ഭർത്താവ് സുനിച്ചനെ കുറിച്ച് എന്തുകൊണ്ട് പറയുന്നില്ല?മഞ്ജു പത്രോസിന്റെ മറുപടി..'കിഡ്നി വിൽക്കാൻ പോയി'
വെറുതെയല്ല ഒരു ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജു പത്രോസ് അഭിനയ രംഗത്തേക്ക് എത്തുന്നത്. ബിഗ് ബോസിൽ പങ്കെടുത്തതോടെ മഞ്ജുവിനെ തേടി നിരവധി അവസരങ്ങൾ എത്തി. എന്നാൽ താൻ വന്ന വഴി ഒരിക്കലും എളുപ്പമായിരുന്നില്ലെന്ന് പറയുകയാണ് ഇപ്പോൾ മഞ്ജു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിട്ടുണ്ടെന്നും ജീവിതം അവസാനിപ്പിക്കാൻ വരെ ആലോചിച്ചിട്ടുണ്ടെന്നും മഞ്ജു വ്യക്തമാക്കി. മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം
'ജീവിതത്തിൽ ഓരോ നിമിഷവും അഭിമാനത്തോടെയാണ് കടന്ന് പോകുന്നത്. ഒരുപാട് കളിയാക്കലുകൾ കേട്ടിട്ടുണ്ട്. കടന്നുവന്ന വഴികൾ ഒട്ടും സുഖമായിരുന്നില്ല. എന്റെ ബലം എന്നത് എന്റെ മാതാപിതാക്കളും സഹോദരങ്ങളും മകനുമൊക്കെയാണ്. ഭർത്താവ് ഉള്ളത് കൊണ്ട് തന്നെയാണ് റിയാലിറ്റി ഷോയിൽ വരാൻ സാധിച്ചത് എന്ന് പറയുന്നത് സത്യം തന്നെയാണ്. എന്നാൽ ഇവിടെ നിലനിൽക്കണമെങ്കിൽ കഴിവ് വേണമല്ലോ. പുള്ളി സമ്മതിച്ചത് കൊണ്ടല്ലേ ജോലിക്കൊക്കെ പോകാൻ സാധിക്കുന്നത് എന്നിട്ടും എന്തേ അദ്ദേഹത്തിന്റെ പേര് പറയാത്തത് എന്ന് പലരും ചോദിച്ചിട്ടുണ്ട്. ശരിയാണ്, എന്നാൽ സമ്മതിച്ചില്ല എങ്കിൽ വേറെ എന്ത് വഴി? പോകേണ്ട എന്ന് പറഞ്ഞാൽ ജീവിക്കാനുള്ള മറ്റൊരു വഴി തരുകയോ തുറന്ന് തരികയോ വേണം? അതല്ലാത്ത പക്ഷം പോകേണ്ട എന്ന് പറയാൻ അധികാരമില്ല. ഞാൻ ജോലിക്ക് പോകണമെന്നത് എല്ലാവരുടേയും ആവശ്യമാണ്. അല്ലാതെ അവളുടെ കലാജീവിതം വളരട്ടെ എന്നോർത്ത് ചെയ്ത ഔദാര്യമല്ല.

മരിച്ചേക്കാം എന്തിനാണ് ഇങ്ങനെ ജീവിക്കുന്നതെന്നൊക്കെ ആലോചിച്ചിട്ടുണ്ട്. 2005 വരെ ഞാൻ ഭയങ്കര സന്തോഷവതിയായിരുന്നു. അമ്മച്ചി തയ്ക്കും, അച്ഛൻ ചുമട്ട് തൊഴിലാളിയായിരുന്നു. കിളിക്കൂട് പോലൊരു വീടായിരുന്നു, ഭയങ്കര സന്തോഷമുള്ള ജീവിതമായിരുന്നു. ഞങ്ങളെ പഠിപ്പിച്ചെങ്കിലും എന്നെ വിവാഹം കഴിപ്പിച്ചെങ്കിലും വലിയ കടം വീട്ടിലുണ്ടായിരുന്നില്ല. വലിയ കടം എന്നൊരു അവസ്ഥ ഞങ്ങൾക്ക് അറിയില്ലായിരുന്നു. അങ്ങനെയുള്ള സമയത്തായിരുന്നു വലിയ കടമൊക്കെ ജീവിതത്തിൽ വന്നത്. ജീവിക്കാനായി സ്നേഹം മാത്രം മതിയെന്ന് വിശ്വസിക്കുന്നവരുണ്ട്. സ്നേഹം ഇട്ട് പുഴുങ്ങിയാൽ അരി ആവില്ല.
