ദിലീപിനെ അവർ നശിപ്പിച്ചത് അതുകൊണ്ടോ? എന്തിനാണ് ഈ ശത്രുതയെന്ന് പോലും അറിയില്ല: നന്ദു പൊതുവാള്‍
സിനിമ മേഖലയിലെ തന്റെ രക്ഷകന്‍ ദിലീപ് ആണെന്ന് നന്ദു പൊതുവാള്‍. മുംബൈയിലെ ജോലി വിട്ടാണ് ഞാന്‍ കലാപ്രവർത്തനങ്ങളിലേക്ക് ഇറങ്ങുന്നത്. കുറേ പരിപാടികള്‍ ചെയ്തു. ഒരു ഘട്ടത്തില്‍ പരിപാടികള്‍ കുറഞ്ഞ് വന്നപ്പോള്‍ കൂടെയുണ്ടായിരുന്ന പലരും പലവഴിക്കും പോയി. അതോടെ അവിടെ നിന്നിട്ട് കാര്യമില്ലെന്ന സാഹചര്യമായി. ആ സമയത്താണ് അബി വിളിച്ച് നാട്ടിലേക്ക് വരണമെന്നും ഇവിടുത്തെ ട്രൂപ്പില്‍ കളിക്കാമെന്ന് പറഞ്ഞു. അങ്ങനെ അവനാണ് എന്നെ ഓസ്കർ എന്ന ട്രൂപ്പില്‍ കയറ്റുന്നതെന്നും നന്ദു പൊതുവാള്‍ പറയുന്നു.
പിന്നീട് അബി കൊച്ചിന്‍ സാഗർ എന്ന ഗ്രൂപ്പ് തുടങ്ങി. പല ട്രൂപ്പുകളില്‍ നിന്നുള്ള ആളുകള്‍ അതിലേക്ക് വന്നിരുന്നു. ഹരിശ്രിയില്‍ നിന്നും ജോർജ്, ദിലീപ്, സന്തോഷ് കുറുവശേരി, ജോക്സ് ഇന്ത്യയില്‍ നിന്നും ഷിയാസ്, ഓസ്കാറില്‍ നിന്നും നാദിർഷയും ഞാനുമൊക്കെ സാഗറിലേക്ക് എത്തി. അവിടെ വെച്ചാണ് ദിലീപുമായി കൂടുതല്‍ അടുക്കുന്നത്. അതിന് മുമ്പ് അറിയാം എന്ന് മാത്രമേയുണ്ടായിരുന്നു.

ഞങ്ങള്‍ ഒരുമിച്ച് നിരവധി പരിപാടികളും കാസറ്റുകളും ചെയ്തു. ആ ഒരു സുഹൃദ്ബന്ധത്തിന്റെ പുറത്ത് പലയിടത്തും അവന്‍ എന്നെ ഇന്‍ട്രഡ്യൂസ് ചെയ്യാറുണ്ട്. മലയാളം സിനിമ ലോകത്തെ പ്രത്യേക രീതിയില്‍ കൊണ്ടുവന്നത് ദിലീപാണ്. ഒരോരുത്തരായി അവന് ശത്രുക്കളായി അതെല്ലാം അങ്ങനെ പോയി. ദിലീപായിട്ട് ശത്രുക്കളെ ഉണ്ടാക്കിയതായി എനിക്ക് അറിയില്ല. എന്തിനാണ് ഈ ശത്രുത എന്നതും അറിയില്ല. പിന്നെ ഇക്കാര്യങ്ങളിലേക്ക് നമ്മള്‍ അധികമായി ഇറങ്ങിച്ചെല്ലാറില്ലെന്നും നന്ദുപൊതുവാള്‍ വ്യക്തമാക്കുന്നു. മാസ്റ്റർ ബിന്‍ എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് ഇടപെടാറോ സംസാരിക്കുകയോ ചെയ്യാറില്ല. അവന്റെ വളർച്ചയില്‍ ചിലർക്കൊക്കെ അസൂയ ഉണ്ടായതായും അതുകൊണ്ടാണ് ദിലീപിനെ നശിപ്പിച്ചതെന്നുമൊക്കെ പറയുന്നു. ഇത്രയും വർഷത്തെ ബന്ധമുണ്ടെങ്കിലും നടന്ന സംഭവത്തെ കുറിച്ചോ വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ചോ ഞങ്ങള്‍ പരസ്പരം സംസാരിച്ചിട്ടില്ല.
ദിലീപിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ പവി കെയർടേക്കർ എന്ന സിനിമയിലെ ചില രംഗങ്ങളൊക്കെ നല്ല കോമഡിയായിരുന്നു. എന്നാല്‍ പൊടിതട്ടിവീഴുന്ന രംഗങ്ങളൊക്കെ പഴയതാണ്. എന്തൊക്കെ പറഞ്ഞാലും കോമഡി ചെയ്യാന്‍ നല്ല കഴിവുള്ള വ്യക്തിയാണ് ദിലീപ്. ഇപ്പോഴും ദിലീപ് അത് ചെയ്താല്‍ നന്നാകും. ശക്തമായി തന്നെ അദ്ദേഹം സിനിമ മേഖലയിലേക്ക് തിരിച്ച് വരും. ആ തിരിച്ച് വരവിനെ എതിർക്കാനോ തളർത്താനോയൊന്നും ആരും മുന്നോട്ട് വരില്ല. അതൊക്കെ ചില മീഡിയകള്‍ ഉണ്ടാക്കുന്നതാണ്. അങ്ങനെ സിനിമ രംഗത്ത് ആർക്കും അങ്ങനെ വലിയ ശത്രുതയൊന്നും ഇല്ല.
ഒരു ആർട്ടിസ്റ്റുകള്‍ തമ്മിലും ഈഗോയുള്ളതായി ഞാന്‍ പുറത്ത് കണ്ടിട്ടില്ല. ഉള്ളില്‍ ഉണ്ടോയെന്ന കാര്യം അവർക്ക് മാത്രമേ അറിയൂ. എല്ലാവരും നല്ല ബന്ധമാണ്. അമ്മയുടെ കുടുംബ സംഗമത്തില്‍ എല്ലാ താരങ്ങളും ഉണ്ടായിരുന്നു. അവിടേയൊന്നും ആരും തമ്മില്‍ ഒരു ഈഗോയും ഇല്ല. പിന്നെ ആരാണ് ഇതൊക്കെ പറഞ്ഞുണ്ടാക്കുന്നതെന്ന് ഞാനിങ്ങനെ ആലോചിക്കും
മമ്മൂക്ക വളരെ പെട്ടെന്ന് ദേഷ്യപ്പെടുന്ന വ്യക്തിയൊക്കെയാണെങ്കിലും എനിക്ക് അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല. മമ്മൂട്ടി എന്നോട് ദേഷ്യപ്പെടുകയോ എനിക്ക് ദേഷ്യം തോന്നുന്ന സാഹചര്യങ്ങളോ ഉണ്ടായിട്ടില്ല. അദ്ദേഹവുമായി ഞാന്‍ ആകെ കുറച്ച് പടങ്ങളിലെ പ്രവർത്തിച്ചിട്ടുള്ളു. പിന്നെ അദ്ദേഹത്തെ കാണുന്നത് അമ്മ പരിപാടിയിലും ഷോയിലുമൊക്കെയാണ്. അപ്പോള്‍ നല്ല രീതിയില്‍ സംസാരിക്കും. ലാല്‍ സാറുമായും ദിലീപുമായും ചെയ്ത അത്രയും പടം പുള്ളിയുമായി ചെയ്തിട്ടില്ലെന്നും നന്ദു പൊതുവാള്‍ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications