Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഡയസ് ഇറെ' അഥവാ ക്രോധത്തിന്റെ ദിനം; ഭയപ്പെടാതെ കാണാമെന്ന് കരുതരുത്..! ഇത് മലയാളത്തിന്റെ ബെഞ്ച്മാർക്ക്

ഡയസ് ഇറെ എന്ന ലാറ്റിൻ വാക്കിന് അർത്ഥം ക്രോധത്തിന്റെ ദിനം എന്നാണ്. ക്രിസ്‌തുമത വിശ്വാസമനുസരിച്ച് ലോകാവസാനത്തെയും അന്ത്യവിധി ദിവസത്തെയും സൂചിപ്പിക്കാനായാണ് ഈ വാക്ക് പ്രധാനമായും ഉപയോഗിക്കുന്നത്, ഏതാണ്ട് എട്ട് നൂറ്റാണ്ടുകൾക്ക് മുൻപ് തോമസ് ഓഫ് സെലാനോ എഴുതിയ സ്‌തുതി ഗീതത്തിലെ ആദ്യ വരികളും ഇതായിരുന്നു. ഈ ഗീതത്തിൽ അന്ത്യവിധി ദിവസത്തെക്കുറിച്ചുള്ള ഭയവും, മരിച്ചവർ ഉയിർത്തെഴുന്നേൽക്കുന്നതും, ഓരോരുത്തരും തങ്ങളുടെ കർമ്മങ്ങൾക്ക് കണക്ക് പറയേണ്ടി വരുന്നതുമായ കാര്യങ്ങളായിരുന്നു പ്രതിപാദിച്ചത്.

പ്രണവ് മോഹൻലാൽ-രാഹുൽ സദാശിവൻ ചിത്രമായ ഡയസ് ഇറെയുടെ ഇതിവൃത്തവും ഇതിനെ ചുറ്റിപ്പറ്റി തന്നെയാണെന്ന് പറയുന്നതാവും ശരി. റെഡ് റെയ്ൻ എന്ന ഭേദപ്പെട്ട ഏലിയൻ ചിത്രവും പിന്നാലെ ഭൂതകാലം, ഭ്രമയുഗം എന്നീ ഹൊറർ ക്ലാസിക്കുകളും മലയാളിക്ക് സമ്മാനിച്ച രാഹുൽ സദാശിവൻ ഇത്തവണ വന്നത് അതിലും ഡോസ് കൂടിയ ഐറ്റവുമായാണ്. അത് പോസ്‌റ്ററുകൾ, ടീസർ, ട്രെയിലർ എന്നിവയിൽ നിന്ന് തന്നെ ഏറെക്കുറെ വ്യക്തമായിരുന്നു.

diesiraereviw

സിനിമ കാണുന്ന പ്രേക്ഷകനിലേക്കും അതിലെ നായകന്റെ ഉള്ളിലും ഒരേ ചോദ്യം ഉയർത്തുന്ന രാഹുൽ സദാശിവന്റെ ആഖ്യാന രീതി കൊണ്ട് തന്നെ ഏറെക്കാലം ചർച്ചയാവാൻ സാധ്യതയുള്ള, മലയാള സിനിമയുടെ ബെഞ്ച്മാർക്ക് ആവാൻ കെൽപുള്ള ഒരു പരീക്ഷണം തന്നെയാണ് ഡയസ് ഇറെ. ടിപ്പിക്കൽ ഹൊറർ മൂഡിൽ നിന്ന് കൊണ്ട് തന്നെ ഞെട്ടിത്തരിക്കുന്ന, മരവിപ്പിക്കുന്ന സീനുകൾ കൃത്യമായ പ്ലേസ് ചെയ്‌ത ഫോർമുല ഈ സിനിമയുടെ നട്ടെല്ലാണ്.

എവിടെ? എന്ത്? എങ്ങനെ? ആര്?

പ്രണവ് മോഹൻലാൽ തന്നെയാണ് പ്രധാനകഥാപാത്രമായ രോഹനെ അവതരിപ്പിച്ചിരിക്കുന്നത്. മോഡേൺ കാലഘട്ടത്തിലെ ചെറിയ പ്ലേബോയ് ഇമേജുള്ള, ജീവിതം അത്യധികം ആഘോഷമാക്കുന്ന, ഒന്നിനെ കുറിച്ചും ബോധവാൻ അല്ലാത്ത ചെറുപ്പക്കാരൻ. നഗരത്തിലെ ഏറ്റവും വലിയ ആർക്കിടെക്ച്ചർ ഗ്രൂപ്പിന്റെ തലപ്പത്തുള്ളയാളുടെ ഒറ്റമകൻ. ആദ്യ സീനുകളിൽ തന്നെ പ്രണവിന്റെ രോഹൻ എന്ന കഥാപാത്രത്തെ കൃത്യമായി പ്രേക്ഷകരിൽ എത്തിക്കാൻ സംവിധായകന് കഴിഞ്ഞു.

രോഹന്റെ കുത്തഴിഞ്ഞ ജീവിതത്തിന് ഇടയിൽ വിരുന്നെത്തുന്ന സഹപാഠിയുടെ അപ്രതീക്ഷിത മരണവാർത്തയിൽ സിനിമ ട്രാക്കിലേക്ക് കയറുന്നു. പ്രണയനൈരാശ്യത്തിൽ ജീവനൊടുക്കിയ ആ പെൺകുട്ടി രോഹനോട് പക വീട്ടുമോ? അതോ അതിനെ മറികടക്കാൻ രോഹന്റെ മനസിന് കഴിയുമോ എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് സംവിധായകൻ ആദ്യപകുതിയിൽ ഉയർത്തുന്നത്.

