'മോഹൻലാലിന്റെ ഭാവം ഞാൻ ഒന്ന് പോയിത്തരണം എന്നായിരുന്നു, അപമാനിക്കപ്പെട്ടു..ഒടുവിൽ'; മേജർ രവി പറയുന്നു
മേജർ രവിയുമായി അടുത്ത സൗഹൃദം പുലർത്തുന്നയാളാണ് നടൻ മോഹൻലാൽ. ഇരുവരുടേയും കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങൾ മലയാളത്തിൽ വലിയ വിജയമായിരുന്നു. മോഹൻലാലിന്റെ കടുത്ത ആരാധകനാണ് താനെന്ന് മേജർ രവി പലപ്പോഴായി പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തെ ആദ്യമായി കണ്ട സംഭവത്തെ കുറിച്ച് ഇപ്പോൾ തുറന്നു പറയുകയാണ് മേജർ രവി. കൗമുദി ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. പോർട്ട്ബ്ലെയറിൽ മിലിട്ടറി ഇന്റലിജൻസ് ഓഫീസറായി പ്രവർത്തിക്കുമ്പോൾ കാലാപാനിയുടെ ഷൂട്ടിങ് നടക്കുന്നിടത്തായിരുന്നു കൂടിക്കാഴ്ചയെന്ന് അദ്ദേഹം പറയുന്നു. സംഭവം ഇങ്ങനെ
മോഹൻലാലിന്റെ കടുത്ത ഫാൻ ആണ് ഞാൻ. കാലാപാനിയുടെ ഷൂട്ടിങ്ങിന്റെ സമയത്ത് എന്നോട് സുരേഷ് ബാലാജി (മോഹൻലാലിന്റെ ഭാര്യ സുചിത്രയുടെ സഹോദരൻ) മേജർ രവിയല്ലേയെന്ന് ചോദിച്ചു. കലാപാനിയുടെ ഷൂട്ടിങിന് വന്നതാണ് എന്ന് അദ്ദേഹം പറഞ്ഞു. ലാലേട്ടൻ നിങ്ങളെ കാണാൻ കാത്തിരിക്കുകയാണെന്നും. എനിക്ക് അത്ഭുതം തോന്നിയത് ഞാൻ മേജർ രവിയാണെന്ന് അദ്ദേഹം എങ്ങനെ മനസിലാക്കിയെന്നാണ്. അത് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു ഞാൻ എയർപോർട്ടിൽ വരാറുണ്ടെന്നും താങ്കൾ ആരാണെന്നും അന്വേഷിച്ചിട്ടുണ്ടെന്നും പറഞ്ഞു. രാജീവ് ഗാന്ധി വധക്കേസിലെ ശിവരാസൻ ഗ്യാങ്ങിനെതിരായ ഓപ്പറേഷന്റെ ഭാഗമായി ഞാൻ പ്രവർത്തിച്ചിട്ടുണ്ടെന്ന് അങ്ങനെയാണ് അറിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.

രാജീവ് ഗാന്ധി വധക്കേസൊക്കെ വളരെ അധികം ഫോളോ ചെയ്യുന്ന ആളായിരുന്നു മോഹൻലാൽ. എന്നെ കുറിച്ച് പത്രത്തിൽ വന്ന വാർത്തയൊക്കെ അദ്ദേഹം കണ്ടിരുന്നത്രേ. അപ്പോഴൊക്കെ അദ്ദേഹം എന്നെ കാണണമെന്ന് പറയുമായിരുന്നത്രേ. സുരേഷ് എന്നോട് ചോദിച്ചു അങ്ങനെയെങ്കിൽ ഇന്ന് ഗവ ഗസ്റ്റ് ഹൗസിൽ വന്ന് മോഹൻലാലിനെ കണ്ടൂടെയെന്ന്. ഞാൻ സമ്മതിച്ചു. ഞാൻ വളരെ എക്സൈറ്റഡ് ആയി ബൈക്കെടുത്ത് പോയി. എന്നോട് ഇങ്ങോട്ട് കാണണമെന്ന് പറഞ്ഞതാണല്ലോ. അതുകൊണ്ട് തന്നെ അദ്ദേഹത്തെ കാണാം, കൂടെയിരുന്ന് സംസാരിക്കാം എന്നൊക്കെ ഞാൻ കരുതി. വൈകീട്ട് നാല് മണിയ്ക്ക് ഞാൻ എത്തി.
