'മോഹൻലാലിനെ കാണണമെങ്കിൽ ആദ്യം ആന്റണിയെ കാണണം, ഞാൻ ആരുടെയും പിന്നാലെ നടന്നിട്ടില്ല'; ഗിരീഷ് ലാൽ
മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സൂപ്പർതാരങ്ങളിൽ ഒരാളാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച നടൻമാരിൽ ഒരാൾ കൂടിയാണ് അദ്ദേഹം. സിനിമയിൽ വന്ന് 47 വർഷങ്ങൾ പിന്നിട്ടിട്ടും ഇപ്പോഴും മോഹൻലാലിന് ആരാധകർ ഏറെയാണ്. അടുത്തിടെ ഇറങ്ങിയ എമ്പുരാൻ എന്ന ചിത്രം വരെ മലയാളത്തിലെ കളക്ഷൻ റെക്കോർഡുകൾ ഭേദിച്ചുകൊണ്ടാണ് മുന്നേറിയത്. ഇനി തുടരും എന്ന ചിത്രമാണ് അദ്ദേഹത്തിന്റേതായി റിലീസിന് വരാനുള്ളത്.
മോഹൻലാലിനെ നായകനാക്കി സലാം ബാപ്പു സംവിധാനം ചെയ്‌ത ചിത്രമായിരുന്നു റെഡ് വൈൻ. സാധാരണയായി കാണുന്ന ഒരു ട്രീറ്റ്‌മെന്റിൽ ഒരുക്കിയ ചിത്രമായിരുന്നില്ല അത്. ഇക്കാരണത്താൽ തന്നെ ചിത്രം തിയേറ്ററിൽ പരാജയമായിരുന്നു. ആസിഫലി, ഫഹദ് ഫാസിൽ എന്നീ യുവതാരങ്ങളുടെ സാന്നിധ്യം കൊണ്ട് കൂടി ശ്രദ്ധേയമായിരുന്നു റെഡ് വൈൻ എന്ന ചിത്രം.

ചിത്രം നിർമ്മിച്ചത് എഎസ് ഗിരീഷ് ലാൽ ആയിരുന്നു. മാണിക്യക്കല്ല് അടക്കമുള്ള ഒരുപിടി സൂപ്പർഹിറ്റ് സിനിമകൾ സമ്മാനിച്ച നിർമ്മാതാവ് കൂടിയായിരുന്നു ഗിരീഷ് ലാൽ. എന്നാൽ റെഡ് വൈൻ പ്രതീക്ഷിച്ച വിജയം തിയേറ്ററുകളിൽ നിന്ന് നേടിയിരുന്നില്ലെന്നും അതൊരു പരാജയ ചിത്രമായിരുന്നുവെന്നും ഗിരീഷ്
ലാൽ തന്നെ നേരത്തെ തുറന്നുസമ്മതിച്ചിരുന്നു. ചിത്രത്തിന്റെ പരാജയത്തിലേക്ക് നയിച്ച കാരണങ്ങളും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
ഇപ്പോഴിതാ എങ്ങനെയാണ് റെഡ് വൈനിൽ മോഹൻലാൽ എത്തിയതെന്നും അദ്ദേഹത്തോട് കഥ പറയാൻ പോയപ്പോൾ ഉണ്ടായിരുന്ന അനുഭവവും ഒക്കെ പങ്കുവയ്ക്കുകയാണ് ഗിരീഷ് ലാൽ. ആദ്യം ആന്റണി പെരുമ്പാവൂരിനെയാണ് ഇതിനായി കണ്ടതെന്ന് ഗിരീഷ് ലാൽ പറയുന്നുണ്ട്. കൂടാതെ ഇപ്പോൾ മലയാള സിനിമ നേരിടുന്ന പ്രശ്‌നങ്ങളും അദ്ദേഹം എടുത്തുപറയുന്നുണ്ട്. മാസ്‌റ്റർബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഗിരീഷ് ലാലിന്റെ പ്രതികരണം.
