കുറുപ്പ് ലക്ഷ്യമിട്ടത് ചാക്കോയെ അല്ല, കല്‍പകവാടിയിലെ സപ്ലെയറെ, വെളിപ്പെടുത്തലുമായി മുകേഷ്
ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പിന്റെ തരംഗമാണ് മലയാള സിനിമയില്‍ ഒന്നാകെ അലയടിക്കുന്നത്. വന്‍ കളക്ഷനാണ് ചിത്രം നേടിയത്. ഇതോടെ സുകുമാരക്കുറുപ്പ് വീണ്ടും കേരളക്കരയില്‍ ചര്‍ച്ചയായിരിക്കുകയാണ്. പലരും പല കാര്യങ്ങളും ഇതേ കുറിച്ച് പുറത്ത് വിട്ടിരുന്നു. ചാനല്‍ ചര്‍ച്ചകളിലും ഇത് പുതിയ പല കാര്യങ്ങളും പ്രമുഖര്‍ വെളിപ്പെടുത്തി.
ഇപ്പോഴിതാ നടനും എംഎല്‍എയുമായ മുകേഷ് സുകുമാരക്കുറുപ്പിന്റെ യഥാര്‍ത്ഥ ലക്ഷ്യം ചാക്കോ ആയിരുന്നില്ലെന്ന് വെളിപ്പെടുത്തുകയാണ്. കല്‍പ്പകവാടി ഹോട്ടലിലെ ജീവനക്കാരനെയായിരുന്നു കുറുപ്പ് യഥാര്‍ത്ഥത്തില്‍ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നതെന്ന് മുകേഷ് പറയുന്നു.

ഞാന്‍ പറയാന്‍ പോകുന്ന കഥയിലെ വ്യക്തി നായകനാണോ വില്ലനാണോ എന്ന് നമുക്ക് അറിയില്ല. കാലം കടന്നുപോകുമ്പോള്‍ ആ വ്യക്തിക്ക് ഹീറോയിസം വരുന്നുണ്ട്. മുപ്പത്തിയാറില്‍ അധികം വര്‍ഷങ്ങളായി പോലീസും സാധാരണക്കാരുമെല്ലാം ചര്‍ച്ച ചെയ്യുന്ന വ്യക്തിയായ സുകുമാരക്കുറുപ്പാണ് ഈ പറഞ്ഞയാള്‍. ഇപ്പോള്‍ അദ്ദേഹം സജീവ ചര്‍ച്ചയായി നില്‍ക്കുകയാണ്. ഇന്‍ഷുറന്‍സ് തുക തട്ടാന്‍ ചാക്കോയെ കൊലപ്പെടുത്തിയ വ്യക്തിയാണ്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചിത്രത്തില്‍ കല്‍പ്പകവാടി ലോഡ്ജില്‍ നടക്കുന്ന ചെറിയൊരു രംഗമുണ്ട്. അവിടെ ബാര്‍മാനുമായുട്ടുള്ള രംഗമാണ്. ബാര്‍മാന്റെ പേര് രാമചന്ദ്രന്‍ എന്നാണ്.

എന്റെ ഈ കഥയില്‍ സുകുമാരക്കുറുപ്പ് കഴിഞ്ഞാല്‍ നായകന്‍ രാമചന്ദ്രനാണ്. ഇയാളിലൂടെയാണ് നമ്മള്‍ സുകുമാരക്കുറുപ്പില്‍ എത്തുന്നത്. കല്‍പ്പകവാടി ഇന്‍ ഇപ്പോള്‍ രണ്ടെണ്ണം ഉണ്ട്. മുമ്പ് ചെറിയാന്‍ കല്‍പ്പകവാടിയും ലാല്‍ കല്‍പ്പകവാടിയും ചേര്‍ന്ന് നടത്തുന്ന ഒരു ബാര്‍ അറ്റാച്ഡ് ഹോട്ടല്‍ ആയിരുന്നു. ആ ഹോട്ടല്‍ വളരെ പ്രശസ്തമായിരുന്നു. കരിമീന്‍, കണമ്പ്, കൊഞ്ച് ഒക്കെ ആ ഹോട്ടലില്‍ വളര്‍ത്താറുണ്ട്. നമ്മള്‍ കാണിച്ച് കൊടുക്കുന്ന മീന്‍ നമുക്ക് പൊരിച്ച് തരും. അതായിരുന്നു ആ ഹോട്ടലിന്റെ പ്രശസ്തമാക്കിയത്. ലാല്‍ സലാമിന്റെ തിരക്കഥയൊക്കെ എഴുതിയത് ചെറിയാന്‍ കല്‍പകവാടിയാണ്. അദ്ദേഹത്തിന്റെ പിതാവ് വര്‍ഗീസ് വൈദ്യന്റെയും സുഹൃത്ത് ടിവി തോമസിന്റെയും കഥയാണ് ലാല്‍ സലാം.

