'തിരിച്ചുവിളിക്കണമെന്ന ദിലീപേട്ടന്റെ കോൾ ,വിളിച്ചപ്പോൾ ബിസി..പിന്നീട് കേട്ടത്; ഞെട്ടലോടെ റാണി ശരൺ
നടൻ ദിലീപ് ശങ്കർ മരിച്ചതിന്റെ ഞെട്ടലിലാണ് സഹപ്രവർത്തകർ. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിൽ നടനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസ് അറിയിച്ചത്. അതേസമയം മരണത്തിൽ അസ്വാഭാവികത ഇല്ലെന്നാണ് പോലീസ് പറയുന്നത്. ഇദ്ദേഹം കഴിഞ്ഞിരുന്ന മുറിയിൽ നിന്നും കരൾ രോഗത്തിനുള്ള മരുന്ന് കണ്ടെത്തിയതായി പോലീസ് വ്യക്തമാക്കി.
അതിനിടെ ഇപ്പോഴിതാ നടനെ കുറിച്ചുള്ള കുറിപ്പ് പങ്കിട്ടെത്തിയിരിക്കുകയാണ് അവതാരകയും നടൻ ശരണിന്റെ ഭാര്യയുമായ റാണി ശരൺ. മരിക്കുന്നതിന് മുൻപുള്ള ദിവസങ്ങളിൽ നടൻ തന്നെ വിളിച്ചിരുന്നതായും എന്നാൽ ആ കോൾ തനിക്ക് എടുക്കാൻ സാധിച്ചിരുന്നില്ലെന്നും നടി ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

" മോളെ നീയെന്നെ ഉറപ്പായും തിരിച്ച് വിളിക്കണം. എനിക്ക് നിന്നോട് പ്രധാനപ്പെട്ട ചിലത് പറയാനുണ്ട് ", പറഞ്ഞോളൂ ദിലീപേട്ടാ ഞാനിപ്പോ ഫ്രീ ആയി എന്ന് പറയുമ്പോഴേക്കും അപ്പുറത്ത് കോൾ കട്ട് ആയിരുന്നു. ഉടൻ തിരിച്ചു വിളിച്ചെങ്കിലും നമ്പർ ബിസി എന്നാണ് കേട്ടത്. ഇടവേളകൾ ഇട്ട് പിന്നെയും പിന്നെയും വിളിച്ചിട്ടും അത് തന്നെ. അപ്പോ ഞാൻ വാട്സ് ആപ്പിൽ വോയ്സ് ഇട്ടു. തിരിച്ച് വിളിക്കുമ്പോ നമ്പർ ബിസി പറയുന്നു, free ആവുമ്പോ തിരിച്ച് വിളിച്ചോളൂ സംസാരിക്കാം എന്ന് പറഞ്ഞ്. വൈകീട്ട് വീണ്ടും ഒരു മിസ്സ് കാൾ (ഒരേ ഒരു റിംഗ്) വന്നു. തിരിച്ച് വിളിക്കുമ്പോ വീണ്ടും നമ്പർ ബിസി. തിരിച്ച് വിളിച്ചോളും എന്ന ഉറപ്പിൽ ഞാനുമിരുന്നു. അതാണല്ലോ പതിവ്.
അന്ന് ഇരുപത്തിയാറാം തിയ്യതി. രാവിലെ മഞ്ചേരി മലബാർ ഗോൾഡിൽ ഫംഗ്ഷനിൽ നിൽക്കുമ്പോഴാണ് ദിലീപേട്ടൻ്റെ കോൾസ് വന്നത്. ഫോൺ സൈലൻ്റ് ആക്കി കൺമണിയെ ഏൽപ്പിച്ചിരുന്നു. " അമ്മാ, ദിലീപ് അങ്കിൾ വിളിച്ചിരുന്നു എന്നവൾ പറഞ്ഞു. " കുറെ കാലത്തിനു ശേഷമുള്ള വിളിയാണ് കുറച്ചധികം പറയാനുണ്ടാവും. അത് കൊണ്ട് വീട്ടിലെത്തി വിളിക്കാം എന്നുറപ്പിച്ചു. വീട്ടിലെത്തി വിളിക്കാൻ തുടങ്ങുമ്പോഴാണ് വീണ്ടും ഇങ്ങോട്ട് കോൾ. കോൾസ് എടുക്കാൻ പറ്റാത്തതിന് ക്ഷമാപണം പോലെയാണ് ഫംഗ്ഷനിൽ ആയത് കൊണ്ടാണ് എടുക്കാൻ പറ്റാത്തത് എന്ന് പറഞ്ഞത്. അപ്പോഴും തിരക്കിൽ ആണെന്ന് കരുതിയാണെന്നു തോന്നുന്നു കട്ട് ചെയ്തത്.
ഇന്ന് അബിൻ വിളിച്ച് "അമ്മാ ഒരു കാര്യം പറയാനുണ്ട്. സമാധാനത്തോടെ കേൾക്കണം " എന്ന മുഖവുരയോടെ പറയുന്നത് വരെ ആ വിളിയ്ക്കായി ഈ കുഞ്ഞനിയത്തി കാത്തിരുന്നു ദിലീപേട്ടാ. പറയാനുള്ള ആ പ്രധാനപ്പെട്ട കാര്യം കേൾക്കാൻ. ഇന്ന് കേട്ടത്...അത് എനിക്ക് കേൾക്കേണ്ട ഒന്ന് ആയിരുന്നില്ല. അത് കൊണ്ട് തന്നെ ഇപ്പോഴും വിശ്വസിക്കാൻ മടിക്കുന്നുണ്ട്. " മോളെ " എന്ന വിളിയോടെ വല്ലപ്പോഴും വരുന്ന ആ കോളുകൾ ഇനി പ്രതീക്ഷിക്കണ്ട എന്ന് പറഞ്ഞു പഠിക്കുന്നുണ്ട് ഞാൻ. " നീ എൻ്റെ കുഞ്ഞു പെങ്ങളാണ് എന്ന് ആവർത്തിക്കുന്നത് കേൾക്കാൻ, എന്നും മോൾക്ക് ഒപ്പമുണ്ട് " എന്ന ഉറപ്പിൽ വീണ്ടും ബലപ്പെടാൻ എന്നിട്ടും മനസ്സ് കൊതിക്കുന്നുണ്ട്. ചേച്ചി, കുട്ടികൾ, സിനിമാ സ്വപ്നങ്ങൾ ഒക്കെ ഇവിടെയല്ലേ ദിലീപേട്ടാ?! പിന്നെ ദിലീപേട്ടന് പ്രിയപ്പെട്ട ഞങ്ങൾ ചിലരും...?!', റാണി ശരൺ കുറിച്ചു.












Click it and Unblock the Notifications