എഎസ് ഗിരീഷ് ലാലിന്റെ വാക്കുകൾ
ഒരു പ്രൊഡ്യൂസർക്ക് നടന്റെ ഡേറ്റ് കിട്ടണമെങ്കിൽ വലിയ പാടാണ്. ആട്ടുംതുപ്പും ഒന്നുമില്ല. അവരൊക്കെ ബിസിയല്ലേ. അവരെ കുറ്റം പറയാൻ പറ്റില്ലല്ലോ. എനിക്ക് അത്തരത്തിൽ മോശം അനുഭവങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. ഞാൻ ആരുടേയും പിന്നാലെ നടന്നിട്ടുമില്ല. എനിക്ക് ഇപ്പോൾ പറയുകയാണെങ്കിൽ ലാൽ സാറിന്റേത് ആണെങ്കിൽ പോലും ശരിക്കും പറഞ്ഞാൽ വെറും രണ്ട് മൂന്ന് ദിവസത്തെ പാട് മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ.
റെഡ് വൈനിന്റെ കാര്യം ലാലേട്ടനോട് ഞാൻ പറഞ്ഞപ്പോൾ എന്നോട് ചോദിച്ചത് ഗിരീഷ് സ്ക്രിപ്റ്റ് കേട്ടോ എന്നാണ്. ഞാൻ കേട്ടെന്ന് പറഞ്ഞു. ആദ്യം ആന്റണിയുമായിട്ടാണ് ഞാൻ സംസാരിച്ചത്. രണ്ടാമത് ലാലേട്ടന്റെ അടുത്ത് സ്ക്രിപ്റ്റുമായി ലാൽ സാറിന്റെ വീട്ടിൽ ചെന്ന് വായിച്ചു കേൾപ്പിക്കുകയായിരുന്നു. എനിക്ക് ഈ പറയുന്നത് പോലെയുള്ള അനുഭവങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. അങ്ങനെയൊക്കെ പലരും പറയുന്നത് കേൾക്കാം.
ലൊക്കേഷനിൽ ചെന്നയുടൻ ലാൽ സാറിനെ കാണാൻ പറ്റില്ലാലോ. ഒന്നുകിൽ അദ്ദേഹം ഷൂട്ടിലായിരിക്കും അല്ലെങ്കിൽ റൂമിലായിരിക്കും അതുമല്ലേൽ അദ്ദേഹം ക്യാരവാനിൽ ആയിരിക്കും. ലാൽ സാറിനെ കാണാൻ വേണ്ടി നമ്മൾ ആന്റണിയെയാണ് ആദ്യം കാണുന്നത്. കാരണം ആന്റണിയാണല്ലോ മാനേജ് ചെയ്യുന്നതും കാര്യങ്ങൾ ഒക്കെ നോക്കുന്നതും അദ്ദേഹമല്ലേ. ആന്റണിയെ കാണുമ്പോൾ അദ്ദേഹം അപ്പോൾ തന്നെ ലാൽ സാറിനെ വിളിച്ച് കാണാൻ ചെല്ലാൻ പറയും.
റെഡ് വൈനിന്റെ കഥ ഡാംവിധായകനെ കൊണ്ടുപോയാണ് പറയിപ്പിച്ചത്. ലാൽ സാറിന്റെ വീട്ടിൽ കൊണ്ടുപോയി സ്ക്രിപ്റ്റ് വായിച്ചു കേൾപ്പിച്ചു. അദ്ദേഹം അത് മുഴുവൻ ഇരുന്ന് കേട്ടു. അവിടെ അപ്പോൾ സ്ക്രിപ്റ്റ് കേൾക്കാൻ ആന്റണി ഒന്നുമില്ല, അങ്ങനെ ഒന്നുമില്ല. ലാൽ സാർ, ഞാൻ, ഡയറക്‌ടർ പിന്നെ റൈറ്ററും, ഇത്രയും പേരെ അവിടെ ഉണ്ടായിരുന്നുള്ളൂ.
