ദിലീപിന്റെ കോമഡിയെ കുറിച്ചുളള ധ്യാനിന്റെ പരിഹാസം; വിശദീകരിച്ച് ധ്യാൻ, മറുപടിയുമായി ദിലീപും
ദിലീപിന്റെ 150-ാമത്തെ ചിത്രമായ പ്രിൻസ് ആന്റ് ദി ഫാമിലിയെ കുറിച്ചുള്ള ചർച്ചകളാണ് സോഷ്യല‍് മീഡിയ നിറയെ. സിനിമ മികച്ച വിജയമാണെന്നാണ് ഒരു വിഭാഗം പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. എന്നാൽ സിനിമ പതിവ് ദിലീപ് കോമഡികളാണെന്നും പ്രേക്ഷകരെ പിടിച്ചിരുത്താൻ സാധിക്കുന്നില്ലെന്ന വിമർശനങ്ങളും ഉയരുന്നുണ്ട്. ഇപ്പോഴിതാ ഇത്തരം വിമർശനങ്ങൾക്ക് മറുപടി നൽകുകയാണ് പ്രിൻസ് ആന്റ് ഫാമിലിയുടെ അണിയറപ്രവർത്തകർ. എന്തുകൊണ്ടാണ് സിനിമ റിലീസ് ചെയ്തതിന് ശേഷം മാത്രം പ്രമോഷൻ പരിപാടികൾ നടത്തുന്നതെന്ന ചോദ്യങ്ങൾക്കും ഇവർ മറുപടി നൽകി. സൗത്ത് ഫ്രെയിംസ് എന്റർടെയിൻമെന്റിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം
പ്രമോഷനെ കുറിച്ച് ദിലീപ് പറഞ്ഞത് ഇങ്ങനെ -' ഈ സിനിമ സംസാരിക്കുന്നത് സോഷ്യൽ മീഡിയയെ കുറിച്ചാണ്. സിനിമക്ക് മുൻപ് പ്രമോഷൻ കൊടുത്തിരുന്നുവെങ്കിൽ ഈ സിനിമയുടെ നല്ല വശങ്ങളെ കുറിച്ച് സംസാരിക്കാതെ ആദ്യം തന്നെ ഈ സിനിമയെ അടിക്കാൻ തുടങ്ങും. സിനിമ ഇറങ്ങിയതിന് ശേഷം സംസാരിക്കുമ്പോൾ സിനിമയെ കുറിച്ച് പൊക്കിയടിച്ചു, തള്ളി, നുണ പറഞ്ഞു എന്നൊന്നും ആരും പറയില്ല. ഈ സിനിമ ആളുകൾക്ക് ഇഷ്ടമാകും. കാരണം നൻമയുള്ള സിനിമ കൂടിയാണിത്', നടൻ വിശദമാക്കി.

ഓരോ സിനിമയ്ക്കും അതിന്റേതായ സ്വഭാവമുണ്ട്. മാർക്കറ്റിംഗിന് പല തന്ത്രങ്ങളും ഉണ്ട്. ഈ സിനിമ ഇങ്ങനെ റിലീസ് ചെയ്യാൻ തന്നെയാണ് തങ്ങൾ ഉദ്ദേശിച്ചതെന്ന് നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനും പറഞ്ഞു. ' മൗത്ത് പബ്ലിസിറ്റിയാകണം ഈ പ്രമോഷൻ എന്ന് ഞങ്ങൾ ഉറപ്പിച്ചിരുന്നു. ഈ സിനിമ മൗത്ത് പബ്ലിസിറ്റിയിലൂടെ മാത്രമേ പൂർണവിജയമാകൂ എന്ന ബോധ്യമുണ്ട്. പ്രമോഷൻ എന്തുകൊണ്ട് ചെയ്യുന്നില്ലെന്ന് ദിലീപ് അടക്കം ചോദിച്ചിരുന്നു. എന്നാൽ സിനിമ സംസാരിക്കട്ടെ എന്ന് ചിന്തിച്ചു. ഇപ്പോൾ പ്രമോഷൻ കൊടുക്കുന്നത് സിനിമ വലിയ വിജയമാക്കാനുള്ള പ്രമോഷനാണ്.
ഷാരിസ് പല കഥകൾ എന്നോട് പറഞ്ഞിട്ടുണ്ട്. ഈ സിനിമയുടെ കണ്ടന്റ് വന്ന് സംസാരിച്ചപ്പോൾ ഡബിൾ ഒകെ അടിച്ചിരുന്നു. അതൊരു പ്രത്യേക രീതിയിൽ എടുക്കണമെന്ന് തോന്നിയിരുന്നു. അത് നന്നായി ബിന്റോ എടുത്ത് വെച്ചു. നായികയായ റാണി മനോഹരമായി ചെയ്ത് വെച്ചിട്ടുണ്ട്. ആ രീതിയിലെല്ലാം സിനിമയുടെ ഫുൾ ടീം ആണ് വളരെ ഹാപ്പിയാണ്', ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.