അങ്ങനെ സുരേഷിന്റെ മുറിയിൽ പോയി, അപ്പോൾ അദ്ദേഹം പറഞ്ഞു ഇന്ന മുറിയിൽ മോഹൻലാൽ ഉണ്ട്, അദ്ദേഹം അവിടെ താങ്കളെ കാത്തിരിക്കുകയാണെന്ന് പറഞ്ഞു. ഞാൻ പോയപ്പോൾ മോഹൻലാലിന് ചുറ്റും തിരക്കാണ്. പ്രസിഡന്റിന്റെ മെഡൽ കിട്ടിയ മേജർ ആണ് ഞാൻ. പക്ഷേ ഞാൻ ആരാധിക്കുന്ന താരത്തെ കാണാൻ പോകുന്ന എല്ലാ എക്സൈറ്റ്മെന്റും എനിക്കുണ്ടായിരുന്നു.
ഞാൻ അങ്ങനെ മുറിയിൽ കയറി. ലാലിന്റെ മുൻപിൽ കുറെ വിദേശികളൊക്കെ ഇരിക്കുന്നുണ്ട്. ലാല്‍ എന്നെ കണ്ടപ്പോൾ മുഖത്തേക്ക് നോക്കി. അദ്ദേഹം സാധാരണ ചിരി ചിരിച്ചു. ഹായ് ലാൽ ഞാൻ രവി എന്ന് പറഞ്ഞപ്പോൾ അദ്ദേഹത്തിന് യാതൊരു എക്സൈറ്റ്മെന്റും ഇല്ലായിരുന്നു. എനിക്ക് എന്ത് ചെയ്യണമെന്ന് അറിയില്ല. വെളിച്ചെണ്ണയിൽ ചവിട്ടി നിൽക്കുന്ന അവസ്ഥയിലായി. മുൻപോട്ട് പോകണോ പുറകിലേട്ട് പോകണോയെന്നൊന്നും മനസിലായില്ല. ലാലിന് ഒരു വികാരവുമില്ല, താനൊന്ന് പോയി തരുമോയെന്ന വികാരമായിരുന്നു ലാലിന്റെ മുഖത്ത്. എന്തായാലും വന്നതല്ലേ ഒരു കൈ കൊടുത്ത് പോകാമെന്ന് കരുതി ഞാൻ കൈകൊടുത്ത് എന്തെങ്കിലും വിശേഷമുണ്ടെങ്കിൽ വിളിക്കണമെന്ന് പറഞ്ഞു. ഞാൻ ആകെ പറഞ്ഞ് ഇത് മാത്രമാണ്. തിരിഞ്ഞുനടന്നു, ബൈക്ക് വന്ന് സ്റ്റാർട്ട് ചെയ്തു, എല്ലാം തകർന്ന മനസായിരുന്നു,വളരെ സങ്കടമായി, അപമാനിക്കപ്പെട്ടപോലെ തോന്നി.
