മമ്മൂട്ടിയേയും തള്ളി ഫാൻസ്!!! പാർവ്വതിക്ക് വീണ്ടും 'ഒപികെവി'... ഫാൻസിനിടയിലും വിള്ളൽ
Recommended Video
പൃഥ്വിരാജും പാര്‍വ്വതിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'മൈ സ്റ്റോറി' എന്ന സിനിമയുടെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ പുറത്ത് വിട്ടത് മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെ ആയിരുന്നു. മമ്മൂട്ടി ആദ്യമായിട്ടല്ല, ഇത്തരത്തില്‍ മറ്റ് സിനിമകളുടെ ട്രെയ്‌ലറുകള്‍ ഫേസ്ബുക്ക് പേജിലൂടെ ലോഞ്ച് ചെയ്യുന്നത്.
എന്നാല്‍ ഇക്കാര്യത്തില്‍ ചില പ്രത്യേകതകള്‍ ഉണ്ട്. മമ്മൂട്ടിയുടെ കസബ എന്ന ചിത്രത്തിലെ കഥാപാത്രത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ ആരാധകര്‍ കൂട്ടംചേര്‍ന്ന് സൈബര്‍ ആക്രമണം നടത്തിയ ആളാണ് പാര്‍വ്വതി. മൈ സ്റ്റോറിയുടെ ഗാനം പുറത്ത് വന്നപ്പോള്‍ യൂ ട്യൂബില്‍ ഡിസ്ലൈക്ക് ബട്ടണ്‍ അമര്‍ത്തിയും പ്രതിഷേധിച്ചു.
പാര്‍വ്വതിക്കെതിരെ അതിരൂക്ഷമായ സൈബര്‍ ആക്രമണം ആയിരുന്നു അരങ്ങേറിയത്. മമ്മൂട്ടി ഇക്കാര്യത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയിട്ടും അക്കാര്യത്തില്‍ മാറ്റം ഒന്നും ഉണ്ടായില്ല. ഇപ്പോള്‍ മൈ സ്റ്റോറിയുടെ ട്രെയ്‌ലര്‍ മമ്മൂട്ടി തന്നെ പുറത്ത് വിട്ടിട്ടും ആരാധകരുടെ കലിപ്പ് അടങ്ങുന്നില്ല എന്നതാണ് വാസ്തവം.
ഡിസ് ലൈക്ക് തന്നെ
മമ്മൂട്ടി ട്രെയ്‌ലര്‍ ഷെയര്‍ ചെയ്തു എന്നതുകൊണ്ട് പാര്‍വ്വതിയോടുള്ള വിയോജിപ്പും ദേഷ്യവും മാറില്ലെന്നാണ് ഭൂരിപക്ഷം പേരും പറയുന്നത്. അത് മമ്മൂട്ടിയുടെ പോസ്റ്റിന് താഴെ തന്നെ അവര്‍ വ്യക്തമാക്കുന്നും ഉണ്ട്. പാര്‍വ്വതി അഭിനയിച്ച സിനിമയുടെ ട്രെയ്‌ലറിന് ഡിസ് ലൈക്കില്‍ കുറഞ്ഞ ഒന്നും നല്‍കില്ല എന്നാണ് ഇവരുടെ നിലപാട്. മമ്മൂട്ടി ഷെയര്‍ ചെയ്തതുതൊണ്ട് മമ്മൂട്ടിയുടെ പോസ്റ്റിന് ലൈക്ക് കൊടുക്കും. പക്ഷേ, പാര്‍വ്വതിക്ക് അത്തരത്തില്‍ ഒരു ഇളവും നല്‍കില്ലെന്നും ഇവര്‍ ആവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഇതിനെ എതിര്‍ക്കുന്ന ആരാധകരും കുറവല്ല.