ചെറിയാനുമായും ലാലുമായും എനിക്ക് ആത്മബന്ധമുണ്ടായിരുന്നു. കല്‍പകവാടിയില്‍ ഒരുപാട് ഫാന്‍സുള്ള സപ്ലെയറായിരുന്നു രാമചന്ദ്രന്‍. ഒരു ദിവസം കൂട്ടുകാരുമായി അവിടെയെത്തിയപ്പോള്‍ രാമചന്ദ്രനെ കാണാനില്ല. മറ്റൊരു സപ്ലെയര്‍ വന്ന് ചോദിച്ചു,രാമചന്ദ്രനെ നോക്കുവായിരിക്കും അല്ലേ? ദാ അവിടെ നില്‍പ്പുണ്ട്, കരയുവാ എന്ന് മറ്റൊരു സപ്ലയറും വന്ന് പറഞ്ഞു. എല്ലാവരും രാമചന്ദ്രനെ റാഗ് ചെയ്യുകയാണെന്ന് പറഞ്ഞു. രാമചന്ദ്രന്റെ പ്രശസ്തിയില്‍ അവര്‍ക്കെല്ലാം ദേഷ്യമുണ്ടെന്നും ഇവര്‍ പറഞ്ഞു. ഇതോടെ എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ എനിക്കും തിടുക്കമായി. വൈകാതെ രാമചന്ദ്രന്‍ കണ്ണും തുടച്ച് വന്നു. സാറേ താമസിച്ചതില്‍ സോറി ഇരിക്കൂ എന്ന് പറഞ്ഞു.

രാമചന്ദ്രന് ഫാന്‍സുണ്ടാവാം കാരണം. കരിമീന്‍ ഫ്രൈയാണ് ഇവിടെ നല്ലത് എന്നൊക്കെ പറഞ്ഞ് പെട്ടെന്ന് നമ്മുടെ സ്വന്തം ആളാവും. എന്താണ് എല്ലാവരും കളിയാക്കുന്നത് എന്ന് ഞാന്‍ ചോദിച്ചു. നിര്‍ബന്ധിച്ചാണെങ്കിലും അത് രാമചന്ദ്രന്‍ പറഞ്ഞു. മൂന്ന് നാല് പേര് കുറച്ച് ദിവസം മുമ്പ് ഇവിടെ വന്നു. അതിലുള്ള ഒരാള്‍ എന്റെ തോളില്‍ കൈയ്യിട്ട് പറഞ്ഞു, ഞങ്ങള്‍ ഒരമ്മ പെറ്റ മക്കളെ പോലെ ഉണ്ടല്ലേ, ഒരേ ഹൈറ്റ് ഒരേ വെയിറ്റ്. സാറേ കളിയാക്കാതെ, സാറൊക്കെ എന്ത് സുന്ദരനായിരിക്കുന്നു, ഞാനൊക്കെ വെറും അത്തപ്പാടി അപ്പോ ബാക്കിയുള്ളവരും പറഞ്ഞു, അത് രാമചന്ദ്രന് മനസ്സിലാകാത്തത് കൊണ്ടാണെന്ന്. നിങ്ങള്‍ ഒരുപോലെ ഉണ്ടെന്നും പറഞ്ഞു. അവര്‍ എനിക്ക് ഫോറിന്‍ സിഗരറ്റ് തന്നു. ഫോറിന്‍ മദ്യം വേണോ എന്ന് ചോദിച്ചപ്പോള്‍, ജോലി സമയത്ത് ഞാന്‍ കഴിക്കില്ലെന്ന് പറഞ്ഞു.