സ്നേഹവും ബഹുമാനവുമൊക്കെ വേണം, പക്ഷെ പൈസയില്ലാതെ
ജീവിക്കാനാകില്ല. അതിന്റെ കഷ്ടപ്പാടുകൾ ഒരുപാട് അനുഭവിച്ച ആളാണ് ഞാൻ. കിഡ്നി വിൽക്കാൻ വരെ പോയിട്ടുണ്ട്. പ്രതിസന്ധിയുടെ ഏറ്റവും അറ്റത്ത് പോയി ജീവിക്കേണ്ട എന്ന് തോന്നി. മക്കളേയും മാതാപിതാക്കളേയും ഓർത്ത് ജീവിതം മുന്നോട്ട് പോയി. ആരും മനപ്പൂർവ്വം ചെയ്യുന്നതല്ല. ഈ സമയത്ത് ഒരു കൈ ലഭിച്ചില്ലെങ്കിൽ നമ്മൾ ജീവിതം അവസാനിപ്പിച്ച് പോയേനെ. മകൻ മാത്രമാണ് ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഏകഘടകം. അവന് ഞാനല്ലാതെ വേറെ ആരാണ് ഉള്ളത്.
സൗഹൃദങ്ങൾ ഉണ്ടായിരുന്നുവെങ്കിലും എന്ത് വന്നാലും കൂടെ നിൽക്കുന്നൊരാൾ എന്നത് വെറുതെ ഒരു ഭാര്യക്ക് ശേഷം കിട്ടിയ സിമിയാണ്. സിമി എന്റെ എന്ത് പ്രശ്നങ്ങളിലും കൂടെ ഉണ്ടാകും. പരസ്പരം ദേഷ്യമോ വാശിയോ അസൂയയോ ഒന്നുമില്ല. എല്ലാ സൗഹൃദങ്ങളും ഓരോ പിരിയഡിലും അവസാനിച്ച് പോകും. എന്നാൽ ഞങ്ങൾ തമ്മിലുള്ള സൗഹൃദം 15 വർഷമായി.
സോഷ്യൽ മീഡിയ കമന്റുകൾ ആദ്യം വായിക്കുമായിരുന്നു. എന്നാൽ ഇപ്പോൾ എനിക്ക് ബോറടിച്ച് തുടങ്ങി. എന്നെ അത് ബാധിക്കാറേ ഇല്ല. കമന്റുകൾ കൊണ്ട് പ്രയോജനം ഇല്ലല്ലോ, ഞാനറിയാത്ത ആരൊക്കെയോ എവിടെയൊക്കെയോ ഇരുന്ന് പറയുന്നു, എന്റെ ആത്മവിശ്വാസത്തെ തകർക്കാൻ അതുകൊണ്ടൊന്നും പറ്റില്ല. ഞാൻ ആത്മവിശ്വാസം നഷ്ടപ്പെട്ട് ഒരു മുറിക്കുള്ളിൽ ആയിപ്പോയെങ്കിൽ ബാധിച്ചേനെ. എന്നാൽ നമ്മൾ വന്ന വഴി വേറെയല്ലേ, ജീവിച്ചല്ലേ പറ്റുള്ളൂ, മക്കളെ നോക്കിയല്ലേ പറ്റുള്ളൂ.












Click it and Unblock the Notifications