മമ്മൂട്ടിയെ അവമതിക്കല്‍
മമ്മൂട്ടി തന്നെ സിനിമയുടെ പ്രൊമോഷന് വേണ്ടി രംഗത്ത് വന്ന സാഹചര്യത്തില്‍ പാര്‍വ്വതിക്കെതിരെ ഇനി ഡിസ് ലൈക്ക് കാമ്പയിന്‍ ആവശ്യമില്ലെന്ന് പറയുന്ന ഒരു വിഭാഗവും സജീവമായി രംഗത്തുണ്ട്. ഇനിയും അത്തരം പ്രതിഷേധങ്ങള്‍ തുടര്‍ന്നാല്‍ അത് മമ്മൂട്ടിയെ അവമതിക്കുന്നതിന് സമാനമാണ് എന്നാണ് ഇവരുടെ നിലപാട്. മമ്മൂട്ടിക്ക് ചീത്തപ്പേരുണ്ടാക്കുന്നത് ഇത്തരക്കാരാണ് എന്നാണ് ആക്ഷേപം. പക്ഷേ, ഇതിനെ ശക്തമായി എതിര്‍ക്കുന്നവരും ഉണ്ട്. മമ്മൂട്ടി അങ്ങനെ ചെയ്തതുകൊണ്ട് പാര്‍വ്വതിയെ പിന്തുണയ്‌ക്കേണ്ട കാര്യം തങ്ങള്‍ക്കില്ലെന്നാണ് അവരുടെ നിലപാട്.
തമ്മില്‍ തല്ല്
എന്തായാലും ഈ വിഷയത്തില്‍ ആരാധകര്‍ തമ്മിലുള്ള കമന്റ് യുദ്ധവും തുടങ്ങിയിട്ടുണ്ട് ഇപ്പോള്‍. 'ഇക്കയുടെ പോരാളി' എന്ന ഐഡിയില്‍ നിന്നായിരുന്നു വീണ്ടും പാര്‍വ്വതിക്കെതിരെ ഡിസ് ലൈക്ക് കാമ്പയിന്‍ തുടങ്ങാന്‍ ആഹ്വാനം വന്നത്. ആ ഐഡിക്കെതിരെ അതി ശക്തമായി ചിലര്‍ രംഗത്ത് വന്നതോടെ സംഗതി തെറിവിളികളിലേക്കും നീങ്ങിയിട്ടുണ്ട്. പാര്‍വ്വതി വിഷയത്തില്‍ ഇപ്പോള്‍ മമ്മൂട്ടി ഫാന്‍സ് തന്നെ രണ്ട് തട്ടില്‍ ആയ സ്ഥിതിയാണ്. മമ്മൂട്ടി സപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞാല്‍ പിന്നെ ആര്‍ക്കാണ് പ്രശ്‌നം എന്ന ചോദ്യം ചോദിച്ചുകൊണ്ടേയിരിക്കുകയാണ് ചിലര്‍.
ഒപികെവി
ഒഎംകെവി എന്ന എംബ്രോയ്ഡറി പാര്‍വ്വതി മുമ്പ് ട്വീറ്റ് ചെയ്തിരുന്നു. കസബ വിവാദം രൂക്ഷമായ സമയത്തായിരുന്നു അത്. അതേ തുടര്‍ന്ന് പാര്‍വ്വതിയെ അധിക്ഷേപിച്ചുകൊണ്ട് 'ഒപികെവി' എന്ന കാമ്പയിനും ഫാന്‍സ് തുടങ്ങി. 'ഓട് പാറൂ കണ്ടം വഴി' എന്നതായിരുന്നു അവര്‍ പരസ്യമായി ഇതിന് നല്‍കിയ പൂര്‍ണരൂപം. എന്നാല്‍ അശ്ലീലം കലര്‍ത്തിയായിരുന്നു അവര്‍ പല ഗ്രൂപ്പുകളിലും ഇത് പ്രചരിപ്പിച്ചിരുന്നത്. മമ്മൂട്ടി മൈ സ്റ്റോറിയുടെ ട്രെയ്‌ലര്‍ പുറത്ത് വിട്ടപ്പോഴും ഫാന്‍സ് ഒപികെവി വിളി അവസാനിപ്പിച്ചിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
മമ്മൂട്ടിയുടെ മഹാമനസ്‌കത
മമ്മൂട്ടിയെ വാനോളം പ്രകീര്‍ത്തിക്കുന്നും ഉണ്ട് ചിലര്‍. മമ്മൂട്ടിയുടെ മഹാമനസ്‌കതയാണ് ഇപ്പോള്‍ ഈ ട്രെയ്‌ലര്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിടാന്‍ കാരണം എന്നാണ് ഇവരുടെ കണ്ടെത്തല്‍. തനിക്കെതിരെ ആക്ഷേപം ഉന്നയിച്ച നടിയുടെ സിനിമയുടെ പ്രൊമോഷന്‍ ചെയ്യാന്‍ മറ്റാര് ഇങ്ങനെ രംഗത്ത് വരും എന്നും ചിലര്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ ഇതിന് പിന്നിലും കച്ചവട ലക്ഷ്യമാണ് എന്ന ആരോപണം ഉന്നയിക്കുന്നുണ്ട് ചിലര്‍. മമ്മൂട്ടിയെ സ്വാധീനിച്ചാണ് ട്രെയ്‌ലര്‍ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടത് എന്നാണ് ഇവരുടെ വാദം.
