'പൊട്ടിക്കരഞ്ഞ സൂപ്പർ താരങ്ങൾ തിരിഞ്ഞ് നോക്കിയില്ല,കൊച്ചിൻ ഹനീഫയുടെ കുടുംബത്തെ സഹായിച്ചത് ദിലീപ്'; ശാന്തിവിള
കൊച്ചി: അപകടത്തിൽ മരണപ്പെട്ട നടനും മിമിക്രി താരവുമായ കൊല്ലം സുധിയുടെ കുടുബത്തിന് പലരും പ്രഖ്യാപിച്ച സഹായ വാഗ്ദാനങ്ങൾ കിട്ടാതിരിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്ന് സംവിധായകൻ ശാന്തിവിള ദിനേശ്. സുധിയുടെ കുടുംബത്തിന് വീട് വെച്ച് നൽകുമെന്ന് ഫ്ലേഴ്സ് ചാനലും നടൻ സുരാജ് വെഞ്ഞാറമൂടും പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംവിധായകന്റെ പ്രതികരണം.
നേരത്തേ സഹതാരങ്ങൾ മരിച്ചപ്പോൾ സൂപ്പർ താരങ്ങളടക്കം ഇത്തരത്തിൽ വലിയ വാഗ്ദാനങ്ങൾ പ്രഖ്യാപിച്ചിരുന്നുവെന്നും എന്നാൽ അതെല്ലാം വെറും വാഗ്ദാനങ്ങളായി മാതം ഒതുങ്ങിയെന്നും ശാന്തിവിള ദിനേശ് പറഞ്ഞു. 'ലൈറ്റ്സ് ക്യാമറ ആക്ഷൻ' എന്ന തന്റെ യുട്യൂബ് ചാനലിലൂടെയായിരുന്നു ദിനേശിന്റെ പ്രതികരണം. വായിക്കാം

'നിനച്ചിരിക്കാതെയാണ് സുധി പോയത്. സുധിക്ക് വീട് വെച്ച് കൊടുക്കാമെന്ന് ശ്രീകണ്ഠൻ നായർ പറഞ്ഞിട്ടുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസ ചെലവും ഫ്ലവേഴ്സ് ചാനൽ ഏറ്റെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.നടൻ സുരാജ് വെഞ്ഞാറമൂടും വീട് വെച്ച് കൊടുക്കാമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വർഷം തീരുംമുൻപ് തന്നെ പണി തീർത്തിരിക്കുമെന്നും സുരാജ് പറഞ്ഞു. ചിലപ്പോൾ സുധിയോടുള്ള ആത്മബന്ധം കൊണ്ടായിരിക്കും അത്.
സുധിയുടെ അസിസ്റ്റന്റായിരുന്നു സുരാജ്. പല സ്റ്റേജ് ഷോകൾക്കും സുരാജ് വന്ന് കാത്തിരിക്കും സുധി വരുന്നതും കാത്ത്. അവിടുന്ന് സുരാജ് എത്രവളർന്നു. സുധിക്കും പ്രശ്നങ്ങളൊന്നുമില്ലായിരുന്നു. അയാൾ മിമിക്രി രംഗത്തൊരു രാജാവ് തന്നെ ആയിരുന്നു. എന്തായാലും ഫ്ലവേഴ്സും സുരാജും ചേർന്ന് മത്സരിക്കേണ്ട. ഫ്ലവേഴ്സ് വീട് വെച്ച് കൊടുക്കുമല്ലോയെന്ന് കരുതി സുരാജും സുരാജ് വീട് കൊടുക്കുമല്ലോയെന്ന് ഫ്ലവേഴ്സും ചിന്തിച്ചാൽ പ്രശ്നമാകും.
