'പ്രലോഭിപ്പിക്കുന്ന പെണ്‍കുട്ടികളെ കടലില്‍ കെട്ടിത്താഴ്ത്തണം'... അര്‍ദ്ധനഗ്നം എന്നാൽ വൈദികനറിയുമോ!
സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഒരു വൈദികന്റെ പ്രസംഗമാണ് പ്രധാന ചര്‍ച്ചാ വിഷയം. ജീന്‍സിനും ലെഗ്ഗിന്‍സിനും എതിരെ പണ്ട് ഗാനഗന്ധര്‍വ്വര്‍ യേശുദാസ് പ്രതികരിച്ചത് ഓര്‍ക്കുന്നുണ്ടാകുമല്ലോ... അതിലും കടുപ്പമാണ് ഈ വൈദികന്റെ പ്രയോഗങ്ങള്‍.
അര്‍ദ്ധനഗ്നത കാണിക്കുന്നതാണത്രെ ജീന്‍സും ഷര്‍ട്ടും ബനിയനും ഒക്കെ. ഇതെല്ലാം ധരിച്ച് പ്രലോഭിപ്പിക്കുന്ന പെണ്‍കുട്ടികളെ കടലില്‍ കെട്ടിത്താഴ്ത്തണം എന്നാണ് വൈദികന്റെ പ്രഭാഷണം.
സഹിക്കാന്‍ കഴില്ല, വൈദികന്‍ മുന്നോട്ട് വയ്ക്കുന്ന ചി ഉദാഹരണങ്ങള്‍. എന്തായാലും വൈദികന് സോഷ്യല്‍ മീഡിയയില്‍ നല്ല പൊങ്കാല തന്നെയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്.
ചില പള്ളികളില്‍ ധ്യാനിപ്പിക്കാന്‍ ചെല്ലുമ്പോള്‍ ചില പെണ്‍കുട്ടികളെ കാണുമ്പോള്‍ അവര്‍ക്ക് കുര്‍ബാന കൊടുക്കാന്‍ തോന്നാറില്ലത്രെ വൈദികന്. അവരെ പള്ളിയില്‍ കയറ്റാന്നും തോന്നാറില്ലത്രെ.
ഒന്നുകില്‍ ജീന്‍സ്, ഇല്ലെങ്കില്‍ പാന്റ്‌സ്. ഷര്‍ട്ട് , ബനിയന്‍... ഇതിലേതെങ്കിലും ഇട്ടാണ് പെണ്‍കുട്ടികള്‍ വരുന്നത്. കൈയ്യില്‍ ഒരു ചതൂവാലയും മൊബൈല്‍ ഫോണും കാണും. ഇതാണത്രെ പള്ളിയില്‍ കയറ്റാന്‍ പോലും തോന്നാതിരിക്കാനുള്ള കാരണം.
മുടി റിബണ്‍ കൊണ്ട് കെട്ടാത്തതും വൈദികന് വലിയ പ്രശ്‌നമാണ്. മുടി പറപ്പിച്ചിട്ടുണ്ടാകും. എന്നിട്ട് ആരെയോ കാണിക്കാന്‍ വേണ്ടി ഇങ്ങനെ നില്‍പാണെന്നാണ് വൈദികന്റെ കണ്ടെത്തല്‍. ' എന്തിനാ ഈ സാധനം പള്ളിയില്‍ വന്നിരിക്കുന്നതെന്ന് എനിക്ക് അറിഞ്ഞുകൂട' എന്നും പറഞ്ഞുവയ്ക്കുന്നുണ്ട് വൈദികന്.
ആണ്‍കുട്ടികള്‍ ഇടുന്ന ജീന്‍സും ഷര്‍ട്ടും പാന്റ്‌സും ഇടാന്‍ കത്തോലിക്കാ സഭ പെണ്‍കുട്ടികള്‍ക്ക് അധികാരം നല്‍കുന്നുണ്ടോ എന്നാണ് വൈദികന്റെ അടുത്ത ചോദ്യം. കുറച്ച് കൂടി കടന്ന ബൈബിള്‍ ഉദ്ധരണിയും പറയുന്നുണ്ട്.
നിയമാവര്‍ത്തന പുസ്തകം 22-ാം അധ്യായം, അഞ്ചാമത്തെ വചനം... സ്ത്രീ പുരുഷന്റേയോ, പുരുഷന്‍ സ്ത്രീയുടേയോ വസ്ത്രം അണിയരുത്. അപ്രകാരം ചെയ്താല്‍ അവര്‍ ദൈവത്തിന് നിന്ദ്യരാണ്.