ഫെമിനിച്ചി പാര്‍വ്വതി
പാര്‍വ്വതിയെ ഫെമിനിച്ചി എന്ന് തന്നെ വിളിച്ച് രംഗത്ത് വരുന്നവരും കുറവല്ല. പൃഥ്വിരാജിനോട് തങ്ങള്‍ക്ക് ഒരു പ്രശ്‌നവും ഇല്ല. എന്നാല്‍ പാര്‍വ്വതിയോട് പ്രതികരിക്കാന്‍ ഡിസ് ലൈക്ക് അല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലെന്നാണ് ചിലരുടെ വാദം. ഏത് വിധേനയും ഈ സിനിമയെ പരാജയപ്പെടുത്തും എന്ന് വെല്ലുവിളിക്കുന്നവരും കുറവല്ല. ആരാധകരുടെ ശക്തി തെളിയിക്കാന്‍ സിനിമ പരാജയപ്പെടുത്തണം എന്ന് ആഹ്വാനം ചെയ്യുന്നവരും ഉണ്ട്. ഇക്ക ഫാന്‍സുമായുള്ള അങ്കത്തിന് ഒരുങ്ങിയിരുന്നോളാന്‍ ആണ് ആരാധകര്‍ പാര്‍വ്വതിക്ക് നല്‍കുന്ന മുന്നറിയിപ്പ്.
ജയിലില്‍ ആക്കിയില്ലേ എന്ന്...
പാര്‍വ്വതിക്കെതിരെ നടന്ന സൈബര്‍ ആക്രമണത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ അതിന്റെ പേരിലും ഉണ്ട് പ്രതിഷേധം. തങ്ങളുടെ കൂട്ടത്തിലെ രണ്ട് പേരെ ജയിലില്‍ ആക്കിയ പാര്‍വ്വതിയോട് എങ്ങനെ ക്ഷമിക്കാന്‍ പറ്റുന്നു എന്ന് ചോദിക്കുന്നവരും ഉണ്ട്. മമ്മൂട്ടി അത് മറന്നാലും തങ്ങള്‍ക്ക് അത് മറക്കാന്‍ കഴിയില്ലെന്നാണ് ചിലരുടെ വാദം. സത്യത്തില്‍ ഇതിപ്പോള്‍ മമ്മൂട്ടിക്ക് വേണ്ടി തുടങ്ങിവച്ച പ്രതിഷേധം മാത്രം ആണോ എന്ന സംശയവും ചിലര്‍ ഉന്നയിക്കാന്‍ തുടങ്ങിയിട്ടുണ്ട്. മമ്മൂട്ടിക്ക് വേണ്ടി തുടങ്ങിയെങ്കിലും മമ്മൂട്ടി പറയുന്നത് പോലും കേള്‍ക്കാന്‍ ഫാന്‍സ് ഇപ്പോള്‍ തയ്യാറല്ലാത്ത സ്ഥിതിയാണ്.