മുൻപ് ഒരു സംഭവമുണ്ടായിരുന്നു. വയനാട്ടിലെ ഒരു ആദിവാസി ഗ്രാമം മഞ്ജു വാര്യർ ദത്തെടുത്തിരുന്നു. അവിടെ വികസന പ്രവർത്തനങ്ങൾ സർക്കാർ നടത്താനിരിക്കെയായിരുന്നു ഇത്. എന്നാൽ മഞ്ജു ദത്തെടുത്തതല്ലേയെന്ന് കരുതി മഞ്ജു പിൻവാങ്ങി. മഞ്ജു ചെയ്യുമല്ലോയെന്ന് കരുതി സർക്കാരും. ഫലത്തിൽ അവർ അവതാളത്തിലായി. ആ ഗതികേട് സുധിയുടെ കുടുംബത്തിന് വരാതിരിക്കട്ടെ.
'മുൻ കൊച്ചിൻ ഹനീഫ മരിച്ചപ്പോൾ സൂപ്പർതാരങ്ങളൊക്കെ അവിടെ വന്ന് പൊട്ടിക്കരയുകയൊക്കെ ചെയ്തു. എന്നിട്ട് എന്തെങ്കിലും തിരിഞ്ഞ് നോക്കിയോ എന്ന് ചോദിച്ചാൽ ഞാൻ പറയും ഒന്നും ചെയ്തില്ലെന്ന്.മലയാള സിനിമയിൽ നിന്നും നടൻ കൊച്ചിൻ ഹനീഫയുടെ കുടുംബത്തെ തിരിഞ്ഞ് നോക്കിയത് നടൻ ദിലീപാണ്.
ഒരിക്കൽ പട്ടണം റഷീദുമായി എനിക്ക് സുൽത്താൻ ബത്തേരി വരെ പോകണം. അതിന് വേണ്ടി റഷീദ് വർക്ക് ചെയ്തിരുന്ന ഒരു സിനിമയുടെ സെറ്റിൽ പോകണം. ആ സിനിമയുടെ നായകൻ ദിലീപാണ്. നമ്മളെ കൊണ്ടുവിടാൻ ഒരു ഇന്നോവ കാർ റെഡിയാക്കി നിർത്തിയിട്ടുണ്ട്. റഷീദ് ഈ സമയം ബാഗ് എന്തോ എടുക്കാൻ പോയപ്പോൾ ഞാൻ കാറിൽ കയറിയിരുന്നു.
വണ്ടിയുടെ ഡ്രൈവർ പറഞ്ഞത് ആ കാർ ദിലീപിന്റെ കാറാണ്, അത് സെറ്റിലോടിച്ചിട്ട് കിട്ടുന്ന ഒരു വരുമാനം പോലും ദിലീപ് സാർ എടുക്കാറില്ലെന്നും കൊച്ചിൻ ഹനീഫയുടെ വീട്ടിലാണ് അത് കൊടുക്കാറുള്ളതെന്നുമാണ്. ദിലീപ് ജയിലിൽ കിടന്നപ്പോൾ പത്ത് പൈസ കാർ ഓടിച്ചിട്ട് കിട്ടിയില്ല. ജയിലിൽ നിന്ന് വന്നപ്പോൾ നാല് ലക്ഷം രൂപയോളം കാർ നന്നാക്കാൻ വേണ്ടി വന്നു , അത് ദിലീപ് സാറാണ് തന്നതെന്നും ഡ്രൈവർ പറഞ്ഞു. പറക്കമുറ്റാത്ത രണ്ട് പെൺകുട്ടികളെയും ഒരു പാവം സ്ത്രീയെയും അനാഥമാക്കിയാണല്ലോ കൊച്ചിൻ ഹനീഫ പോയത്.ഒരു ദിലീപെങ്കിലും ഉണ്ടായിരുന്നു അവരെ സഹായിക്കാൻ.
സംവിധായകൻ ലോഹിതാദാസ് മരിച്ചപ്പോഴും കുറെ പേർ സഹായ വാഗ്ദാനങ്ങളുമായി വന്നു. പക്ഷേ ഒന്നും നടന്നില്ല. എന്തായാലും ആരംഭ ശൂരത്വം കഴിയുമ്പോൾ ആരും സുധിയുടെ കുടുംബത്തെ തഴയരുത്'.












Click it and Unblock the Notifications