അഖില്‍ മാരാറിന് എണ്ണിയെണ്ണി മറുപടി: കള്ളം പ്രചരിപ്പിക്കാതിരിക്കാനുള്ള മാന്യതയെങ്കിലും കാണിക്കണം
പണി സിനിമയെ സോഷ്യല്‍ മീഡിയയിലൂടെ വിമർശിച്ച ഗവേഷക വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തിയ നടനും സംവിധായകനുമായ ജോജു ജോർജിന് നടപടി വലിയ വിമർശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. മാധ്യമപ്രവർത്തകന്‍ കൂടിയായ ആദർശ് എച്ച് എസിനെതിരെയായിരുന്നു ജോജു ജോർജിന്റെ ഭീഷണി. ജോജുവിനെതിരെ ഒരു കോണില്‍ എതിർ അഭിപ്രായം ഉയരുമ്പോഴും അദ്ദേഹത്തെ പിന്തുണച്ചും ആദർശിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചുമായിരുന്നു സംവിധായകനായ അഖില്‍ മാരാർ രംഗത്ത് വന്നത്.
ആദര്‍ശിന്‍റേത് നിഷ്കളങ്കമായ അഭിപ്രായ പ്രകടനം അല്ലെന്നും ജോജുവിന് ഒരു പണി കൊടുക്കണം എന്ന ഉദ്ദേശിത്തില്‍ തന്നെ ചെയ്തതാണെന്നായിരുന്നു അഖില്‍ കുമാറിന്റെ വാദം. അതോടൊപ്പം തന്നെ ആദർശ് കോണ്‍ഗ്രസുകാരനാണെന്നും ലാലേട്ടനേയും സൈന്യത്തെയും അവഹേളിച്ച ചെകുത്താനെ ന്യായീകരിച്ചു പോസ്റ്റിടുകയും ചെയ്തിട്ടുണ്ടെന്നും അഖില്‍ മാരാർ ആരോപിച്ചിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ എണ്ണിയെണ്ണി മറുപടിയുമായി ആദർശ് രംഗത്ത് വന്നിരിക്കുകയാണ്.

തീയ്യറ്ററിൽ പണം നൽകി കണ്ട ഒരു സിനിമയുടെ റിവ്യൂ എഴുതി പോയി എന്നതിന്റെ പേരിൽ ആദ്യം ഭീഷണിയും ശേഷം അതിനോട് പ്രതികരിച്ചതിന്റെ പേരിൽ എനിക്കെതിരെ വലിയ കോൺസ്പിറസി തിയറികളുമാണ് ജോജുവും അഖിൽ മാരാർ ഉൾപ്പെടുന്ന അദ്ദേഹത്തിന്റെ സുഹൃത്തുക്കളും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നതെന്നാണ് ആദർശ് വ്യക്തമാക്കുന്നത്. അതിന് ശേഷമാണ് അദ്ദേഹം ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പ്രധാന ഭാഗങ്ങള്‍ ഇങ്ങനെ..
ആരോപണം 1 : ആദർശ് കേവലമൊരു സാധാരണക്കാരൻ അല്ലെന്നും മുൻ മാധ്യമ പ്രവർത്തകനും, കോൺഗ്രസ് ആശയത്തിൽ വിശ്വസിക്കുന്ന വ്യക്തിയുമാണത്രേ. മാത്രവുമല്ല ഇയാൾക്ക് പ്രസംഗ മത്സരങ്ങളും സംവാദ മത്സരങ്ങളും ജയിച്ച പാരമ്പര്യവും ഉണ്ടത്രേ.
മറുപടി : മേല്പറഞ്ഞ വസ്തുതകളൊന്നും ഞാൻ ഒരിടത്തും മറച്ചു വച്ചിട്ടില്ല. ജോജു എന്നെ ഭീഷണിപ്പെടുത്തിയ ഫോൺ കാളിൽ പോലും മുൻപൊരു മാധ്യമ സ്ഥാപനത്തിൽ ജോലി ചെയ്തതിനെ കുറിച്ച് ഞാൻ വ്യക്തമാക്കുന്നുണ്ട്. എന്തോ വലിയ അധോലോക ബന്ധം പോലെയാണ് ഈ വസ്തുതകളെ അവർ പ്രചരിപ്പിക്കുന്നത്. എന്നാൽ ഇവയെല്ലാം വർഷങ്ങളോളമുള്ള എന്റെ കഠിനാധ്വാനത്തിന്റെ ഫലമായി ഞാൻ പിന്നിട്ട വഴികളാണ്. വെറുതെയൊന്ന് എന്റെ ഫേസ്ബുക്ക് പ്രൊഫൈൽ നോക്കുന്ന ഏതൊരാൾക്കും ഇതെല്ലാം അതിൽ തന്നെ കാണാൻ കഴിയും. ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് സിനിമ കാണാൻ പാടില്ലെന്നോ അതിനെ കുറിച്ച് അഭിപ്രായം പറയാൻ പാടില്ലെന്നോ നമ്മുടെ ഭരണഘടനയിലോ മറ്റൊരു നിയമത്തിലോ പറയുന്നില്ല.
ആരോപണം 2 : ജോജുവും കോൺഗ്രസും തമ്മിൽ 2021 ലുണ്ടായ പ്രശ്നത്തിന്റെ പ്രതികാരമാണ് സിനിമക്കെതിരെ ആദർശ് തീർക്കുന്നത്.
മറുപടി : 2021 ൽ നടന്ന സംഭവത്തിന് പ്രതികാരം എടുക്കാൻ 3 വർഷം കാത്തിരുന്നു പ്ലാൻ തയ്യാറാക്കി ജോജുവിനെ കുടുക്കാൻ ഞാൻ മണി ഹെയ്‌സ്റ്റ് സീരിസിലെ പ്രൊഫസ്സറോ ദൃശ്യത്തിലെ ജോർജ് കുട്ടിയോ ഒന്നുമല്ല. വെറും ഒരു സാധാരണക്കാരനായ വിദ്യാർത്ഥിയാണ്. മിനിമം എന്റെ നമ്പർ കണ്ടെത്തി എന്നെ ഇങ്ങോട്ട് വിളിച്ചത് ജോജു ആണെന്ന് അറിഞ്ഞു വച്ചുകൊണ്ട് ഇത്തരം കള്ളങ്ങൾ പ്രചരിപ്പിക്കാതിരിക്കാനുള്ള മാന്യത എങ്കിലും കാണിക്കണം. ഈ മൂന്ന് വർഷ കാലയളവിൽ ചുരുളി ഉൾപ്പടെ ജോജു അഭിനയിച്ച നിരവധി സിനിമകളെ കുറിച്ച് ഞാൻ പോസിറ്റീവ് അഭിപ്രായം എഴുതിയിട്ടുണ്ട്. അദ്ദേഹം എന്നെ ഭീഷണിപ്പെടുത്തിയ ഫോൺ കാളിൽ പോലും ജോസഫിലെ അദ്ദേഹത്തിന്റെ അഭിനയത്തെ പ്രശംസിച്ചാണ് സംസാരിച്ചതും.
ആരോപണം 3: ആദർശിന്റെ മാനസികനില ശരിയല്ല. ഏതെങ്കിലും സൈക്യാട്രിസ്റ്റിനെ കാണിക്കണം.
മറുപടി : റേപ്പിന്റെ രാഷ്ട്രീയം മനസിലാകാത്തവർക്ക് മാനസിക പ്രശ്നങ്ങൾ നേരിടുന്ന വ്യക്തികളുടെ അവസ്ഥയെ വച്ച് ഒരാളെ പരിഹസിക്കാതിരിക്കാനുള്ള വകതിരിവ് ഇല്ലെന്ന് അറിയാം. എങ്കിലും പറയുകയാണ്. ഒരാൾ സൈക്കോളജിക്കൽ ഇഷ്യൂ നേരിടുന്നുണ്ടെങ്കിൽ അയാളെ empathetical ആയി നോക്കി കാണാനാണ് എന്റെ വിദ്യാഭ്യാസം എന്നെ പഠിപ്പിച്ചത്. എന്റെ സൈക്കോളജിക്കൽ സർട്ടിഫിക്കറ്റ് ഒരു അഖിലിനും നൽകേണ്ട ബാധ്യതയും എനിക്കില്ല.
ഇവരുടെ കോൺസ്പിറസികളിൽ ഇനി അവശേഷിക്കുന്നത് എനിക്ക് ഖുറേഷി എബ്രഹാം ഗാങ്ങുമായി ബന്ധമുണ്ടെന്നും, ഞാൻ ഇല്ലുമിനാറ്റി ആണെന്ന വാദവും മാത്രവുമാണ്. അതുകൂടി വന്ന് കഴിഞ്ഞാൽ സമ്പൂർണ്ണം. എനിക്കെതിരെ ഇത്തരം കഥകൾ മെനയാനുള്ള സർഗ്ഗാത്മകതയുടെയും അധ്വാനത്തിന്റെയും നാലിലൊന്ന് ആ സിനിമയിൽ കാണിച്ചിരുന്നെങ്കിൽ ഇങ്ങനെയൊരു വിവാദം തന്നെ ആവശ്യം വരില്ലായിരുന്നു.
കോൺസ്പിറസികളും നിങ്ങളുടെ പിആർ ടീമിനെ ഉപയോഗിച്ചുള്ള കമന്റ് ബോക്സിലെ തെറിവിളികളും തുടരുക. എഴുത്ത് അവസാനിപ്പിച്ചു കളയാം എന്ന വ്യാമോഹം മാത്രം അരുത്. കഴുത്ത് പോകുമെന്ന് ഭീഷണിപ്പെടുത്തിയാലും എഴുത്ത് തുടർന്നിരിക്കും.












Click it and Unblock the Notifications