തിരക്കഥാകൃത്ത് ഷാരിസിന്റേയും സംവിധായകൻ ബിന്റോയുടേയും ഒരു ആത്മവിശ്വാസം ഉണ്ടായിരുന്നു. അതിനെ ലിസ്റ്റിൻ സ്റ്റീഫൻ പിന്തുണച്ചു, അതാണ് ഈ സിനിമയുടെ വിജയ ഫോർമുല എന്നായിരുന്നു നടനും സംവിധായകനുമായ ജോണി ആന്ണി പറഞ്ഞത്. 'ആദ്യത്തെ ടീസർ വിടുമ്പോൾ പോലും ഷാരിസും ബിന്റോയുമാണ് തീരുമാനിച്ചത് അത് ഇങ്ങനെ മതിയെന്ന്. ചിന്തകൾ വിജയിക്കാൻ ആത്മാർത്ഥത മാത്രം മതി. ഈ സിനിമയുടെ വിജയത്തിന്റെ പൂർണ ക്രഡിറ്റും ബിന്റോയ്ക്കും ഷാരിസിനും ലിസ്റ്റിനും കൊടുക്കുകയാണ്. അതോടൊപ്പം തന്നെ ഇന്നയാൾ അഭിനയിച്ചാൽ ആളുകൾ എത്തുമെന്ന ചിന്തയിൽ ദിലീപ് ഇതിൽ നായകനായി, എല്ലാം കൂടെ ഒത്തുവന്നപ്പോൾ സിനിമ വിജയിച്ചു', ജോണി ആന്റണി പറഞ്ഞു.
അതേസമയം സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിനിടെ ദിലീപിനേയും സിദ്ധിഖിനേയും ട്രോളി കൊണ്ട് നടത്തിയ പരാമർശത്തിൽ നടൻ ധ്യാൻ ശ്രീനിവാസനും അഭിമുഖത്തിൽ വിശദീകരണം നൽകി.
'ഇവർ നിരന്തരം എടുക്കുന്ന പ്രോസസിനെ കുറിച്ചും സിനിമ തുടങ്ങും മുൻപ് ഓരോ കാര്യങ്ങളും ചെയ്ത് പൊലിപ്പിക്കാൻ ദിലീപേട്ടനും സിദ്ധിഖിക്കയുമൊക്കെ നടത്തുന്ന എഫേർട്ടും ഞാൻ കാണുന്നുണ്ട്. വർഷങ്ങളായി ഇവർക്കിടയിൽ വർക്കാവുന്നതാണ് ഇത്. എന്നോടും ഞങ്ങളുടെ സീനിനെ കുറിച്ചുള്ള സജഷൻ ചോദിക്കുന്നുണ്ട്. ഇത്ര വർഷം കഴിഞ്ഞിട്ടും സിനിമയോടുള്ള ഇവരുടെ ഡെഡിക്കേഷനെ കുറിച്ചാണ് ഞാൻ സംസാരിക്കാൻ വന്നത്. പക്ഷെ പത്രസമ്മേളനത്തിൽ സംസാരിച്ചപ്പോൾ എന്റെ ഉള്ളിലെ വൃത്തികെട്ട മനുഷ്യനുണ്ട്, ശ്രീനിവാസന്റെ മോൻ, സർക്കാസം ഇതൊക്കെ കേറി വന്നു. പറഞ്ഞ് വന്നപ്പോൾ പഴയ കോമഡിയൊന്നും വർക്കാവൂല എന്നായിപ്പോയി. ഞാൻ അത് പറയാനല്ല ഉദ്ദേശിച്ചത്.
ആത്മാർത്ഥ കാണിക്കുമ്പോൾ സിനിമയുടെ ടോട്ടാലിറ്റിയെ കുറിച്ച് അറിയണം. കാണിച്ചിട്ട് കാര്യമുണ്ടോയെന്ന് ചിന്തിക്കണം. വിഷൻ വേണം, എന്നെ സംബന്ധിച്ച് എന്റെ ജോലി ചെയ്യുക പോകുക എന്നാണ്. ഞാനും ജോണിച്ചേട്ടനും നിരവധി സിനിമയിൽ അഭിനയിച്ചിട്ടുണ്ട് എന്നാൽ ഞങ്ങൾക്കിടയിൽ ഒരിക്കൽ പോലും ഇങ്ങനെയൊരു സാധനം ഉണ്ടായിട്ടില്ല', ധ്യാൻ പറഞ്ഞു. ഇതിന് ജോണി ആന്റണി നൽകിയ മറുപടി ഇങ്ങനെ
'ദിലീപുമായി വർക്ക് ചെയ്യുന്ന എല്ലാ സിനിമകളിലും ദിലീപ് അത് ഒരുപാട് പുഷ്പിക്കാനുള്ള ശ്രമം നടത്തും. അതിന്റെ ഗുണങ്ങളും ദോഷങ്ങളും അനുഭവിച്ച ആളാണ് ഞാൻ. ദോഷം എന്ന് പറയുന്നത് ചിലപ്പോൾ അത്തരമൊരു സീൻ അറേഞ്ച് ചെയ്യാനുള്ള ബുദ്ധിമുട്ടായിരിക്കും, അല്ലെങ്കിൽ ആ ദിവസം അങ്ങ് പോയിക്കിട്ടും. പക്ഷെ ഒരുപാട് തമാശകൾ ഉണ്ടായിട്ടുണ്ട്. ഞാൻ ഒരു പടത്തിൽ ധ്യാനിനൊപ്പം അഭിനയിച്ചപ്പോൾ ഞാൻ ചോദിച്ചിരുന്നു ഇങ്ങനെ അഭിനയിച്ചാൽ മതിയോ എന്ന്. അതിന് ധ്യാൻ ആ ഇങ്ങനെ മതിയെന്ന് പറഞ്ഞു. അപ്പോൾ എനിക്ക് മനസിലായി ധ്യാൻ എല്ലാത്തിനും ഒകെ ആണെന്ന്. പിന്നെ എനിക്ക് തോന്നി നായക നടൻ ഇവിടെ ഉണ്ടാകുമ്പോൾ സ്വാഭാവ നടൻ എന്തിനാണ് ഓവറാക്കുന്നതെന്ന തോന്നൽ വന്നാലോയെന്ന്. ഹീറോയാണ് ഇങ്ങനെയൊരു ചോദ്യം ചോദിക്കുന്നതെങ്കിൽ നമ്മൾ ഇടപെടണമല്ലോ, പക്ഷെ അതുണ്ടായില്ല', ജോണി പറഞ്ഞു.