പുള്ളിക്ക് വേറൊരു പ്രത്യേകത കൂടിയുണ്ട്. എല്ലാ സ്ക്രിപ്റ്റും പുള്ളി കേൾക്കണം എന്നില്ലാലോ. ഇപ്പോഴത്തെ ഒരു പ്രശ്‌നം എന്ന് വച്ചാൽ മുഴുവൻ സ്ക്രിപ്റ്റ് ഒന്നിച്ച് കേൾക്കുക എന്നൊക്കെ പറയുമ്പോൾ സമയക്കുറവിന്റെ പ്രശ്‌നം ഉണ്ടാവും. ആ സമയം ചിലപ്പോൾ ആന്റണി കേൾക്കും. എന്നിട്ടാവും ലാലേട്ടനോട് സാറെ അത് കൊഴപ്പമില്ല എന്ന് പറയുന്നത്. അപ്പോൾ ലാൽ സാർ കേൾക്കാം എന്ന് പറയും.
അങ്ങനെയൊക്കെയാണ് ഇത് പോവുന്നത്. അല്ലാതെ ഈ ആൾക്കാർ പറയുന്നത് പോലെ ഒന്നുമല്ല. മമ്മൂക്കയോട് ഇതുവരെ കഥ പറയാൻ പോയിട്ടില്ല. അത് വേറൊരു ലൈൻ ആണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. മമ്മൂക്കയെ പരിചയമുണ്ട്. അദ്ദേഹത്തിന്റെ അടുത്ത് ഇതുവരെ കഥയുമായി പോവേണ്ടി വന്നിട്ടില്ല. അത് വേറൊരു സ്‌റ്റൈൽ ആണ്. മമ്മൂക്ക അടുത്തകാലത്തൊക്കെ ചെയ്‌തത് പുതിയ പുതിയ സബ്‌ജക്റ്റുകൾ ആയിരുന്നു.
അതൊക്കെ മമ്മൂക്കയ്ക്ക് മാത്രം സാധിക്കുന്ന കാര്യമാണ്. പുതിയ രീതിയിലെ മേക്കിംഗും പുതിയ ആളുകൾക്ക് ഡേറ്റ് കൊടുക്കുന്നതും ഒക്കെയാണ് ചെയ്യുന്നത്. അത് വലിയൊരു കാര്യമാണ്. അദ്ദേത്തിന്റെ അടുത്തേക്ക് പോവുമ്പോൾ നല്ല കരുതലോടെയേ പോകാവൂ. മോഹൻലാലും പൃഥ്വിരാജും കഥ കേട്ടോ എന്ന് നമ്മളോട് ചോദിക്കും.
അവർ ഉദ്ദേശിക്കുന്നത് അവരുടെ അടുത്ത് ഒരു പ്രൊഡ്യൂസർ കഥ പറയാൻ വരുമ്പോൾ ആ ഒരു ധാരണ അദ്ദേഹത്തിന് ഉണ്ടെന്നതാണ്. അല്ലാതെ എന്തെങ്കിലും ചുമ്മാ പറഞ്ഞിട്ട് പോവാൻ കഴിയില്ലലോ ഇവരുടെ അടുത്ത്. ഇവരെ മനസിലാക്കി എടുക്കുക എന്നത് ഇത്തിരി പാടാണ്. പക്ഷേ അതൊരിക്കലും അവരുടെ കുറ്റമല്ല. അവർക്ക് ഒട്ടും സമയമില്ല എന്നതാണ് കാര്യം.
