ലക്ഷ്മി നക്ഷത്രയുടെ ഉദ്ദേശം എന്താണ്,സുധിയെ വിറ്റ് കാശാക്കുകയാണോ?; രേണുവിന് പറയാനുള്ളത്
മിമിക്രി കലാകാരൻ കൊല്ലം സുധിയുടെ മരണത്തിന് പിന്നാലെ ഏറ്റവും കൂടുതൽ സൈബർ ആക്രമണം നേരിട്ടയാളാണ് അവതാരകയായ ലക്ഷ്മി നക്ഷത്ര. സുധിയുടെ മരണശേഷം ലക്ഷ്മി കുറെ സമ്മാനങ്ങളുമായി സുധിയുടെ ഭാര്യയേയും മക്കളേയും സന്ദർശിച്ചിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കിടുകയും ചെയ്തു. ഇതിനെതിരെയായിരുന്നു ഒരു വിഭാഗം ആളുകൾ ആദ്യം രംഗത്തെത്തിയത്. രേണുവിനേയും മക്കളേയും സഹായിക്കാൻ താത്പര്യമുണ്ടെങ്കിൽ അത് രഹസ്യമാക്കിക്കൂടേയെന്നും എന്തിന് അവരെ വെച്ച് വീഡിയോ ചെയ്ത് കച്ചവടമാക്കുന്നുവെന്നായിരുന്നു ഇക്കൂട്ടരുടെ ചോദ്യം.
മറ്റൊരു അവസരത്തിൽ കൊല്ലം സുധിയുടെ മണം പെർഫ്യൂമാക്കി രേണുവിന് കൈമാറുന്ന വീഡിയോയും ലക്ഷ്മി തന്റെ യുട്യൂബ് ചാനലിലൂടെ ലക്ഷ്മി പങ്കുവെച്ചു. ഇതിനും കടുത്ത സൈബർ ആക്രമണമാണ് താരം നേരിട്ടത്. സുധിയേയും കുടുംബത്തേയും വിറ്റ് കാശാക്കുകയാണ് ലക്ഷ്മിയെന്നായിരുന്നു ചിലരുടെ ആരോപണം. ലക്ഷ്മിയുടെ ഈ പ്രവൃത്തിയെ അതിരൂക്ഷമായി വിമർശിച്ച് കഴിഞ്ഞ ദിവസം നടനും മിമിക്രി കലാകാരനുമായ പാഷാണം ഷാജിയും രംഗത്തെത്തിയിരുന്നു. ഒരു അഭിമുഖത്തിനിടെയായിരുന്നു ഷാജിയുടെ വിമർശനം.

'സുധിയെ വിറ്റ് കാശാക്കുന്നു എന്ന നിലയിൽ പ്രവർത്തിച്ചാൽ ജനങ്ങൾക്ക് അത് തോന്നും. ജനങ്ങളിലേക്ക് ചീത്ത കേൾക്കാൻ ഇട്ട് കൊടുത്താൽ അവർ പറയും. അല്ലെങ്കിൽ ചെയ്യുന്ന കാര്യം രഹസ്യമായി ചെയ്യണം. നമ്മുക്കൊന്നും സൈബർ അറ്റാക്ക് ഇക്കാര്യത്തിൽ കിട്ടുന്നില്ലല്ലോ. ഇവർ തന്നെ ഇക്കാര്യങ്ങൾ ചെയ്തിട്ട് പിന്നെ. ലക്ഷ്മി നക്ഷത്ര അല്ല, ആര് ചെയ്താലും ഇങ്ങനെ തന്നെ. സുധിക്കെതിരെ നേരത്തേ സൈബർ അറ്റാക്ക് ഉണ്ടായ സമയത്ത് ആരും അവന് വേണ്ടി വീഡിയോ ചെയ്യാനൊന്നും ഉണ്ടായില്ല. ഇത്തരം അവസ്ഥ വന്നപ്പോൾ അത് പരമാവധി ഉപയോഗിക്കണം എന്ന ചിന്തയാണ് എല്ലാവർക്കും.ലക്ഷ്മി മൊബൈലൊക്കെ നോക്കി കരയുന്നത് ഞാൻ കണ്ടിരുന്നു. ലക്ഷ്മി ചെയ്തത് ലക്ഷ്മിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങളാണ്. കമന്റിട്ടവരെ സംബന്ധിച്ച് അവരുടെ ശരിയാണ്', എന്നായിരുന്നു ഷാജുവിന്റെ വാക്കുകൾ. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിക്കുകയാണ് രേണു. രേണുവിന്റെ വാക്കുകളിലൂടെ
'അതിനെ കുറിച്ച് എനിക്ക് യാതൊരു പ്രതികരണവും ഇല്ല. നെഗറ്റീവ് കമന്റുകളോടും ഒന്നും പറയാനില്ല. സോഷ്യൽ മീഡിയയിൽ നിന്നും ഒഴിഞ്ഞുമാറി നിൽക്കുകയാണ്. ഒരുപാട് പേർ പിന്തുണയ്ക്കുന്നുണ്ട്. ലക്ഷ്മി നക്ഷത്ര അന്നും ഇന്നും ഞങ്ങളുടെ കൂടെയുണ്ട്.
മകൻ കിച്ചു കൊല്ലത്താണ് പഠിക്കുന്നത്. സുധിച്ചേട്ടന് അവന്റെ ആഗ്രഹം പോലെ അവനെ വിടാനാണ് ഇഷ്ടം. ഞാൻ റീൽസ് ചെയ്യുന്നതൊക്കെ അവന് ഇഷ്ടമാണ്. അവൻ പറയുന്നത് അമ്മയുടെ ഇഷ്ടം അമ്മ ചെയ്തോയെന്നാണ്. പുതിയ വീടിൽ സന്തോഷം. ഇപ്പോൾ ഹാപ്പിയാണ്. അഭിനയം കരിയറായി എടുക്കണമെന്നൊന്നും ആലോചിച്ചില്ല. അവസരം കിട്ടിയാൽ ചെയ്യും. ഇപ്പോൾ നാടകം കിട്ടി അതുകൊണ്ട് ചെയ്യുന്നു', രേണു പറഞ്ഞു.
രേണു റീൽ ചെയ്യുന്നതിനെതിരേയും സൈബർ ആക്രമണങ്ങൾ കടുത്തിരുന്നു. ഇതിനെതിരെ നേരത്തേ രേണു തുറന്നടിച്ചിരുന്നു. ഇങ്ങനെ പോയാൽ താൻ ജീവിതം അവസാനിപ്പിക്കേണ്ടി വരുമെന്നും അല്ലെങ്കിൽ മറ്റൊരാളെ വിവാഹം കഴിക്കാൻ നിർബന്ധിതയാകുമെന്നുമായിരുന്നു രേണു പ്രതികരിച്ചത്. ഭർത്താവ് മരിച്ചതിനെ തുടർന്ന് ഇത്രയ്ക്കും അപമാനിക്കപ്പെട്ടൊരു സ്ത്രീ കേരളത്തിലുണ്ടോയെന്ന് സംശയമാണെന്നും അവർ പറഞ്ഞിരുന്നു.












Click it and Unblock the Notifications