പെട്ടെന്ന് മേജർ രവിയെന്ന ഹുങ്കാർ ഉയർന്നു. ഞാൻ സുരേഷിനെ കാണാൻ ചെന്നു. നിങ്ങൾ പുറത്തേക്ക് വരൂ എന്ന് ഞാൻ വളരെ ഗൗരവത്തോടെ പറഞ്ഞു. സുരേഷിന് മനസിലായി അവിടെ എന്തോ പ്രശ്നം നടന്നിട്ടുണ്ടെന്ന്. സുരേഷ് വേഗം ഇന്റേണൽ ഫോണെടുത്ത് ലാലിനെ വിളിച്ചു. ലാൽ സാർ മേജർ രവി വന്നില്ലേ കണ്ടില്ലേയെന്ന് ചോദിച്ചു. ഇല്ല അദ്ദേഹത്തിന് വേണ്ടി കാത്തിരിക്കുകയാണെന്ന് മോഹൻലാൽ മറുപടി നൽകി. ഇത് ഞാൻ കേൾക്കുന്നുണ്ട്. ഞാൻ കരുതി ഇതെന്താണ് ആളെ കളിപ്പിക്കുന്നതെന്ന്. വീണ്ടും സുരേഷ് ചോദിച്ചു ബ്ലൂ ജീൻസൊക്കെ ഇട്ട് ഒരാൾ വന്നില്ലേയെന്ന്, അത് കേട്ടപാടെ മോഹൻലാൽ കോൾ കട്ട് ചെയ്തു.
എല്ലാം തീരുമാനമായെന്നും ഇനി പോയേക്കാമെന്നും കരുതി നിൽക്കുകയാണ് ഞാൻ. കാരണം അദ്ദേഹം ഫോൺ കട്ട് ചെയ്തല്ലോ. പെട്ടെന്ന് തൊട്ട് പുറകിൽ മോഹൻലാൽ നിക്കുകയാണ്. സാറിന്റെ കൈയ്യിൽ ഐഡി കാർഡ് ഉണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. ഞാൻ ദേഷ്യത്തോടെ അത് താങ്കളെ കാണിക്കേണ്ട കാര്യമില്ലല്ലോയെന്നായി. എന്നാൽ അദ്ദേഹം വീണ്ടും ചോദിച്ചു. കാണിച്ച് കൊടുത്തപ്പോൾ ഫോട്ടോയിൽ കാണുന്ന മേജറും ഇപ്പോഴത്തെ താങ്കളും തമ്മിൽ എന്തെങ്കിലും സാമ്യം ഉണ്ടോയെന്ന് ചോദിച്ചു. മാത്രമല്ല മേജർ രവി എന്നല്ലല്ലോ രവി എന്നല്ലേ എന്നോട് പറഞ്ഞതെന്നും. ശരിയാണ് ഞാൻ മേജർ രവി എന്ന് പറഞ്ഞിരുന്നില്ല.
യഥാർത്ഥത്തിൽ ലാലും എന്നെ കാണാൻ എക്സൈറ്റഡ് ആയിരുന്നു. മോഹൻലാൽ മനസിൽ കരുതിയ രൂപമായിരുന്നില്ല എന്റേത്. അദ്ദേഹം വേഗം എന്നെ കെട്ടിപിടിച്ചു. എന്നെ മുറിയിലേക്ക് കൊണ്ടുപോയി. പ്രിയദർശൻ, സന്തോഷ് ശിവൻ , പ്രഭു എന്നിവരൊക്കെ അവിടെ വന്നു. ഞങ്ങൾ ഒരുപാട് സംസാരിച്ചു. അങ്ങനെ രാത്രി ഞാൻ ഇറങ്ങാൻ നേരം ബൈക്ക് സ്റ്റാർട്ട് ചെയ്തപ്പോൾ അദ്ദേഹം എന്റെ പുറകിൽ കയറി ഇരുന്നു. പോർട്ബ്ലയർ ടൗണ് ഒക്കെ കറങ്ങി വരാമെന്ന് പറഞ്ഞ് അദ്ദേഹം എന്റെ കൂടെ വന്നു. ജീവിത്തതിൽ മറക്കാൻ സാധിക്കാത്ത നിമിഷമായിരുന്നു.












Click it and Unblock the Notifications