'വിശ്വസിക്കരുത്, അത് ഞാൻ അല്ല, ഞാൻ അങ്ങനെയൊരു മെസേജ് അയച്ചിട്ടില്ല'; മുന്നറിയിപ്പുമായി ദിൽഷ
കൊച്ചി: ഏവരേയും ഞെട്ടിച്ച് കൊണ്ടായിരുന്നു ദിൽഷ പ്രസന്നൻ ബിഗ് ബോസ് മലയാളം സീസൺ 4 ന്റെ വിജയിയായത്. ആദ്യ ആഴ്ചയിൽ തന്നെ പുറത്തായി പോകുമെന്ന് ആരാധകർ വിധിയെഴുതിയ ദിൽഷ വളരെ പെടെന്നായിരുന്നു മികച്ച ഗെയിമിലൂടെ കളം നിറഞ്ഞത്. ഒടുവിൽ മലയാള ബിഗ് ബോസിന്റെ ചരിത്രം തന്നെ തിരുത്തി കുറിച്ച് ആദ്യ വനിത വിജയി എന്ന പട്ടം നേടുകയും ചെയ്തു.

ബിഗ് ബോസിന് ശേഷം ഏഷ്യാനെറ്റിലെ ഡാൻസിംഗ് സ്റ്റാർസ് പ്രോഗ്രാമിലും വിവിധ ഉദ്ഘാടന വേദികളിലുമെല്ലാം വളരെ ഏറെ സജീവമാണ് ദിൽഷ. നിരവധി അവസരങ്ങളാണ് താരത്തിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. ബിഗ് ബോസ് ദിൽഷയുടെ ജീവിതം മാറ്റി മറിച്ചെങ്കിലും താരത്തിന്റെ വിജയത്തെ ചൊല്ലിയുള്ള വിവാദങ്ങൾക്കൊന്നും ഇപ്പോഴും യാതൊരു കുറവുമില്ല.

അടുത്തിടെ താരം തന്റെ സ്വദേശമായ കൊയിലാണ്ടിയിൽ സ്വന്തമായി ഒരു വീട് വെച്ചിരുന്നു. ഇതിന്റെ പാലുകാച്ചൽ ചടങ്ങും ഗൃഹപ്രവേശനവുമെല്ലാം താരം വലിയ ആഘോഷമാക്കുകയും ചെയ്തു. ഈ വീഡിയോകളെല്ലാം സോഷ്യൽ മീഡിയ വഴി ദിൽഷ ആരാധകർക്കായി പങ്കിട്ടിരുന്നു. എന്നാൽ കടുത്ത അധിക്ഷേപമായിരുന്നു താരത്തിന് നേരിടേണ്ടി വന്നത്.

അർഹിക്കാത്ത വിജയത്തിലൂടെ ഉണ്ടാക്കിയെടുത്ത വീടാണ് ദിൽഷയുടേതെന്നായിരുന്നു ആക്ഷേപം. സഹമത്സരാർത്ഥിയായ റോബിനെ വഞ്ചിച്ച് സ്വന്തമാക്കിയതാണ് വീടെന്ന തരത്തിലുള്ള വളരെ മോശമായ വിമർശനങ്ങളടക്കം താരത്തിന് കേൾക്കേണ്ടി വന്നിരുന്നു. എന്നാൽ ഇത്തരം നെഗറ്റീവ് കമന്റുകളോടൊന്നും താരം ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതിനിടെ ഇപ്പോഴിതാ തന്റെ പേര് ഉപയോഗിച്ച് നടത്തുന്ന ഒരു തട്ടിപ്പിനെ കുറിച്ച് ആരാധകർക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ദിൽഷ. ഇൻസ്റ്റഗ്രാമിലൂടെയാണ് ദിൽഷ വിവരം പങ്കുവെച്ചത്. തന്റെ പേരും ഫേട്ടോയും ഉപയോഗിച്ച് ചിലർ മെസേജ് അയക്കുന്നുണ്ടെന്നും അത് താൻ അല്ലെന്നും ദിൽഷ പറയുന്നു.

എന്തോ സമ്മാനം വാഗ്ദാനം ചെയ്യുന്നതാണ് മെസേജ്. ടെലിഗ്രാമിലേക്ക് തനിക്ക് മെസേജ് അയക്കാം നിങ്ങൾ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു എന്ന തരത്തിലുള്ള സന്ദേശമാണ് ദിൽഷയുടെ പേരും ഫോട്ടോയും ഉപയോഗിച്ചുള്ള വ്യാജ ഐഡിയിൽ നിന്നും വന്നിട്ടുള്ളത്. അതിനോടൊന്നും ഒരിക്കലും പ്രതികരിക്കരുതെന്നാണ് ദിൽഷ നൽകുന്ന മുന്നറിയിപ്പ്.

അടുത്തിടെ ദിൽഷ സോഷ്യൽ മീഡിയയിൽ പങ്കിട്ട ട്രേഡിംഗുമായ ബന്ധപ്പെട്ട പ്രമോഷൻ വീഡിയോ വലിയ വിവാദമായിരുന്നു. എന്നാൽ പരസ്യം തട്ടിപ്പാണെന്ന് ആരോപിച്ച് ബിഗ് ബോസ് താരം കൂടിയായ ബ്ലസ്ലി അടക്കമുള്ളവർ രംഗത്തെത്തി. ഒടുവിൽ വീഡിയോ പിൻവലിച്ച് ദിൽഷ മാപ്പ് പറയുകയായിരുന്നു.

'താത്പര്യമുണ്ടെങ്കിൽ ആ വ്യക്തിയെ ഫോളോ ചെയ്യൂ എന്നാണ് പറഞ്ഞത്. അതിലേക്ക് പൈസ ഇൻവെസ്റ്റ് ചെയ്യാൻ താൻ ആരോടും പറഞ്ഞിരുന്നില്ല. എന്നാൽ ചിലർ വിളിച്ച് അതിൽ പറയുന്ന കാര്യങ്ങൾ തെറ്റാണെന്ന് പറഞ്ഞതിനാലാണ് വീഡിയോ ഡിലീറ്റ് ചെയ്തത് എന്നായിരുന്നു ദിൽഷ ഇതിന് നൽകിയ വിശദീകരണം. എന്നാൽ വിമർശകർ ദിൽഷയെ വിടാൻ തയ്യാറായിരുന്നില്ല. ബ്ലസ്ലി അടക്കമുള്ളവർ വിവാദം ഏറ്റുപിടിച്ചതോടെ ദിൽഷയ്ക്കെതിരെ കടുത്ത സൈബർ ആക്രമണവും ഉണ്ടായിരുന്നു.












Click it and Unblock the Notifications