'റോബിൻ ആ കാണിച്ചത് അപക്വമായ കാര്യം; നേരിട്ട് തല്ലാൻ വന്നാലും ഭയപ്പെട്ട് ഓടാൻ പോകുന്നില്ല; അഖിൽ മാരാർ
ഉണ്ണി മുകുന്ദനെ പരമാവധി അസ്വസ്ഥതപ്പെടുത്തി അത്തരത്തിൽ പ്രതികരിപ്പിക്കുകയായിരുന്നുവെന്നും അഖിൽ പറഞ്ഞു.

കൊച്ചി: യുട്യൂബ് വ്ലോഗർമാർ നടത്തുന്ന സിനിമാ റിവ്യൂകൾക്ക് പിന്നിൽ അജണ്ടയുണ്ടെന്ന് ആരെങ്കിലും സംശയിച്ചാൽ തെറ്റ് പറയാൻ സാധിക്കില്ലെന്ന് സംവിധായകൻ അഖിൽ മാരാർ. വ്യക്തിഹത്യയാണ് ഇവർ നടത്തുന്നതെന്നും അഖിൽ പറഞ്ഞു. ഉണ്ണി മുകുന്ദൻ-സീക്രട്ട് ഏജന്റ് വിവാദത്തിലാണ് അഖിലിന്റെ പ്രതികരണം. ഉണ്ണി മുകുന്ദനെ പരമാവധി അസ്വസ്ഥതപ്പെടുത്തി അത്തരത്തിൽ പ്രതികരിപ്പിക്കുകയായിരുന്നുവെന്നും അഖിൽ പറഞ്ഞു. റോബിനെതിരെ നടത്തിയ വിമർശനങ്ങളെ സംബന്ധിച്ചും കൗദമുദി ടിവിക്ക് നൽകിയ അഭിമുഖത്തിൽ അഖിൽ മറുപടി നൽകി.

'ഉണ്ണി തുടക്കം മുതലെ ചോദിക്കുന്നുണ്ട് റെക്കോഡ് ചെയ്യുകയാണോയെന്ന്. അവനെ പരമാവധി അസ്വസ്ഥനാക്കി ഇതിലേക്ക് കൊണ്ട് എത്തിക്കുകയായിരുന്നു. ഉണ്ണി വളരെ ശുദ്ധനും നിഷ്കളങ്കനുമായത് കൊണ്ടല്ലേ ഇവരെ വെറുതെ വിട്ടത്. ഇല്ലെങ്കിൽ കാശ് കൊടുത്ത് അവനെയൊക്കെ അടിപ്പിച്ചാൽ പോരെ. ഇതൊക്കെയല്ലേ ഇവിടെ നടക്കുന്നത്. കേരളം അറിയാൻ പോകുന്നില്ലല്ലോ. പല സിനിമയ്ക്കെതിരേയും അവൻ ഇങ്ങനെ പറഞ്ഞിട്ടുണ്ട്. ഉണ്ണി തെറിവിളിച്ചതിനെ കുറിച്ചല്ല പറയേണ്ടത്. അവൻ നടത്തിയത് റിയാക്ഷൻ മാത്രമാണ്', അഖിൽ പറഞ്ഞു.

തനിക്ക് ശരിയെന്ന് തോന്നുന്ന വിഷയത്തിൽ എപ്പോഴും ശക്തമായ നിലപാട് സ്വീകരിച്ചിട്ടുള്ള ആളാണ് ഞാൻ. ഇനിയും പറയും. ഒരാൾക്കൊപ്പം ശരിയുണ്ടെന്ന് എനിക്ക് തോന്നിയാൽ മാത്രം മതി,ഞാൻ അവർക്കൊപ്പം നിൽക്കും. നേരത്തേ
വിജയ് ബാബു വിഷയത്തിൽ നടനെ പിന്തുണച്ച് സംസാരിച്ചയാളാണ് ഞാൻ. അത് കഴിഞ്ഞതിന് ശേഷം അദ്ദേഹത്തെ ഞാൻ കണ്ടിട്ട് കൂടിയില്ല. ആ സംഭവത്തിന് മുൻപ് പുള്ളിയുടെ ജാഡയൊന്നും എനിക്ക് ഇഷ്ടമല്ലായിരുന്നു. ഞാൻ പലരോടും ഇത് പറഞ്ഞിട്ടുണ്ട്. പക്ഷേ എന്നിട്ടും വിജയ് ബാബുവിനെ ഞാൻ പിന്തുണച്ചു.

