ഷമാകാൻ കാരണമായി. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം എന്നാണ് ഭോപാൽ പോലീസ് കമ്മീഷ്ണർ ഹരിനാരായൺ ചാരി മിശ്ര പറഞ്ഞത്.












Click it and Unblock the Notifications