അതേസമയം ധ്യാനിന്റെ പരാമർശത്തിന് ദിലീപും മറുപടി നൽകി 'നമ്മുക്ക് മനസിലായി ധ്യാൻ എന്താണ് ഉദ്ദേശിച്ചതെന്ന്. കാരണം ഇവൻ നമ്മൾ ചർച്ച ചെയ്യുമ്പോൾ ചോദിച്ചിരുന്നു ഇത്രയൊക്കെ ആത്മാർത്ഥ നിങ്ങൾ കാണിക്കുമല്ലേയെന്ന്. നമ്മൾ ശരിക്കും സിനിമയുടെ ടോട്ടാലിറ്റിയെ കുറിച്ച് ചിന്തിക്കണം. ധ്യാൻ സിനിമയിലാണ് അഭിനയിക്കുന്നത്. അല്ലാതെ ഇന്ന സിനിമ, നായകൻ, സഹനടൻ എന്നൊന്നും ആലോചിക്കുന്നില്ല. ധ്യാനിന്റെ നല്ല സിനിമകൾ ഇനി വരാനിരിക്കുന്നതേ ഉള്ളൂ. ധ്യാനിന് ധ്യാനിന്റേതായ വഴിവെട്ടാൻ അറിയാം', ദിലീപ് പറഞ്ഞു.
ദിലീപും സിദ്ധിഖും സെറ്റിൽ വെച്ച് തങ്ങളുടെ കോമഡികൾ അവതരിപ്പിക്കാൻ അഹോരാത്രം ചർച്ച ചെയ്തിരുന്നുവെന്നും എന്നാൽ അതൊന്നും തിരക്കഥാകൃത്തായ ഷാരിസ് മുഹമ്മദ് അംഗീകരിച്ചില്ലെന്നുമായിരുന്നു ധ്യാൻ ശ്രീനിവാസൻ പറഞ്ഞത്. സെറ്റില്‍ സിദ്ദിക്കയും ദിലീപേട്ടനും കൂടി ചര്‍ച്ചയാണ്. പഴയ കാലഘട്ടത്തിലെ ആള്‍ക്കാരാണേ, എനിക്ക് ഇവരുടെ കോമഡി മനസിലാവുന്നില്ല, ഇവര്‍ രണ്ട് പേരും മാറിമാറി ചിരിക്കുന്നുമുണ്ട്. അപ്പോള്‍ ഷാരിസ് വന്നിട്ട് പറയും, ദിലീപേട്ടാ അത് വേണ്ടാട്ടോ, അപ്പോള്‍ ദീലിപേട്ടന്‍, ഇവനെന്താ ഈ കോമഡി മനസിലാവാത്തേ, കാലം മാറി, പഴയ സാധനമൊന്നും ഇപ്പോള്‍ വേണ്ട, സീരിയസായി എടിക്കല്ലേ തമാശയാ. എന്നോട് ചോദിച്ചിരുന്നു. എന്നാൽ എനിക്കൊന്നും പറയാൻ ഉണ്ടായിരുന്നില്ല', എന്നായിരുന്നു ധ്യാൻ പറഞ്ഞത്.
അതേസമയം പ്രിൻസ് ആന്റ് ഫാമിലി റിലീസ് ചെയ്തത് മുതൽ തുടർച്ചയായി എല്ലാ ദിവസവും ഒരു കോടിക്ക് മുകളിലാണ് കളക്ഷൻ നേടുന്നത . പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ഒൻപ് ദിവസം കൊണ്ട് ചിത്രം ആകെ നേടിയ കളക്ഷൻ 11.73 കോടിയാണ്.












Click it and Unblock the Notifications