സാറന്മാര് എങ്ങോട്ടാണ് പോകുന്നതെന്ന് ഞാന്‍ അവരോട് ചോദിച്ചു. എന്താണ് കാര്യം എന്ന് അവര്‍ എന്നോട് ചോദിച്ചു. ആഴ്ച്ചയില്‍ ഒരു ദിവസമാണ് എനിക്ക് ഓഫ്. എനിക്ക് ഭാര്യ, കുട്ടികള്‍ കൃഷി ഒക്കെയുണ്ട്. ജോലിയെല്ലാം കഴിഞ്ഞ് പോകുമ്പോള്‍ വെളുപ്പാന്‍ കാലത്ത് ആലപ്പുഴയില്‍ നിന്നുള്ള ഫസ്റ്റ് ബസേ കിട്ടൂ, ഞാന്‍ അതില്‍ ചെല്ലുമ്പോള്‍ വെളുപ്പാന്‍ കാലമാകും. ഉച്ചവരെ കിടന്നുറങ്ങും. കുട്ടികളെ ഒക്കെന്ന് കണ്ട് വരുമ്പോഴേക്കും തിരിച്ചുവരാനുള്ള സമയമാകും. ഇന്നെങ്കിലും നേരത്തെ പോകാന്‍ വേണ്ടിയാണ് ചോദിച്ചത്. ചേപ്പാട് ആണ് വീടെന്നും അവരോട് പറഞ്ഞു. കരുനാഗപ്പള്ളി വരെ പോകണമെന്നും, ചേപ്പാട് ഇറക്കിയേക്കാമെന്നും പറഞ്ഞു. ദൈവമാണ് സാറേ, നിങ്ങളെ ഇവിടെയെത്തിച്ചതെന്ന് രാമചന്ദ്രന്‍ പറഞ്ഞു. അവര്‍ ഹോട്ടലിന്റെ മുന്നില്‍ നില്‍ക്കാം. രാമചന്ദ്രന്‍ പെട്ടിയെടുത്ത് അങ്ങോട്ട് വാ എന്നും പറഞ്ഞു.

ഈ കാറില്‍ കയറി രാമചന്ദ്രന്‍ പോകാന്‍ നില്‍ക്കുമ്പോഴാണ് മറ്റൊരു കാര്‍ വന്ന് നില്‍ക്കുന്നത്. അതില്‍ കൊല്ലംകാരായ രാമചന്ദ്രന്റെ ക്ലയന്റ്‌സ് വന്ന് നില്‍ക്കുന്നു. അവരുടെ വിളിയില്‍ രാമചന്ദ്രന്‍ ഞെട്ടി. അവരോട് രാമചന്ദ്രന്‍ മറ്റൊരു ബെസ്റ്റ് സപ്ലയറെ തരാമെന്നും പറഞ്ഞു. അവര്‍ മറ്റന്നാള്‍ വരാമെന്ന് മറുപടിയും പറഞ്ഞു. രാമചന്ദ്രന്‍ ഇല്ലാതെ കഴിക്കാറില്ലല്ലോ എന്ന് അവര്‍ പറഞ്ഞു. പോകാന്‍ തീരുമാനിച്ച് ഇരിക്കുമ്പോഴാണ് ചെറിയാന്‍ കല്‍പ്പകവാടി ക്ലയന്റ്‌സ് ഭക്ഷണം കഴിക്കാന്‍ വരുമ്പോള്‍ അങ്ങനെ പോകുന്നത് തെറ്റല്ലേ, എല്ലാവരെയും വിട്ടിട്ട് രാത്രി പോകണം എന്നാണല്ലോ നമ്മുടെ കണ്ടീഷന്‍ എന്ന് ചെറിയാന്‍ പറഞ്ഞു. ഇതോടെ കാറില്‍ കാത്തിരുന്നവരോട് മടങ്ങിക്കോളാന്‍ രാമചന്ദ്രന്‍ പറഞ്ഞു. നേരത്തെ വീട്ടിലെത്താന്‍ യോഗമില്ലെന്നും ഇവര്‍ അറിയിച്ചു.

