മോഹൻലാൽ അല്ല മമ്മൂട്ടി തന്നെ; പുത്തൻ നേട്ടവുമായി മെഗാ സ്റ്റാർ..2024ലും രണ്ടും കൽപ്പിച്ച് തന്നെ
കൊച്ചി: മലയാള സിനിമയിൽ കഴിഞ്ഞ രണ്ട് വർഷമായി ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് ആരെന്ന് ചോദിച്ചാൽ അതിന് ഒരുത്തരമേ ഉള്ളൂ, മെഗാ സ്റ്റാർ മമ്മൂട്ടി. വ്യത്യസ്തമായ ഒരുപിടി കഥാപാത്രങ്ങൾ കൊണ്ട് ഇന്ത്യ ഒട്ടാകെ അദ്ദേഹം നിരൂപക പ്രശംസ നേടി. നടനെന്ന നിലയിൽ മാത്രമല്ല നിർമ്മാതാവെന്ന നിലയിലും അദ്ദേഹം അടയാപ്പെടുത്തിയ വർഷമായിരുന്നു 2023.
ഇപ്പോഴിതാ പുതിയൊരു നേട്ടവും സ്വന്തമാക്കിയിരിക്കുകയാണ് താരം. മലയാളത്തിൽ ഏറ്റവും കൂടുതൽ പേർ പരാമർശിച്ച പുരുഷതാരം എന്ന ഖ്യാതിയാണ് താരത്തിന് ലഭിച്ചിരിക്കുനന്ത്. പ്രമുഖ ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ പുറത്തുവിട്ട ലിസ്റ്റിലാണ് അദ്ദേഹം ഒന്നാം സ്ഥാനം നേടിയത്.

നൻപകൽ നേരത്ത് മയക്കം, കണ്ണൂർ സ്ക്വാഡ്, കാതൽ തുടങ്ങിയ ചിത്രങ്ങളായിരുന്നു ഇത്തവണ മമ്മൂട്ടിയുടേതായി തീയറ്റുകളിൽ എത്തിയത്. 2023 ജനവരിയിൽ തീയറ്ററിൽ എത്തിയ നൻപകൽ നേരത്ത് മയക്കത്തിലെ അവിസ്മരണീയ പ്രകടനത്തിലൂടെ മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടി സ്വന്തമാക്കിയിരുന്നു. ജയിംസായും സുന്ദരമായും അനായാസമായി വേഷപ്പകർച്ച നടത്തിയ മമ്മൂട്ടിയുടെ അഭിനയ മികവ് തന്നെയായിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്.
കണ്ണൂർ സ്ക്വാഡിലൂടെ പോലീസ് വേഷത്തിലും മമ്മൂട്ടി ഹിറ്റ് സമ്മാനിച്ചു. മമ്മൂട്ടിയുടെ പ്രൊഡക്ഷൻ ഹൗസായ മമ്മൂട്ടി കമ്പനിയായിരുന്നു ചിത്രം നിർമ്മിച്ചത്. റോണി ഡേവിഡും മുഹമ്മദ് ഷാഫിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ജോർജ് മാർട്ടിൻ എന്ന പോലീസ് ഉദ്യോഗസ്ഥനായി മമ്മൂട്ടി നിറഞ്ഞാടിയ ചിത്രം ബോക്സ് ഓഫീസിലും വൻ തരംഗമായിരുന്നു തീർത്തത്. ആഗോളതലത്തിൽ 100 കോടിയിൽ അധികം നേടാൻ ചിത്രത്തിന് സാധിച്ചിരുന്നു.
കാതൽ ദി കോറിലൂടെ മറ്റൊരു മമ്മൂട്ടിയെ ആയിരുന്നു ഈ വർഷം പ്രേക്ഷകർ കണ്ടത്. പാൻ ഇന്ത്യൻ സ്വീകാര്യതയുള്ള, 77 വയസുകാരനായ ഒരു നടൻ സ്വവർഗാനുരാഗിയ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ കാണിച്ച ധൈര്യത്തിനായിരുന്നു പ്രേക്ഷകരുടെ ആദ്യ കൈയ്യടി. ഇത്തരമൊരു വ്യത്യസ്തമായ പ്രമേയം സിനിമയാക്കാൻ മമ്മൂട്ടി കമ്പനി കാണിച്ച ധൈര്യവും പ്രശംസിക്കപ്പെട്ടു.
ഇനി 2024 ൽ മമ്മൂട്ടിയുടേതായി ഇറങ്ങാനിരിക്കുന്നത് ഭ്രമയുഗം, ബസൂക്ക, ടർബോ എന്നീ മൂന്ന് ചിത്രങ്ങളാണ്. ഇതിൽ ഭ്രമയുഗത്തതിൽ ഇതുവരെ കാണാത്തരു മമ്മൂട്ടിയായിരിക്കും പ്രേക്ഷകർക്ക് മുന്നിലെത്തുകയെന്നാണ് ചിത്രത്തിന്റെ പോസ്റ്ററുകൾ വ്യക്തമാക്കുന്നത്. കറപുരണ്ട പല്ലുകള്‍ കാട്ടിയുള്ള ഭയപ്പെടുത്തുന്ന ചിരിയും, നരച്ച താടിയും, മുടിയും കഴുത്തില്‍ ജപമാലയും ചേർന്ന മമ്മൂട്ടിയായിരുന്നു പോസ്റ്ററിൽ ഇടംപിടിച്ചത്. ഇതോടെ 2024 ഉം മമ്മൂട്ടി തന്നെ കൊണ്ടുപോകുമോയെന്നാണ് ആരാധകരുടെ ആകാംക്ഷ.












Click it and Unblock the Notifications