പാസ്പോർട്ട് ഉണ്ടോ, കാനഡ വരെ പോകണം, ഒറ്റവാക്കില്‍ അത് സംഭവിച്ചു, അന്ന് ദിലീപേട്ടൻ തെറി വിളിച്ചു: വെങ്കിട് സുനിൽ
ദിലീപിനൊപ്പം പത്ത് വർഷമായി ജോലി ചെയ്യുന്ന അനുഭവം പങ്കുവെച്ച് താരത്തിന്റെ പേഴ്‌സണല്‍ ഡിസൈനറും സ്റ്റൈലിസ്റ്റുമായ വെങ്കിട് സുനില്‍. ആദ്യം പൂർണിമ ഇന്ദ്രജിത്തിനൊപ്പമായിരുന്നു ജോലി ചെയ്തിരുന്നത്. പിന്നീടാണ് ദിലീപിനൊപ്പം ചേർന്നത്.കുട്ടിക്കാലം മുതലേ ദിലീപിനേയും കുടുംബത്തേയും അറിയാം. എങ്ങനെയാണ് താൻ ദിലീപിന്റെ പേഴ്‌സണല്‍ ഡിസൈനറായി മാറിയതെന്ന് വെങ്കിട് സുനിൽ പറയുന്നു. മാത്രമല്ല ദിലീപിൽ നിന്ന് തെറി വാങ്ങിയ അനുഭവവും യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വെങ്കിട് സുനി തുറന്ന് പറയുന്നു.
'' തന്റെ വീടും ദിലീപേട്ടന്റെ വീടും അടുത്തടുത്താണ്. കുട്ടിക്കാലം മുതല്‍ ആ കുടുംബം തന്റെ കുടുംബം പോലെയാണ്. ചെറുപ്പത്തില്‍ എല്ലായ്‌പ്പോഴും താന്‍ ആ വീട്ടിലായിരുന്നു. പഠിത്തമെല്ലാം കഴിഞ്ഞ് താന്‍ കിറ്റക്‌സ് കമ്പനിയില്‍ ഒരു വര്‍ഷം ജോലി ചെയ്തു. ഓഫീസ് ജോലി അത്ര ഇഷ്ടപ്പെടുന്ന ആളല്ല. അത് കാരണം ജോലി അവസാനിപ്പിച്ചു.

അതിന് ശേഷം പൂര്‍ണിമ ഇന്ദ്രജിത്തിന്റെ ബുട്ടീക്കില്‍ ഡിസൈനറായി ഒരു വര്‍ഷം ജോലി ചെയ്തു. അതിന് ശേഷം ചന്ദ്രേട്ടന്‍ എവിടെയാ എന്ന ചിത്രത്തിന്റെ റിലീസ് ദിവസം താനും കുടുംബവും കമലഹാസന്റെ ഒരു സിനിമ കാണാനാണ് തിയറ്ററില്‍ പോയത്. റിലീസ് മാറ്റിയത് കാരണം ചന്ദ്രേട്ടന്‍ എവിടെയാ സിനിമ കണ്ടു. പടം കണ്ട് ഇറങ്ങിയ ശേഷം തിരിച്ച് വീട്ടിലേക്ക് വന്നു. ദിലീപിന്റെ വീടിന് തൊട്ടടുത്താണ് വണ്ടി പാര്‍ക്ക് ചെയ്യുന്നത്. അപ്പോള്‍ അവിടെ ദിലീപേട്ടന്റെ സഹോദരന്‍ അനൂപേട്ടനെ കണ്ടു.
ദിലീപേട്ടന്‍ ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍, ഉണ്ട് മുകളിലുണ്ട് എന്ന് പറഞ്ഞു. കാണാന്‍ പറ്റുമോ എന്ന് ചോദിച്ചപ്പോള്‍ അനൂപേട്ടന്‍ പോയി വിളിച്ച് കൊണ്ട് വന്നു. സുഖമാണോ എന്താണ് ചെയ്യുന്നത് എന്നൊക്കെ തന്നോട് ചോദിച്ചു. ബുട്ടീക്കില്‍ ജോലി ചെയ്യുന്നുവെന്നും ചില ഷോകള്‍ ചെയ്യുന്നുണ്ട് എന്ന് പറഞ്ഞു. സിനിമയില്‍ എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹമുണ്ട് എന്നും പറഞ്ഞു.