സിനിമാ മേഖലയിൽ നിന്നുള്ള പലരും എന്നെ വിമർശിച്ചു. വിജയ് ബാബുവിനെ പിന്തുണയ്ക്കാൻ വേറെ പണിയില്ലേയെന്ന് ചോദിച്ചു. അവൻ മഹാ മോശക്കാരനാണെന്ന് പറഞ്ഞു. പക്ഷേ ഞാൻ പറഞ്ഞത് വിജയ് ബാബുവിന്റെ ഭാഗത്താണ് 100 ശതമാനം ശരിയെന്നാണ് ഞാൻ വിശ്വസിക്കുന്നത് എന്നാണ്.കേസിലെ ആ പെൺകുട്ടി എനിക്ക് മെസേജ് അയച്ചിരുന്നു. അവർക്ക് ഞാൻ മറുപടി കൊടുത്തിരുന്നു.

കേസിൽ ഹൈക്കോടതി വിധി വന്നപ്പോൾ ഞാൻ വിജയ് ബാബുവിന് മെസേജ് അയച്ചിരുന്നു. കാണണം എന്നായിരുന്നു ഞാൻ മെസേജ് ഇട്ടത്. എന്നാൽ അദ്ദേഹം മറുപടി തന്നില്ല. വീണ്ടും ഞാൻ അദ്ദേഹത്തിന് മെസേജ് ഇട്ടു. അഖിൽ എന്തെങ്കിലും ആഗ്രഹിച്ചാണ് വിജയേട്ടന് വേണ്ടി സംസാരിക്കുന്നതെന്ന് കരുതിയാൽ അത് ഏറ്റവും വലിയ മണ്ടത്തരമാണെന്നാണ് ഞാൻ പറഞ്ഞത്. വിജയ് ബാബുവിനെ ഞാൻ ഇതുവരെ നേരിട്ട് കണ്ടിട്ടില്ല. ഞാൻ അദ്ദേഹത്തിന് വേണ്ടി സംസാരിച്ചതൊന്നും താങ്ങി കൊടുക്കൽ അല്ല. ശരിയെന്ന് തോന്നി സംസാരിക്കുന്നതാണ്' അഖിൽ മാരാർ പറഞ്ഞു.

ഉണ്ണി മുകുന്ദൻ വിവാദത്തിനിടെ അഖിൽ റോബിനേയും വിമർശിച്ചിരുന്നു. ഉണ്ണി മുകുന്ദനെ ഒരു പരിപാടിയിൽ കൂവാൻ റോബിൻ ആളെ വിട്ടുവെന്നായിരുന്നു ആരോപണം. ഇതിന് പിന്നാലെ റോബിന്റെ ആരാധകർ ഒന്നടങ്കം അഖിലെനിതരെ തിരിയുകയും കടുത്ത സൈബർ അധിക്ഷേപം നടത്തുകയും ചെയ്തിരുന്നു. എന്നാൽ ഇത് കൊണ്ടൊന്നും താൻ ഭയപ്പെടില്ലെന്ന് അഖിൽ പ്രതികരിച്ചു.

'എനിക്ക് ഭയമില്ല. റോബിൻ നേരിട്ട് വന്നാലും ആളുകളെ തല്ലാൻ വിട്ടാലും ഞാൻ ഭയന്നോടില്ല', അഖിൽ പറഞ്ഞു. റോബിൻ വിവാദം കാരണം ആണ് തന്നെ ആളുകൾ അറിഞ്ഞതെന്ന വിമർശനങ്ങളൾക്ക് നമ്മൾക്ക് താത്പര്യമുള്ള ആളുകളെയാണ് നമ്മൾ ശ്രദ്ധിക്കുക എന്നായിരുന്നു അഖിലിന്റെ മറുപടി. ഡോ റോബിൻ ചാനൽ ചർച്ചയെ കുറിച്ച് പ്രതികരിച്ചത് പുലർച്ചെ 3 മണിക്കാണ്. എത്ര അപക്വമാണെന്ന് ആലോചിച്ച് നോക്കൂ.വിമർശകരോട് പറയാനുള്ളത് നിങ്ങൾ ഇനിയും ഇത് തുടർന്നോളൂവെന്നാണ്. അപ്പോഴാണല്ലോ നമ്മുക്ക് റീച്ച് ലഭിക്കുന്നത്', അഖിൽ വ്യക്തമാക്കി.












Click it and Unblock the Notifications