സിനിമയ്‌ക്കെതിരല്ല
തങ്ങള്‍ 'മൈ സ്റ്റോറി' എന്ന സിനിമയ്ക്ക് എതിരല്ലെന്നാണ് ഭൂരിപക്ഷം പേരും പറയുന്നത്. പൃഥ്വിരാജിനോട് സിനിമയുടെ മറ്റ് അണിയറ പ്രവര്‍ത്തകരോടോ തങ്ങള്‍ക്ക് ഒരു പ്രശ്‌നവും ഇല്ല. എന്നാല്‍ മമ്മൂട്ടിയുടെ ഒരു കഥാപാത്രത്തിന്റെ പേരില്‍ അദ്ദേഹത്തെ അധിക്ഷേപിച്ച പാര്‍വ്വതിയോട് ക്ഷമിക്കാന്‍ പറ്റില്ലത്രെ. കൈകള്‍ അറിയാതെ ഡിസ് ലൈക്ക് ബട്ടണിലേക്ക് പോകുന്നു എന്നൊക്കെയാണ് തട്ടിവിടുന്നത്. ഫേസ്ബുക്കില്‍ ഡിസ് ലൈക്ക് ഇല്ലാത്തതിനാല്‍ ആണ് യൂ ട്യൂബില്‍ കയറി ഡിസ് ലൈക്ക് അമര്‍ത്തുന്നത് എന്നും പറയുന്നുവരുണ്ട്. കഥാപാത്രങ്ങളെ കഥാപാത്രങ്ങളായി കാണാന്‍ കഴിയാത്ത ആളാണ് പാര്‍വ്വതി എന്നും ആക്ഷേപം ഉന്നയിക്കുന്നുണ്ട്.
മമ്മൂക്കയുടെ പ്രതികാരം
മൈ സ്റ്റോറിയുടെ ട്രെയ്‌ലര്‍ റിലീസ് ചെയ്തത് വഴി മമ്മൂട്ടി ചെയ്തത് ഒരു മധുര പ്രതികാരം ആണെന്ന് പോലും കണ്ടെത്തുന്നുണ്ട് ചിലര്‍. തന്നെ ഒരു കഥാപാത്രത്തിന്റെ പേരില്‍ വിമര്‍ശിച്ച നടിയോട് ഇതില്‍ കൂടുതല്‍ എങ്ങനെയാണ് മമ്മൂട്ടിയെ പോലെ ഒരാള്‍ പ്രതികരിക്കുക എന്നാണ് ചോദ്യം. എന്തായാലും പാര്‍വ്വതിയുടെ വിമര്‍ശനത്തെ മമ്മൂട്ടി അത്ര ഗൗരവത്തില്‍ ഒന്നും എടുത്തിരുന്നില്ല എന്നത് സത്യം. എന്നാല്‍ പാര്‍വ്വതിക്കെതിരെ നടന്ന സൈബര്‍ ആക്രമണങ്ങളെ അദ്ദേഹം പ്രോത്സാഹിപ്പിച്ചിരുന്നും ഇല്ല. പക്ഷേ, ആരാധകര്‍ വിട്ടുകൊടുക്കാന്‍ തയ്യാറല്ല എന്നതാണ് സത്യം.
'ഫാനരന്‍മാര്‍'
ആരാധകര്‍ വെട്ടുകിളിക്കൂട്ടങ്ങളെ പോലെ ആണ് എന്നാണല്ലോ പറയുന്നത്. പാര്‍വ്വതിയെ ഫെമിനിച്ചി എന്നും ഒപികെവി എന്നും ഒക്കെ പറയുമ്പോള്‍ തിരിച്ചുപറയാനും ഒരു വാക്ക് വേണ്ടേ... അങ്ങനെയാണ് ഫാന്‍സിനെ ഫാനരന്‍മാര്‍ എന്ന് വിളിച്ചത്. മനുഷ്യരെ പോലെ ആയിരുന്നില്ല പലപ്പോളും ആരാധക കൂട്ടങ്ങളുടെ പ്രതികരണങ്ങള്‍. അതുകൊണ്ട് തന്നെ ഈ പ്രയോഗം ഏറെ ഉപയോഗിക്കപ്പെടുകയും ചെയ്തിരുന്നു. എന്തായാലും സോഷ്യല്‍ മീഡിയയില്‍ 'യുദ്ധം' തുടരുക തന്നെയാണ്.