എന്നാല്‍ ഇവര്‍ക്ക് അമ്പലപ്പുഴ വരെ പോകാനുണ്ടെന്നും, പോയിട്ട് അരമണിക്കൂറിനുള്ളില്‍ തിരിച്ചുവരുമെന്നും വെയിറ്റ് ചെയ്യാമെന്നും പറഞ്ഞു. മുക്കാല്‍ മണിക്കൂര്‍ കൊണ്ട് വരാമെന്നും പറഞ്ഞു. രാമചന്ദ്രന്‍ ക്ലയന്റസിനെ ശപിച്ചും മുതലാളിയെ ശപിച്ചു അവരെ സല്‍ക്കരിച്ചു. പത്തരമണിക്ക് കല്‍പകവാടിയുടെ മുന്നില്‍ നിന്നെങ്കിലും ആരും വന്നില്ല. പന്ത്രണ്ടര മണി വരെ കാത്തിരുന്നു. നാല് മണിക്ക് ബസില്‍ കയറി ചേപ്പാട് പോയി പിറ്റേദിവസം രാത്രി വന്നു. കഥ അത്രയേ ഉള്ളൂ എന്ന് രാമചന്ദ്രന്‍ പറഞ്ഞു. ഇതൊക്കെ കഴിഞ്ഞ് രാമചന്ദ്രനെ ഞാന്‍ വീണ്ടും കണ്ടു.അന്നയാളുടെ കണ്ണ് ചുവന്ന് വിങ്ങി, അന്ന് തന്റെ തോളില്‍ കൈയ്യിട്ട് ഒരമ്മ പെറ്റ മക്കളെ പോലെ ഇരിക്കുന്നില്ലേ എന്ന് ചോദിച്ചത് സുകുമാരക്കുറുപ്പ് ആയിരുന്നു സാറേ, അവര് എന്നെയാണ് ആദ്യം കൊല്ലാനായി തിരഞ്ഞെടുത്തത്. ഇതും പറഞ്ഞ് വിങ്ങിപ്പൊട്ടുകയാണ് രാമചന്ദ്രന്‍.

ഈ പ്ലാനും കാര്യങ്ങളുമൊക്കെ ചെയ്തിട്ട് അവര്‍ പോയി. തിരിച്ചുവരാതിരുന്നത് ചാക്കോയെ കണ്ടത് കൊണ്ടാണ്. പാവം ചാക്കോ. അല്ലെങ്കില്‍ ചാക്കോയുടെ സ്ഥാനത്ത് ഞാനായിരുന്നേല്‍ സാറേ എന്ന് പറഞ്ഞ് രാമചന്ദ്രന്‍ പൊട്ടിക്കരയുകയാണ്. ചെറിയാന്‍ സാറും എന്റെ ദൈവമാണ്. കൊല്ലത്ത് നിന്ന് വന്ന ക്ലയന്റ്‌സ് ആണ് സാറേ എന്റെ മറ്റ് ദൈവങ്ങള്‍. അവര്‍ വന്നില്ലായിരുന്നെങ്കില്‍ ഞാനില്ലെന്ന് രാമചന്ദ്രന്‍ പറഞ്ഞു. രാമചന്ദ്രന്‍ അവിടെ നിന്നപ്പോള്‍ ഒരു തണുത്ത് കാറ്റടിച്ചില്ലേ അത് ദൈവസാന്നിധ്യമാണെന്ന് ഞാന്‍ പറഞ്ഞു. എല്ലാവരെയും സന്തോഷിപ്പിക്കുന്നത് കൊണ്ട് ദൈവം നേരിട്ട് ഇടപെട്ടതാണെന്നും ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. പക്ഷേ അപ്പോഴും നിഷ്‌കളങ്കനായ ചാക്കോ നമ്മെ വിട്ടുപോയി. രാമചന്ദ്രന്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. അന്ന് തന്നെ സുകുമാരക്കുറുപ്പിന്റെ ക്രൂരത എനിക്ക് മനസ്സിലായെന്നും മുകേഷ് പറഞ്ഞു.












Click it and Unblock the Notifications