ഡിസൈനിംഗ് ആണോ പഠിച്ചത് എന്ന് ചോദിച്ചു. അതെ ബാംഗ്ലൂരാണ് എന്ന് പറഞ്ഞു. നമ്മളെ ഒന്ന് അടിപൊളിയാക്കി തരാമോ എന്ന് ദിലീപേട്ടന്‍ ചോദിച്ചു. താന്‍ പറഞ്ഞു, അതെന്ത് ചോദ്യമാണ്, പിന്നെന്താ എന്ന്. എന്നാല്‍ ഒരു കാര്യം ചെയ്യ്, ഒരു ടൈം നോക്കീട്ട് നീ ഇറങ്ങിക്കോ എന്ന് ദിലീപേട്ടന്‍ പറഞ്ഞു. അത്രയേ ഉളളൂ. തന്റെ പരിചയമോ സര്‍ട്ടിഫിക്കറ്റോ ഒന്നും ചോദിച്ചില്ല. തന്നെ സംബന്ധിച്ച് വലിയൊരു അവസരമാണ്. ഒറ്റവാക്കില്‍ അത് സംഭവിക്കുമെന്ന് കരുതിയില്ല.
ഒരു ഷൂട്ടിംഗ് പോലും കാണാത്ത ആളാണ് താന്‍. സിനിമയുമായി ഒരു ബന്ധവും ഇല്ല. അന്ന് ടു കണ്‍ട്രീസിന്റെ ഷൂട്ടിംഗ് നടക്കുകയാണ്. ചില ഡിസൈനുകള്‍ നോക്കാന്‍ ദിലീപേട്ടന്‍ പറഞ്ഞിരുന്നു. അന്ന് രാത്രി ഇരുന്ന് കുറച്ച് ഡിസൈനുകളുണ്ടാക്കി പിറ്റേന്ന് സെറ്റിലേക്ക് പോയി. അവിടെ ആരെയും പരിചയം ഇല്ല. ആകെ പരിചയമുളളത് ദിലീപേട്ടനെ മാത്രം. ദിലീപേട്ടനോട് മാത്രം എത്ര നേരം സംസാരിക്കും. ഷോട്ട് വരുമ്പോള്‍ അദ്ദേഹം പോകുമല്ലോ.
അന്ന് താന്‍ ആലോചിച്ചിട്ടുണ്ട്, പോസ്റ്റടിക്കുമല്ലോ എന്ന്. കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍, ദിലീപേട്ടന്‍ ടീം ആരൊക്കെയാണ്, എന്തൊക്കെയാണ് ചെയ്യുന്നത് എന്നൊക്കെ പഠിച്ചു. ഒരു ദിവസം രാത്രി ദിലീപേട്ടന്‍ തന്നെ വിളിച്ച് ചോദിച്ചു, നിനക്ക് പാസ്സ്‌പോര്‍ട്ട് ഉണ്ടോ. ഉണ്ടെന്ന് പറഞ്ഞപ്പോള്‍ പറഞ്ഞു, നമുക്കൊന്ന് കാനഡ വരെ പോകേണ്ടി വരും എന്ന്. ശരി പോകാം എന്ന് താന്‍ പറഞ്ഞു.
കാനഡയില്‍ ഷൂട്ട് ചെയ്യേണ്ട ഭാഗങ്ങളുടെ ഡിസൈനര്‍ വേറെയാണ്. ചിലപ്പോഴേ പോകേണ്ടി വരൂ, ഞാനൊന്ന് നോക്കട്ടെ, ഇല്ലെങ്കില്‍ നമുക്ക് അടുത്ത പരിപാടി നോക്കാം എന്നും ദിലീപേട്ടന്‍ പറഞ്ഞു. അത് കഴിഞ്ഞ് തന്നോട് പറഞ്ഞു, കാനഡയിലേക്കുളള കോസ്റ്റിയൂം തയ്യാറാക്കിയിട്ടുണ്ട്, അടുത്തത് കിംഗ് ലയര്‍ എന്ന പടമാണ്, അതില്‍ നോക്കാം എന്ന് പറഞ്ഞു. അത് കുറച്ച് ഫാഷന്‍ ബേസ് ചെയ്തിട്ടുളള പടമാണ്, അതില്‍ നിന്റെ പരിപാടി വേണ്ടി വരും എന്നും പറഞ്ഞു.