നമുക്കൊരിക്കലും ആർട്ടിസ്‌റ്റുകൾ പ്രൊഡ്യൂസർമാർ ആവരുതെന്ന് നമുക്ക് പറയാൻ കഴിയില്ല. അതിനുള്ള വോയിസ് നമുക്കില്ല. ഇവിടെ കേരളം ആയാലും ഇന്ത്യ ഒട്ടാകെ ആയാലും സിനിമ പ്രൊഡ്യൂസ് ചെയ്യാനും അവരവർക്ക് ഇഷ്‌ടമുള്ള എന്ത് ബിസിനസ് ചെയ്യാനായാലും അവകാശമുണ്ട്. ആർട്ടിസ്‌റ്റ് ഒരു പ്രൊഡ്യൂസർ ആവരുതെന്ന് നമുക്ക് പറയാൻ കഴിയില്ല.
കോസ്‌റ്റ് ഏത് പടത്തിനും വരും, പിന്നെ അവർ കുറച്ചുകൂടി ശ്രദ്ധിക്കും എന്ന് മാത്രം. അത് സ്വാഭാവികമാണ്. അവരുടെ കൈയിൽ നിന്ന് പൈസ പോവുന്നത് കൊണ്ട് അവർ ശ്രദ്ധിക്കുമായിരിക്കാം. അല്ലാതെ പ്രൊഡ്യൂസ് ചെയ്യരുതെന്ന് നമുക്ക് ഒരിക്കലും പറയാൻ കഴിയില്ല. അത് ശരിയാണ് എന്ന് എനിക്ക് തോന്നുന്നില്ല. സിനിമയെടുത്ത് വിജയിച്ച പ്രൊഡ്യൂസർമാർ വളരെ ചുരുക്കമാണ്.
നസീർ സാറിന്റെ കാലം തൊട്ടുള്ളതിൽ ആകെ ഇരുപതോ മറ്റോ പ്രൊഡ്യൂസർമാർ മാത്രമേ രക്ഷപ്പെട്ടിട്ടുള്ളൂ എന്നൊരു കണക്ക് കണ്ടില്ലേ. പ്രൊഡ്യൂസർമാർ നശിക്കുന്നതിന് പല കാരണങ്ങളുണ്ട്. അതിലൊന്ന് നമ്മുടെ ശ്രദ്ധ കുറവ് വലിയൊരു കാര്യമാണ്. പ്രൊഡ്യൂസറുടെ ശ്രദ്ധക്കുറവ് വലിയൊരു കാരണം തന്നെയാണ്. രണ്ടാമത് തിരഞ്ഞെടുക്കുന്ന സബ്‌ജക്റ്റുകളുടെ പ്രശ്‌നം.
പിന്നെ അതിലേക്ക് നമ്മൾ തീരുമാനിക്കുന്ന ആർട്ടിസ്‌റ്റുകളുടെയും അവരുടെ ശമ്പളത്തിന്റെയും പ്രശ്‌നം. പൈസ കുറവാണെന്ന് പറയുമ്പോൾ വഴങ്ങാത്ത നടൻമാരെ ഒഴിവാക്കുക, അല്ലെങ്കിൽ അവരെ പറഞ്ഞു മനസിലാക്കുക. അനാവശ്യ ചിലവുകൾ ആണല്ലോ പ്രശ്‌നം. അവിടെയൊക്കെ വീഴ്‌ച പറ്റിയാൽ അത് സിനിമയെ കാര്യമായി ബാധിക്കും.
ആർട്ടിസ്‌റ്റുകളുടെ പ്രതിഫലത്തിൽ നിയന്ത്രണം വേണമെന്ന് തന്നെയാണ് ഞാനും പറയുന്നത്. ആദ്യമേ ഞാൻ ആവശ്യപ്പെട്ട് കാര്യമായിരുന്നു ഇത്. അനിയന്ത്രിതമായി തുക ഉയർന്നു കൊണ്ടിരിക്കുകയാണ്. ഇപ്പോഴത്തെ പുതിയ പിള്ളേരും അങ്ങനെയാണെന്നാണ് പറയുന്നത്. എനിക്ക് ഇത്ര വേണമെന്ന് മോഹൻലാലും പൃഥ്വിരാജും ഒന്നും ചോദിച്ചിട്ടില്ല.












Click it and Unblock the Notifications