'ബാല വീട്ടിൽ കയറി വന്ന് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി, സാധനങ്ങൾ വലിച്ചെറിഞ്ഞു';'ചെകുത്താന്റെ' വീഡിയോ
കൊച്ചി: നടൻ ബാല വീട്ടിൽ കയറി വന്ന് ഭീഷണിപ്പെടുത്തിയെന്ന ആരോപണവുമായി 'ചെകുത്താൻ' എന്ന പേരിൽ അറിയപ്പെടുന്ന യുട്യൂബർ അജു അലക്സ്. താൻ ഇല്ലാത്ത സമയത്ത് വീട്ടിലേക്ക് വന്ന് തന്റെ ഒപ്പം താമസിക്കുന്ന സുഹൃത്ത് മുഹമ്മദ് അബ്ദുൾ ഖാദറിനെ ഭീഷണിപ്പെടുത്തിയെന്നാണ് അജു അലക്സ് പറയുന്നത്. തോക്ക് ചൂണ്ടിയാണ് ഭീഷണിപ്പെടുത്തിയതെന്നും വീട്ടിലെ സാധനങ്ങൾ വലിച്ചുവാരിയിട്ടെന്നും അജു പറയുന്നു. സംഭവത്തിൽ ബാലയ്ക്കെതിരെ പോലീസിൽ പരാതി നൽകിയതായും അജു പറഞ്ഞു. വീട്ടിൽ നടന്നതിനെ കുറിച്ച് അജു പങ്കുവെച്ച വീഡിയോയിൽ പറയുന്നത് ഇങ്ങനെ
'നടൻ ബാല എന്റെ വീട്ടിൽ വന്ന് എന്റെ ഒപ്പം താമസിക്കുന്നയാളെ ഭീഷണിപ്പെടുത്തി. തോക്ക് ചൂണ്ടിയാണ് ഭീഷണിപ്പെടുത്തിയത്. അവിടെ ഇരിക്കുന്ന സാധനങ്ങളെല്ലാം വലിച്ച് വാരി എറിഞ്ഞിട്ടുണ്ട്. എന്നെ കൊല്ലുമെന്നും എന്റെ കൂടെ താമസിച്ചാൽ ഇവനേയും കൊല്ലുമെന്നൊക്കെയാണ് പുള്ളി പറഞ്ഞിരിക്കുന്നത്.

ആറാട്ടണ്ണനെ പിടിച്ച് മാപ്പ് ചെയ്യിക്കുന്നത് ട്രോളി ഞാനൊരു വീഡിയോ ഇട്ടിരുന്നു. ബാലയെ പറ്റി എന്തൊക്കെയോ പറഞ്ഞുവെന്നാണ് ആരോപണം. അത് എന്തെങ്കിലും ആവട്ടെ, പക്ഷേ തോക്കുമായി വന്ന് അവിടെ ഉള്ളവരെ ഭീഷണിപ്പെടുത്തുകയും മുറിയിലെ സാധനങ്ങൾ വലിച്ചെറിയുകയും ചെയ്യേണ്ട ആവശ്യമൊന്നുമില്ല.
ബാല ആരാണ്? ഗുണ്ടകളിച്ച് എന്തിനാണ് ഭീഷണിപ്പെടുത്തുന്നത്. ഇപ്പോൾ തൃക്കാക്കര പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കാൻ വന്നിരിക്കുകയാണ് ഞങ്ങൾ. വധഭീഷണിയുണ്ട്, ഭവന ഭേദനമുണ്ട്. ബാലയുടെ കൈയ്യിൽ ലൈസൻസുള്ള ഗൺ ആണ് ഇരിക്കുന്നതെങ്കിൽ അത് തിരിച്ചെടുക്കേണ്ടതുണ്ട്. ഇത്തരത്തിൽ മാനസിക നില തെറ്റിയവനൊക്കെ തോക്കും എടുത്ത് ഇറങ്ങിക്കഴിഞ്ഞാൽ പ്രശ്നമാകും. ഇതെന്താണെങ്കിലും പോലീസ് നടപടിയെടുക്കണം. ഇങ്ങനെയൊരു നടൻ ഇത്തരത്തിൽ തോക്കുമെടുത്ത് ഇറങ്ങാൻ എന്ത് ധൈര്യമാണ് ഇവന്. ഇവനാരാ ഈ ബാല? ആറാട്ടണ്ണനേയും കൂട്ടിക്കൊണ്ടാണ് ഇയാൾ വന്നത്. അയാളുടെ നമ്പറിൽ നിന്നാണ് വിളിച്ച് കൊണ്ടിരിക്കുന്നത്.
