മോദിയെ കണ്ട് കൈകെട്ടി നിൽക്കുന്ന മമ്മൂട്ടി; 'വേറെ ആളെ നോക്കെന്ന്' ശീതൾ ശ്യാം; മറുപടിയുമായി ഗോകുൽ സുരേഷ്
കൊച്ചി: നടനും ബി ജെ പി നേതാവുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ന് ഗുരുവായൂരിൽ എത്തിയിരുന്നു. അദ്ദേഹം ക്ഷേത്രത്തിൽ വെച്ച് വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതും വധൂവരൻമാരെ അനുഗ്രഹിക്കുന്നതുമായ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇതോടൊപ്പം തന്നെ ചടങ്ങിനെത്തിയ മമ്മൂട്ടി, മോഹൻലാൽ ഉൾപ്പെടെയുള്ള അതിഥികളെ പ്രധാനമന്ത്രി കാണുന്നതും അവർക്ക് അക്ഷതം സമർപ്പിക്കുന്നതുമായ ചിത്രങ്ങളും വൈറലാണ്.
പ്രധാനമന്ത്രിയെ കാണുമ്പോൾ മോഹൻലാലും മമ്മൂട്ടിയും വണങ്ങിയാണ് സംസാരിച്ചത്. എന്നാൽ മോഹൻലാൽ മാത്രം വണങ്ങുന്ന ചിത്രങ്ങൾ പ്രചരിപ്പിച്ച് സൈബർ ലോകത്ത് തെറ്റായ വ്യാഖ്യാനവും ചർച്ചയും കൊഴുക്കുകയാണ്. മോഹൻലാലുമായി പ്രധാനമന്ത്രി സംസാരിക്കുന്ന സമയത്ത് മമ്മൂട്ടി കൈകെട്ടി നിൽക്കുന്ന ചിത്രങ്ങൾ പങ്കിട്ടാണ് ചർച്ച. ഈ ചിത്രം പങ്കിട്ട് മമ്മൂട്ടിക്ക് കൈയ്യടിക്കുകയാണ് ഇടത് സൈബർ പ്രൊഫൈലുകൾ. മോഹൻലാൽ വണങ്ങും, മമ്മൂട്ടി മോദിക്ക് മുൻപിൽ വണങ്ങില്ല എന്ന തരത്തിലാണ് വ്യാഖ്യാനം. ഇപ്പോഴിതാ അത്തരത്തിൽ പ്രതികരിച്ച ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റായ ശീതൾ ശ്യാമിന് മറുപടിയുമായി എത്തിയിരിക്കുകയാണ് സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുൽ സുരേഷ്.

മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും ചിത്രങ്ങൾ പങ്കുവെച്ച് ''വേറെ ആളെ നോക്ക്'' എന്നാണ് ശീതൾ കുറിച്ചത്. ഇതിന് താഴെയാണ് ഗോകുൽ പ്രതികരിച്ചത്. 'ചില ആളുകൾ ഇങ്ങനെയാണ്, പകുതി വിവരങ്ങൾ മാത്രം വിഴുങ്ങുകയും നെഗറ്റീവ് മാത്രം ഛർദിക്കുകയും ചെയ്യുകയാണ് അവരുടെ ജോലി',എന്നായിരുന്നു ഗോകുലിന്റെ കുറിപ്പ്. ഇതിന് താഴെയായി സഹോദരിയുടെ വിവാഹമല്ലേ ഗോകുൽ ആഘോഷിക്കൂവെന്ന് ശീതൾ മറുപടി നൽകിയിട്ടുമുണ്ട്.
അതേസമയം ശീതളിന്റെ പോസ്റ്റിന് താഴെ ഗോകുലിനെ പിന്തുണച്ച് നിരവധി പേരാണ് കമന്റ് ചെയ്തത്. ചിലർ തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങൾക്കായി ചിത്രത്തെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നാണ് പലരും ചൂണ്ടിക്കാട്ടിയത്. മമ്മൂട്ടിയും അതേ വേദിയിൽ മോദിയെ വണങ്ങുകയും അക്ഷതം സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്ന് കാണിക്കുന്ന ചിത്രങ്ങളും പലരും പങ്കുവെച്ചിട്ടുണ്ട്. പ്രധാനമന്ത്രിയെ കാണുമ്പോൾ കൈ കൂപ്പി വണങ്ങുന്നതിൽ എന്ത് തെറ്റാണ് ഉള്ളതെന്നും ചിലർ ചോദിക്കുന്നുണ്ട്.
അതേസമയം ക്ഷേത്രത്തിൽ വിവാഹ ചടങ്ങിലുനീളം പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തിരുന്നു. ദമ്പതികളെ അനുഗ്രഹിച്ചശേഷം തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലും പ്രധാനമന്ത്രി ദർശനം നടത്തി. ഉച്ചയ്ക്കു വില്ലിങ്ഡൻ ഐലൻഡിൽ കൊച്ചി രാജ്യാന്തര കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രം അടക്കം നാലായിരം കോടിയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്താണ് അദ്ദേഹം വൈകീട്ടോടെ ഡൽഹിയിലേക്ക് മടങ്ങിയത്.












Click it and Unblock the Notifications