ദൈവത്തിന് നിന്ദ്യരായിത്തീര്‍ന്നിട്ട് കരംകുത്തിപ്പിടിച്ച് പള്ളിയില്‍ വന്നുകയറി അമ്മയേക്കാള്‍ വലിയ ഭക്തി കാണിച്ചാല്‍ കൃപ കിട്ടുമോ എന്നാണ് വൈദികന്റെ ചോദ്യം. അനേകം പെണ്‍കുട്ടികള്‍ ഇങ്ങനെയാണ് പള്ളിയില്‍ വരുന്നതെന്നും വൈദികന്‍ ആക്ഷേപിക്കുന്നുണ്ട്.
വൈദികന്റെ കാഴ്ചയില്‍ എല്ലാ കുറ്റവും പെണ്‍കുട്ടികളാണ്. ധ്യാനം കഴിഞ്ഞിറങ്ങുന്ന ആള്‍കുട്ടികള്‍ ചോദിക്കാറുണ്ടെന്ന് പറഞ്ഞ് വൈദികന്‍ പറഞ്ഞുവയ്ക്കുന്നത് ഇങ്ങനെയാണ്- നല്ല തീരുമാനം ഒക്കെ എടുത്ത് ധ്യാനം കഴിഞ്ഞ് വരുമ്പോള്‍ പെണ്‍കുട്ടികള്‍ അര്‍ദ്ധനഗ്നമായ വസ്ത്രം ധരിച്ച് പോകുന്നത് കാണുമ്പോള്‍ അറിയാതെ പ്രലോഭനം കയറി പാപത്തില്‍ വീണുപോകുന്നുണ്ടത്രെ.
ദുഷ്‌പ്രേരണ ഉണ്ടാക്കുന്നവരാണ് ഏറ്റവും വലിയ പ്രശ്‌നം. ഇവിടെ വൈദികന്റെ കണ്ണില്‍ ജീന്‍സും ലെഗിന്‍സും ഒക്കെ ധരിക്കുന്ന പെണ്‍കുട്ടികളാണ് അവര്‍. ഇങ്ങനെയുള്ളവരെ കഴുത്തില്‍ തിരിതല്ലി കെട്ടിയിട്ട് കടലിന്റെ ആഴങ്ങളില്‍ കൊണ്ട് തള്ളുന്നതാണ് നല്ലത് എന്നും വൈദികന്‍ പറയുന്നുണ്ട്.
സ്ത്രീകള്‍ക്കുള്ള ഏറ്റവും നല്ല വസ്ത്രം ചുരിദാര്‍ ആണെന്നാണ് വൈദികന്റെ കണ്ടെത്തല്‍. എന്നാല്‍ ചുരിദാറില്‍ സംഭവിച്ച മാറ്റങ്ങളും വൈദികനെ ചൊടിപ്പിക്കുന്നുണ്ട്.
സാത്താന്‍ കയറിയിട്ട് ഷോള്‍ എടുത്ത് ഒരു ഏറാണ്. ഷോളില്ലാതെയാണ് നടപ്പ്. രണ്ടാമത് സാത്താന്‍ കയറിട്ട് സൈഡ് വെട്ടാന്‍ തുടങ്ങി. ഇനി ഞാന്‍ പറയണ്ടല്ലോ എവിടെവരെയാണ് അതെന്ന്... വൈദികന്‍ നിര്‍ത്തുന്നില്ല.
ചുരിദാറിന്റെ ബോട്ടത്തില്‍ വന്ന മാറ്റങ്ങളും ഭയങ്കര പ്രശ്‌നമാണെന്നാണ് കണ്ടെത്തല്‍. സാത്താന്‍ കയറിയിട്ട് ബോട്ടം ഇപ്പോള്‍ ബനിയന്‍ പരുവത്തില്‍ ആയിട്ടുണ്ടെന്നാണ് വൈദികന്‍ പറയുന്നത്.
നല്ല വസ്ത്രമായ ചുരിദാറില്‍ മൂന്ന് മാറ്റങ്ങള്‍ വരുത്തി. അതുകൊണ്ട് ഒരു ഗുണം കാണിച്ച് തരാന്‍ പറ്റുമോ എന്നാണ് വൈദികന്റെ ചോദ്യം. തനിക്ക് വേണമെങ്കില്‍ പത്ത് തിന്‍മകള്‍ കാണിച്ച് തരാന്‍ പറ്റുമെന്നും വൈദികന്‍ പറയുന്നുണ്ട്.
വൈദികന്റെ പ്രസംഗം ഇത്രയും കാര്യങ്ങളില്‍ അവസാനിക്കുന്നില്ല. ഈ വീഡിയോ തന്നെ കണ്ട് നോക്കൂ..