ആറാട്ടണ്ണനെ ഇപ്പോഴും അവർ പിടിച്ച് വെച്ചേക്കുകയാണ്. എനിക്ക് തോന്നുന്നത് വല്ല തോക്ക് കാണിച്ച് പേടിപ്പിച്ചാണോ ആറാട്ടണ്ണനെ കൊണ്ട് മാപ്പ് പറയിച്ചതെന്ന് അറിയില്ല. എന്തായാലും ആറാട്ടണ്ണൻ അവിടെ ഉണ്ട്. ആറാട്ടണ്ണൻ പറയുന്നത് വീഡിയോ ഡിലീറ്റ് ചെയ്യണമെന്നാണ്. അതിന്റെ ഫോൺ റെക്കോഡൊക്കെ എന്റെ കൈയ്യിൽ ഉണ്ട്. വീട്ടിൽ കയറി വന്ന് വീഡിയോ ഡിലീറ്റ് ചെയ്യണമെന്ന് പറഞ്ഞ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുക, എന്റെ കൂടെ താമസിക്കുന്നയാളെ ഭീഷണിപ്പെടുത്തുക, ബാലയെ അങ്ങനെ വെറുതെ വിടാൻ പറ്റത്തില്ല',അജു അലക്സ് പറഞ്ഞു.
സംഭവിച്ചതിനെ കുറിച്ച് യുട്യൂബർക്കൊപ്പം കഴിയുന്ന മുഹമ്മദ് അബ്ദുൾ ഖാദറും വീഡിയോയിൽ വിശദീകരിക്കുന്നുണ്ട്. 'ഞങ്ങളുടെ റൂമിന്റെ കുറ്റി ഇട്ടിട്ടില്ലായിരുന്നു. ഞാൻ വീഡിയോ എഡിറ്റ് ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് ബാല കയറി വന്നത്. ആരാണെന്ന് എനിക്ക് മനസിലായില്ലായിരുന്നു. ബാലയുടെ ധാരണ ഞാൻ ഇയാളുടെ അസിസ്റ്റന്റാണെന്നും തന്റെ വീഡിയോ എഡിറ്റ് ചെയ്യുന്നയാൾ ഞാനാണെന്നുമാണ്', ഒപ്പം താമസിക്കുന്നയാൾ പറഞ്ഞു. അതേസമയം സംഭവത്തിൽ ബാലയ്ക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്. ബാലയ്ക്കെതിരെ വീഡിയോ എടുത്തതിലെ വിരോധമാണ് പ്രവർത്തിക്ക് കാരണമെന്നാണ് എഫ്ഐആറിൽ പറയുന്നത്.
അതിനിടെ കേസെടുത്തതിന് പിന്നാലെ വിശദീകരണ വീഡിയോ പങ്കിട്ട് ബാലയും രംഗത്തെത്തിയിട്ടുണ്ട്. അയാൾ പോലീസിൽ പോകും എന്ന് അറിയുന്നത് കൊണ്ട് തന്നെ സംഭവിച്ചതിന്റെ വീഡിയോ താൻ എടുത്തുവെച്ചിട്ടുണ്ടെന്ന് ബാല പറഞ്ഞു. മനുഷ്യൻമാർ ഇവിടെ ഉണ്ടെങ്കിൽ നിന്റെ സ്വഭാവം എന്താണെന്ന് അവർ മനസിലാക്കുംയ ദയവ് ചെയ്ത് കുട്ടികളെ ഓർത്തെങ്കിലും നിങ്ങളുടെ നാവ് കുറച്ച് അടക്കൂവെന്നും ഇതൊരിക്കലും ഒരു മുന്നറിയിപ്പായി കാണേണ്ടെന്നും ബാല വീഡിയോയിൽ പറയുന്നുണ്ട്. അജു വർഗീസിന്റെ വീട്ടിൽ പോയ വീഡിയോയും താരം പങ്കിവെച്ചിട്ടുണ്ട്.












Click it and Unblock the Notifications