തന്നെ സംബന്ധിച്ച് അത് പോലുളള ഒരു സിനിമ ആണ് വേണ്ടിയിരുന്നത്. അങ്ങനെ താന്‍ ഓകെ പറഞ്ഞു. ഒരു ദിവസം തന്നോട് ദിലീപേട്ടന്‍ പറഞ്ഞു, നീ ഒന്ന് വാ എന്ന്. ഒരു പാട്ടിന്റെ പാച്ച് ഷൂട്ട് നടക്കുകയാണ്. അന്ന് ഏത് വേഷം വേണം എന്നത് പെയര്‍ ചെയ്യാന്‍ തന്നെ ഏല്‍പ്പിച്ചു. താനത് ചെയ്ത് കൊടുത്തു. അത് കഴിഞ്ഞ് കിംഗ് ലയര്‍ തുടങ്ങി. കഥ കേട്ടു. അതില്‍ എന്തൊക്കെ ചെയ്യാം എന്ന് നോക്കി.
ദിലീപേട്ടന്‍ എല്ലാവരോടും പറഞ്ഞു, ഇവന്‍ നമ്മുടെ ആളാണ്, എല്ലാവരും സപ്പോര്‍ട്ട് ചെയ്യണം, എല്ലാം കറക്ടായി പറഞ്ഞ് കൊടുക്കണം എന്നൊക്കെ പറഞ്ഞു. എല്ലാവരും തനിക്ക് കാര്യങ്ങള്‍ പറഞ്ഞ് തന്നു. താന്‍ നേരെ ബാംഗ്ലൂര് പോയി, തോന്നിയ കുറച്ച് ഔട്ട്ഫിറ്റ്‌സ് എടുത്തു. കാണിച്ച് കൊടുത്തപ്പോള്‍ എല്ലാവര്‍ക്കും ഇഷ്ടമായി. അത് കഴിഞ്ഞ് തന്നോട് പറഞ്ഞു, ഒന്ന് ദുബായിക്ക് പോകേണ്ടി വരും എന്ന്. ഷൂട്ട് അവിടെ ആയിരുന്നു. തനിക്ക് എല്ലാവരോടും വലിയ അടുപ്പം തോന്നിയ സെറ്റ് ആയിരുന്നു കിംഗ് ലയറിന്റേത്.
രാമലീലയില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ ദിലീപേട്ടനില്‍ നിന്ന് തെറിവിളി കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. അതില്‍ തോക്കെടുത്ത് വെടി വെക്കുന്ന ഒരു പ്രധാനപ്പെട്ട സീന്‍ ഉണ്ട്. ആ ഷോട്ടില്‍ ധരിച്ചിരിക്കുന്ന മുണ്ട് കറക്ടായി വരണം. എന്നാലേ ഹോള്‍ ആളുകള്‍ക്ക് കറക്ടായി മനസ്സിലാവുകയുളളൂ. അത് കറക്ടായി വരാത്തതിന് തെറി കിട്ടി. അതൊക്കെ ജോലിയുടെ ഭാഗമാണ്. അന്ന് തന്നെ ചീത്ത പറഞ്ഞു, അതൊരു പ്രശ്‌നമായി തോന്നിയില്ല. അടുത്ത പരിപാടി ശരിയാക്കണം, ഇനി ഇത് പറയിപ്പിക്കരുത് എന്ന് തോന്നി'', വെങ്കിട് സുനി പറഞ്ഞു.












Click it and Unblock the Notifications