ആഗോള കളക്ഷൻ 135 കോടി, പടം ബമ്പർ ഹിറ്റ്; പ്രേമലുവിന് കിട്ടിയ ലാഭം വെളിപ്പെടുത്തി ദിലീഷ് പോത്തൻ
കളക്ഷൻ കണക്കുകൾ കേൾക്കുന്നത് പോലെ അല്ലെന്നും നിർമ്മാതാവിന് ഒരു ചിത്രത്തിന്റെ കളക്ഷനിൽ നിന്ന് ടാക്‌സ് ഉൾപ്പെടെ കുറച്ച തുക മാത്രമാണ് ലഭിക്കുന്നതെന്നും നടനും സംവിധായകനുമായ ദിലീഷ് പോത്തൻ. മലയാള സിനിമയുടെ തലവര മാറ്റിയ ഫെബ്രുവരി മാസത്തിൽ കേരള ബോക്‌സ് ഓഫീസിൽ വൻ കളക്ഷൻ റെക്കോർഡുകൾ തീർത്ത റൊമാന്റിക് കോമഡി ചിത്രമായ പ്രേമലുവിന്റെ നിർമ്മാതാവ് കൂടിയാണ് ദിലീഷ് പോത്തൻ.
ചിത്രത്തിന്റെ ആഗോള കളക്ഷനും അതിൽ നിന്ന് നിർമ്മാതാവിന് കിട്ടുന്നതും തമ്മിൽ ഒരുപാട് വ്യത്യാസം ഉണ്ടെന്നാണ് ദിലീഷ് പോത്തൻ പറയുന്നത്. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് ദിലീഷ് പോത്തൻ പ്രേമലുവിന്റെ കളക്ഷനെ കുറിച്ചും ചിത്രത്തിന്റെ വൻ വിജയത്തെ കുറിച്ചുമൊക്കെ മനസ് തുറന്നത്.

ആഗോള ബോക്‌സ് ഓഫീസിൽ 135 കോടിയോളം രൂപയാണ് ചിത്രം കളക്‌ട് ചെയ്‌തതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 'അതിൽ സന്തോഷമുണ്ട്. ഈ 135 കോടിയൊക്കെ കണക്കിൽ മാത്രമേ ഉള്ളൂ. അതിൽ ടാക്‌സ് ഒക്കെ കഴിച്ചിട്ടാണ് നിർമ്മാതാവിന് കിട്ടുക. ഇതിനിടയിൽ തിയേറ്റർ ഷെയർ, ഡിസ്‌ട്രിബ്യൂട്ടർ ഷെയർ എന്നിങ്ങനെ ഒരുപാട് വെട്ടുണ്ട്. ഇതൊക്കെ കഴിഞ്ഞ് നിർമ്മാതാവിന്റെ അടുക്കലേക്ക് എത്തുമ്പോൾ കൊടികളൊക്കെ കണക്കാണ്' ദിലീഷ് പോത്തൻ പറഞ്ഞു.
സിനിമയിൽ നിന്ന് എത്ര കിട്ടിയെന്ന ചോദ്യത്തോട് എല്ലാം ഇൻകം ടാക്‌സിൽ സബ്‌മിറ്റ് ചെയ്‌തിട്ടുണ്ടെന്നും ആവശ്യമെങ്കിൽ വിവരാവകാശ രേഖ വഴി അന്വേഷിക്കാനുമായിരുന്നു ദിലീഷ് പോത്തന്റെ നിർദ്ദേശം. 'എനിക്ക് കുറച്ചേ കിട്ടിയുള്ളൂ എന്ന് പറഞ്ഞതല്ല ഞാൻ, 135 കോടിയുടെ കണക്ക് ഒക്കെ പറഞ്ഞത് കൊണ്ട് മാത്രമാണ്' എന്നും തമാശ രൂപേണ ദിലീഷ് പോത്തൻ മറുപടി നൽകി.
അതേസമയം, തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എഡി സംവിധാനം ചെയ്‌ത റോം-കോം ചിത്രമാണ് പ്രേമലു. യുവ പ്രേക്ഷകർക്ക് ഇടയിൽ തരംഗമായ ചിത്രം കുടുംബങ്ങൾ കൂടി ഏറ്റെടുത്തതോടെയാണ് ഈ വർഷത്തെ വൻ വിജയങ്ങളിൽ ഒന്നായി മാറിയത്. മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലും ചിത്രം വൻ വിജയമായിരുന്നു.
ഭാവന സ്‌റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്‌കരൻ എന്നിവർ ചേർന്നാണ് പ്രേമലു നിർമ്മിച്ചത്. നസ്‌ലൻ ഗഫൂർ, മമിത ബൈജു, സംഗീത് പ്രതാപ്, ശ്യാം മോഹൻ, അൽത്താഫ് സലിം എന്നിവർ ഉൾപ്പെടെ വൻ താരനിര തന്നെ അണിനിരന്ന പ്രേമലുവിന്റെ രണ്ടാം ഭാഗവും അണിയറ പ്രവർത്തകർ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.












Click it and Unblock the Notifications