അതിനെ ശക്തിപ്പെടുത്താൻ ഒന്നിലധികം ഭയപ്പെടുത്തുന്ന സീനുകളും ആദ്യപകുതിക്ക് തൊട്ട് മുൻപായി തീയറ്റർ നിശബ്‌ദമായ ഒരുകൂട്ടം ജംപ്സ്കേറിംഗ് രംഗങ്ങളും രണ്ടാം പകുതിക്ക് ആകാംഷ തോന്നിക്കുന്ന എബോവ് ആവറേജ് ഇന്റർവെൽ ബ്ലോക്കും. പിന്നീട് രോഹനും ഇടയ്ക്ക് യാത്രയിൽ ഒപ്പം ചേരുന്ന മധു പോറ്റി എന്ന ജിബിൻ ഗോപിനാഥിന്റെ കഥാപാത്രവും സിനിമയെ മുന്നോട്ട് നയിക്കുന്നു.

ആദ്യപകുതിയുടെ ഹാങ്ങോവർ തീരും മുൻപ് തന്നെ കഥയുടെ അനിവാര്യതക്ക് അനുസരിച്ചുള്ള ഒരു ഭേദപ്പെട്ട ട്വിസ്‌റ്റും മികച്ച അനുഭവം സമ്മാനിക്കുന്ന ക്ലൈമാക്‌സ് കൂടി ചേരുമ്പോൾ ഈ ചിത്രം ഓർമ്മയിൽ തങ്ങി നിൽക്കുമെന്ന് ഉറപ്പാണ്. രണ്ടാം പകുതിയിൽ സംഭവിക്കുന്ന ചിത്രത്തിന്റെ ഗതിമാറൽ തന്നെയാണ് ഇതിന്റെ പ്ലസ് പോയിന്റെന്ന് നിസംശയം പറയാം (കൂടുതൽ വെളിപ്പെടുത്തുന്നത് കടുത്ത സ്പോയിലർ ആയിരിക്കും).

സാങ്കേതിക തികവും അഭിനയ മികവും

ഡയസ് ഇറെയുടെ അണിയറപ്രവർത്തകർ തന്നെയാണ് ഒരുപരിധിവരെ ചിത്രത്തെ ഇത്രയും മികച്ചൊരു മാറ്റുന്നത് എന്നതിൽ തർക്കമില്ല. മികച്ച ഫ്രയിമുകൾ കൊണ്ട് തുടക്കം മുതൽ ഷെഹനാദ് ജലാലും, കാതടിപ്പിക്കുന്ന അനാവശ്യ ശബ്‌ദങ്ങൾ ഇല്ലാതെ തന്നെ ഭയത്തെ വരച്ചുകാട്ടിയ സംഗീതം നൽകിയ ക്രിസ്‌റ്റോ സേവ്യറും ശബ്‌ദലേഖനം ചെയ്‌ത ജയദേവൻ ചക്കാടത്തും ആത്മാർത്ഥമായി കൈയ്യടി അർഹിക്കുന്നു. രാഹുൽ സദാശിവൻ ഹൊറർ മൂവി അംബാസിഡർ എന്ന നിലയിൽ ഇനിയുള്ള കാലം സിനിമാപ്രേമികളുടെ മനസിൽ ഇടംപിടിക്കുക തന്നെ ചെയ്യുമെന്ന് ചിത്രം അടിവരയിടുന്നു.

പ്രണവ് മോഹൻലാൽ പ്രധാന കഥാപാത്രമായ രോഹനോട് നൂറുശതമാനവും നീതിപുലർത്തി എന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തി ആവില്ല. ആന്തരികമായ വൈരുധ്യങ്ങളെ, കുറ്റബോധത്തിന്റെ യാതൊരു ലാഞ്ചനയുമില്ലാത്ത തീക്ഷ്‌ണ യൗവനത്തെ പ്രണവ് പകർന്നാടി. ജിബിൻ ഗോപിനാഥ്, ജയ കുറുപ്പ്, അരുൺ അജികുമാർ എന്നിവരുടെ പ്രകടനങ്ങളും ശരാശരിക്കും മേലെയെയായിരുന്നു. മാത്രമല്ല വിരലിൽ എണ്ണാവുന്ന കഥാപാത്രങ്ങൾ മാത്രമാണ് ചിത്രത്തിൽ ഉണ്ടായിരുന്നത് താനും.

ഡയസ് ഇറെ: തിയേറ്റർ വാച്ച് ഒഴിവാക്കാൻ പാടില്ലാത്ത സിനിമ

കഴിവതും ഏറ്റവും മികച്ച തിയേറ്റർ, സൗണ്ട് സിസ്‌റ്റം എന്നിവ തിരഞ്ഞെടുക്കുന്നത് ആയിരിക്കും നല്ലത്. കൂടാതെ ഫ്ലാറ്റ് സ്‌ക്രീനുകളിൽ കാണുന്നത് ആസ്വാദനത്തെ കൂടുതലായി ഗുണം ചെയ്യും. ഡോൾബി അറ്റ്‌മോസ് പോലെയുള്ള സാങ്കേതിക സംവിധാനങ്ങൾ ഉള്ള ഇടം തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. തിയേറ്റർ വാച്ച് ഏറ്റവുമധികം ഡിമാൻഡ് ചെയ്യുന്ന, മലയാളത്തിന്റെ ബെഞ്ച്മാർക്ക് ഹൊറർ സിനിമയായി കണക്കാക്കാവുന്ന ചിത്രമാണ് ഡയസ് ഇറെ.

റേറ്റിങ്‌: 3.5/ 5

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+